തിരുവനന്തപുരം: ആലപ്പുഴ സായി കേന്ദ്രത്തിലെ തുഴച്ചില്‍ താരങ്ങളായ പെണ്‍കുട്ടികളുടെ ആത്മഹത്യാ ശ്രമത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തുഴച്ചിലില്‍ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുളള നാല് പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതില്‍ ഒരു കുട്ടി മരണമടയുകയും ചെയ്തു. സായി കേന്ദ്രത്തിലെ സീനിയേഴ്സിന്റെയും, കോച്ചുമാരുടെയും ശാരീരികവും മാനസികവുമായ പീഡനമാണ് ഇവരെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ടതെന്നാണ് അറിവായിട്ടുളളത്. നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട കുട്ടികളാണ് സായി കേന്ദ്രത്തില്‍ പരിശീലനത്തിന് എത്തിയിട്ടുളളവരില് ഏറെയും. ഇവര്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്നതായി നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.
രണ്ട് മാസം മുമ്പ് നടന്ന ദേശീയ ഗെയിംസിലും ഈ കേന്ദ്രത്തിലെ പാവപ്പെട്ട പല തുഴച്ചില്‍ താരങ്ങളും കോച്ചുമാരുടെ പീഡനത്തിനും വിവേചനത്തിനും ഇരയാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ബന്ധപ്പെട്ട അധികൃതര്‍ ഇത് തടയുന്നതിന് ഒരു നടപടിയും എടുത്തില്ല. ഇതാണ് ഇപ്പോഴത്തെ ദുരന്തത്തിന് വഴിവെച്ചിട്ടുളളത്.
സായി കേന്ദ്രത്തിലെ കോച്ചുമാര്‍ തുഴച്ചില്‍ താരങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായത്തിന്റെ നിശ്ചിത ശതമാനം കോച്ചുമാര്‍ തട്ടിയെടുക്കുന്നതായാണ് ആക്ഷേപമുള്ളത്. ഇതുസംബന്ധിച്ച പരാതി താന്‍ തന്നെ സായി ഡയറക്ടര്‍ ജനറലിന് അയച്ചുകൊടുത്തിട്ടുള്ളതാണെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ ഇതിലും ഫലപ്രദമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കായികരംഗത്തോട് പ്രതിബദ്ധതയില്ലാത്ത സ്വാര്‍ത്ഥ മോഹികളും ലാഭക്കൊതിയന്മാരും കായികമേഖല അടക്കി വാഴുന്നതിന് തെളിവാണ് ഈ സംഭവം. അതുകൊണ്ട് കായികമേഖലക്കാകെ അപമാനകരമായ ഈ ദുരന്തത്തിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: