ഞാന്‍ എന്തിനിങ്ങനെയിരിക്കുന്നു? എനിക്ക് ശാസ്ത്രജ്ഞാനവും, സജ്ജനസംഗവും സമ്പാദിക്കണം. അതിലൂടെ ആത്മതത്വം അറിയണം എന്നുള്ള വൈരാഗ്യ പൂര്‍ണ്ണമായ ഇച്ഛയാണ് ശുഭേച്ഛ.
ഈ ഇച്ഛക്കനുസരിച്ച സജ്ജനസംസര്ക്കവും ശാസ്ത്രജ്ഞാനവും ചെയ്ത് സദാചാരങ്ങളില്‍ ഊന്നിയുറക്കുന്ന പരിശുദ്ധ മനോവൃത്തിയാണ് വിചാരണ.
ശുഭേച്ഛയുടേയും വിചാരണയുടേയും അഭ്യാസംകൊണ്ട് ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ ഏതവസ്ഥയിലാണോ വിരക്തിയൂണ്ടാകുന്നത് അതാണ് തനുമാനസ.
മേല്‍പ്പറഞ്ഞ മൂന്നു ഭൂമികകളും അഭ്യസിച്ച് മനസ്സിന് വിരക്തി വന്നാല്‍ ബ്രഹ്മൈകാശ്രയമായി ഉണ്ടാകുന്ന അവസ്ഥയാണ് സത്വാപത്തി. ഈ അവസ്ഥയിലെത്തിയവനെ ബ്രഹ്മവിത്തെന്നു പറയുന്നു.
നാലു ഭൂമികളുടേയും അഭ്യാസം കൊണ്ട് മനസ്സ് സംഗമമില്ലാതെ ദൃഢമായ വിധത്തില്‍ സൂക്ഷ്മ ബ്രഹ്മാനന്ദത്തെ ഗ്രഹിക്കുന്നതിന് സമര്ത്ഥമായിത്തീരുന്ന അവസ്ഥയാണ് അസഃസക്തി ഈ നിലയിലെത്തിയവന്‍ ബ്രഹ്മവിദ്വരനാണ്.
അങ്ങ് ഭൂമികളും കടന്ന് ആത്മാവില്‍ തന്നെ രമിക്കുന്നത് ശീലമാക്കി അന്യന്മാര് വളരെയധികം ഉപദ്രവിച്ചാല്‍ മാത്രം ഉണരുക എന്ന അവസ്ഥയാണ് പദാര്ത്ഥഭാവനി. ഈ അവസ്ഥയെ പ്രാപിച്ചവന് ബ്രഹ്മവിദ്വരീയനാണ്.
ഈ ആറ് ഭൂമികകളുടേയും അനുക്രമമായ അനുഷ്ഠാനത്താല്‍ ഭേദഭാവനനിശ്ശേഷമില്ലാതെ ആത്മ സ്വരൂപത്തില്‍ തന്നെ അചഞ്ചലമാംവണ്ണം രമിച്ചിരിക്കുന്നതാണ് തുര്യഗം. തുര്യഗാവസ്ഥ പ്രാപിച്ചവന് ബ്രഹ്മവരിഷ്ഠനാകുന്നു.
ഈ അവസ്ഥ ശുകന് മുതലായ വളരെ അപൂര്‍വം ജീവന്മുക്തന്മാര്ക്കു മാത്രമേ പ്രാപ്തമായിട്ടുള്ളൂ. ഇതിനപ്പുറമുള്ള തുര്യാതീത പദവി വിദേഹമുക്തന്മാരാല് ഗമ്യമായ മോക്ഷപദമാകുന്നു. ഏഴാമത്തെ ഭൂമിക പ്രാപിച്ച മഹാഭാഗന്മാര്‍ ബ്രഹ്മാനുഭൂതിയുടെ അഗ്രകോടിയിലെത്തിയ അമാനുഷമഹിമാക്കളാണെന്നു പറയാം. സുഖ ദു:ഖങ്ങളുടെ അനുഭൂതിയോ, ആസക്തിയോ ഇവര്‍ക്ക് അല്പംപോലും ഉണ്ടാകുകയില്ല. പ്രകൃത കൃത്യങ്ങള്‍ ഇവര്‍ ചിലപ്പോള്‍ ചെയ്യാം. ചെയ്യാതേയുമായിരിക്കാം. ജീവന്മുക്താവസ്ഥ ധീരന്മാര്ക്കു മാത്രം പ്രാപ്യമായ ഒന്നാണ്. ഈ അവസ്ഥ പ്രാപിച്ചവന് മ്ലേച്ഛന്മാരോ, പശുവൃത്തികളോ, സദേഹന്മാരോ, വിദേഹന്മാരോ ആരായാലും മുക്തന്മാര് തന്നെയാണ്.
അല്ലയോ രാഘവ ഏതേതു സുകൃതികളാണ് മേല്‍പ്പറഞ്ഞ ജ്ഞാന ഭൂമികകളില്‍ സൈ്വരവിഹാരം ചെയ്യുന്നത് അവന് ഇന്ദ്രിയ ശത്രുക്കളെ ജയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ സര്‍വ വന്ദ്യന്മാരുമാകുന്നു. ആ പദത്തിലെത്തിയാല് നീയെന്നോ, ഞാനോന്നോ, അന്യനെന്നോ ഉള്ള ഭാവങ്ങളും ഭേദജ്ഞാനവും ഭാവഅഭാവങ്ങളുമില്ലാതെ സര്‍വ രൂപവും നിരാലംബവുമായി ശാശ്വതവും,
ശിവവും, അനാമയവും, അപ്രതിബിംബവും ആയിത്തീരുന്നു. അതിന് രൂപവും കാരണവും ആദിമദ്ധ്യാന്തങ്ങളുമില്ല. ഉള്ളതുമില്ലാത്തതുമല്ലാതെ സര്വരൂപമായി സര്‍വ്വതില്‍ നിന്നും അന്യമായി വര്‍ത്തിക്കുന്നു. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പറയാനും അറിയാനും കഴിയാത്തതായി ശൂന്യത്തില് വച്ച് ശൂന്യമായി അഗമ്യവും ആത്മഗമ്യവും സുവിസ്തൃതവും പ്രശാന്ത ഗംഭീരവുമായിരിക്കുന്നു. അതുകൊണ്ട് ഹേരാമാ നീ ആ പദത്തെ പ്രാപിക്കുക.
ദൃഷ്ടാവിനെയും ദൃശ്യങ്ങളെയും സംബന്ധിപ്പിക്കുന്നതും എന്നാല്‍ ദൃഷ്ടാവോ, ദൃശ്യമോ ദര്‍ശനമോ അല്ലാത്തതുമായി പൂക്കളുടെ ഉള്ളില്‍ തേന്‍പോലെ സാക്ഷിത്വേന വിളങ്ങുന്ന ചിദ്വസ്തു ഏതോ അതുതന്നെ പരമപദം. ആകാശം ശൂന്യമാണ് അതില്‍ കാണുന്ന നീല നിറവും ശൂന്യം. എന്നാലും അതാനീലാകാശം എന്ന് അതിനെകാണുന്നവര് പറയുന്നു. സങ്കല്പങ്ങളെല്ലാമടങ്ങി മനസ്സൊരുങ്ങുമ്പോള് സംസാരമോഹങ്ങളാകുന്ന നീരാവി നിശ്ശേഷം നീങ്ങി ആദ്യവും അനന്തരവുമായ ചിദാത്മാവ് ശരത്കാല ആകാശം പോലെ സ്വച്ഛമായി പ്രകാശിക്കും.
സര്‍വ്വവും ആത്മ ജ്യോതിസ്സാണെന്ന ഭാവത്തോടെ തന്നേയും അന്യനേയും വ്യത്യാസമില്ലാതെ കാണുന്നവന് ആരോ, അദ്വതീയമായ് ചിദ്വസ്തുതന്നെ സര്‍വശക്തിയും, സര്വാന്തര്യാമിയായും അനന്താത്മാവുമെന്ന് കാണുവാനാരോ, നിരാമയമായ ബ്രഹ്മം മാത്രം സത്യം. എന്നിങ്ങനെ സത്തുക്കളുടെ മദ്ധ്യമായ ചിത്തിനെ ആരുകാണുന്നുവോ അവരാണ് ശരിയായി കാണുന്നവന്.
സര്‍വ ജഗത്തുക്കളും ആത്മാവില്‍ വസിക്കുന്ന ആത്മാവ് സര്‍വാത്മകനാണ്. ദുര്‍ഭാഗ്യവശാല്‍ മനുഷ്യന് എനിക്കതു വേണം എനിക്കിന്നതാവണം എന്നെല്ലാം ഭ്രമിക്കുന്നു. ഈ ഭേദബുദ്ധി അവനെ ബ്രഹ്മത്തെ മനസ്സിലാക്കുന്നതില്‍ നിന്നും അകറ്റുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: