ഭാരതത്തില്‍ നടക്കുന്ന ‘ഘര്‍വാപസി’യെ മുന്‍നിര്‍ത്തി അമേരിക്കയും ഭാരതവും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമെന്ന് തട്ടിവിടുവാന്‍ മാത്രം അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷന് എന്തധികാരമാണുള്ളത്? അല്ലെങ്കില്‍ തന്നെ ഭാരതത്തില്‍ എന്താണ് നടന്നത്? നരേന്ദ്രമോദി സര്‍ക്കാരിനെ കരിതേച്ചു കാണിക്കാന്‍ നടത്തുന്ന ചില ഗൂഢതന്ത്രങ്ങളില്‍ കമ്മീഷനും പെട്ടുപോയിയെന്നാണ് ഇതോടെ മനസ്സിലാക്കേണ്ടത്!
ഭാരതത്തില്‍ മുന്‍പ് മതപരിവര്‍ത്തനം നടന്നപ്പോഴൊന്നും ഇമ്മാതിരി ഉമ്മാക്കി കാട്ടിയിരുന്നില്ലല്ലോ, ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതംമാറിയാല്‍ അതു കണ്ടില്ലെന്ന് നടിക്കുന്ന കമ്മീഷന്റെ ഇരട്ടത്താപ്പു കൂടിയാണ് ഇപ്പോള്‍ വെളിവായിരിക്കുന്നത്! മറ്റൊരു മതത്തിലേക്ക് മാറിയിരുന്നവര്‍ തെറ്റുതിരുത്തി വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിനെ (ഘര്‍വാപസി) എന്തിന് ചോദ്യം ചെയ്യണം? നിലവിലെ സാഹചര്യമനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടുമൊക്കെതന്നെ മതംമാറ്റം നടക്കുന്നുണ്ട്,അതിനിവിടെയാരും എതിരുനിന്നിട്ടുമില്ല;
മതംമാറ്റം ‘കര്‍മ പരിപാടി’യായി കൊണ്ടുനടക്കുന്ന ക്രിസ്തുമതവിശ്വാസികള് എന്താണ് ചെയ്യുന്നതെന്ന് അവര്‍ തന്നെ അറിയുന്നില്ല;പണവും സ്വാധീനവും ചെലുത്തി മതംമാറ്റുന്നതിലൂടെ എന്ത് സുഖമാണ് ക്രിസ്തുമത പ്രചാരകര്‍ക്ക് ലഭിക്കുന്നത്!? മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ പോലും മതംമാറ്റം നടന്നിരുന്ന കാര്യം ചില ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പലരും ചോദ്യം ചെയ്യുകയാണുണ്ടായത്!
അതേസമയം എംഇഎസ് ചെയര്മാന് ഡോ. ഫസല്‍ ഗഫൂര്‍ ഒരു ചാനലില്‍ പറഞ്ഞത്, മതംമാറ്റം നടന്നിരുന്നുവെന്നാണ്. അത് കേട്ടപ്പോള്‍ ചോദ്യം ചെയ്തിരുന്നവരുടെ നെറ്റിചുളിയാതിരുന്നില്ല.”
സാഹചര്യങ്ങള്‍ ഇപ്രകാരമൊക്കെയാണെന്നിരിക്കെ അമേരിക്കയുമായുള്ള ബന്ധം തകര്ന്നുപോകുന്നതാണെങ്കില് (തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍) പോട്ടെയെന്നു തന്നെ പറയാനാഗ്രഹിക്കുന്നു!
ഭാരത-പാക് യുദ്ധം നടക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഭയപ്പെടുത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് നിക്സണ് അമേരിക്കന്‍ നേവിയുടെ ഏഴാം നമ്പര്‍ കപ്പല്‍പ്പടയെ ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയയ്ക്കുകയുണ്ടായി! അന്ന് പേടിച്ചില്ല, പിന്നെയാണോ ഇപ്പോള്‍? പാക്കിസ്ഥാനെ സ്നേഹിച്ച് സ്നേഹിച്ച് ഒരു ഭീകര രാഷ്ട്രമാക്കിയപ്പോള്‍ അമേരിക്കയ്ക്ക് മതിയായി! അതുപോലെ തന്നെ അഫ്ഗാനിസ്ഥാനിലും!! വിയറ്റ്നാമില്‍ നിന്ന് നാണംകെട്ടു മടങ്ങേണ്ടിവന്ന അമേരിക്ക ഇറാനെയും ഇറാക്കിനെയും നശിപ്പിക്കാന്‍ ശ്രമിച്ചു,
അതുപോലെ തന്നെ പാലസ്തീനെ ‘സ്നേഹിച്ചു’കൊണ്ട് ഇസ്രായേലിന് ആയുധം നല്കി! ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകണ്ടുകൊണ്ടുള്ള സ്നേഹമല്ലാതെ അമേരിക്കക്ക് ആത്മാര്‍ത്ഥമായ ഒരു സൗഹൃദ മനോഭാവം ഗള്‍ഫ് നാടുകളോടുണ്ടോ? സ്വാര്‍ത്ഥതയാണ് അമേരിക്കയുടെ മുഖമുദ്ര!!
അമേരിക്കയുടെ സഹായമില്ലാതെയും ഭാരതത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യം അമേരിക്കക്ക് നന്നായിട്ടറിയാവുന്നതാണല്ലോ, പിന്നെയെന്തിന് ഈ ജാഡയെന്ന് അമേരിക്ക തന്നെ തീരുമാനിക്കണം. ചിലപ്പോള്‍ സാധാരണ മനുഷ്യര്‍ തര്ക്കംവരുമ്പോള് പരസ്പരം പറയുന്നതു കേള്‍ക്കാം. ഇത്രയും വര്‍ഷം ജീവിച്ചിരുന്നോളാമെന്ന് എഗ്രിമെന്റൊന്നുമില്ലല്ലോയെന്ന്. ഇനി ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ച് തകര്ത്തുകളയുമെന്നുണ്ടെങ്കില് സാധാരണക്കാര്‍ പറയുന്നതുപോലെ പറയാനേ ആഗ്രഹമുള്ളൂ.
അടുത്തിടെ നടന്ന ക്രിസ്തീയ ആരാധനാലയത്തിന്റെ മേലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍ മാത്രമാണെന്ന് വ്യക്തമായപ്പോഴെങ്കിലും ‘ന്യൂനപക്ഷങ്ങള്‍ ആശങ്ക’യിലാണെന്ന് പറഞ്ഞ് ബിജെപിയെ കുറ്റപ്പെടുത്തിയവര്‍ക്ക് സത്യം ബോധ്യപ്പെടേണ്ടിയിരുന്നു. തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് എന്തെങ്കിലും പറയാമായിരുന്നു, പക്ഷേ ഉണ്ടാവില്ല!? അമേരിക്കയിലെ മത സ്വാതന്ത്ര്യ കമ്മീഷന് വസ്തുതകള്‍ മനസ്സിലാക്കാതെ എടുത്തുചാടി വല്ലതുമൊക്കെ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
അത്തരം ഉമ്മാക്കി കാട്ടി പേടിപ്പക്കാമെന്നു കരുതിയോ? ഇവിടെ ഒരു മതത്തിനും ഒരു വിലക്കുമില്ല, അമേരിക്കയില്‍ നടക്കുന്നതുപോലെ വംശീയ പ്രശ്നങ്ങളൊന്നും തന്നെയില്ല, പിന്നെ ഏതുരാജ്യത്താണ് അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഇല്ലാത്തത്, വൈവിധ്യമാര്‍ന്ന ഭാരതത്തില്‍ എന്തെങ്കിലുമൊക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ, അങ്ങനെയുണ്ടായാല്‍ അത് ഞങ്ങള്‍ പരിഹരിക്കാറാണ് പതിവ്.
മതനിരപേക്ഷതയുടെ ശക്തമായ ഒരടിത്തറ ഭാരതത്തിനുണ്ട്, അത് തകര്‍ക്കാന്‍ പുറമേ നിന്നും അകത്തുനിന്നും ചിലരൊക്കെ ശ്രമിക്കാറുണ്ട്. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും അത് പരിധിവിട്ട് പോകുകയില്ല,പരിധിവിടാന്‍ അനുവദിക്കുകയുമില്ല. അമേരിക്കക്കുതന്നെ ഇതൊക്കെ നന്നായിട്ടറിയാമെങ്കിലും ഇതുപോലെയുള്ള കമ്മീഷനെകൊണ്ട് തോണ്ടി കളിക്കേണ്ടതുണ്ടോ? ലോക പോലീസാണെന്ന മട്ടില്‍ മീശപിരിച്ചുകാണിച്ചാല് ഭയപ്പെടുന്ന ഒരിന്ത്യയല്ല ഇന്നത്തെ ഇന്ത്യ! ആരെങ്കിലും എന്തെങ്കിലും കുത്തിത്തിരികിയിട്ടുണ്ടെങ്കില് അവരോടുകൂടി പറയുക ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന്; ഇന്ത്യ ഭാരതമാവുകയാണെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: