കൊച്ചി: കേരളത്തെ നടുക്കിയ ഇസ്ലാമിക ഭീകരര്‍ക്ക് എട്ട് വര്‍ഷം കഠിനതടവും പിഴയും. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷവുമാണ് കഠിന തടവ്. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരാണ്. പിഴയായി ഈടാക്കുന്ന 8.90,000 രൂപയില്‍ നിന്ന് എട്ടുലക്ഷം രൂപ ആക്രമണത്തിന് ഇരയായ പ്രൊഫ.ജോസഫിന് നല്‍കണമെന്നും എന്‍ഐഎ കോടതി ജഡ്ജി പി.ശശിധരന് വിധിച്ചു. അന്വേഷണത്തിലെ അട്ടിമറിയും പ്രോസിക്യൂഷന്റെ പരാജയവും അഞ്ച് വര്ഷമാകുമ്പോഴെത്തിയ വിധിയെ ദുര്‍ബലമാക്കി.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കും ഗൂഢാലോചന നടത്തിയ അഞ്ച് പേര്‍ക്കുമാണ് എട്ട് വര്‍ഷംവീതം തടവ് ലഭിച്ചത്. ഭീകരവാദ നിരോധന നിയമം,സ്ഫോടകവസ്തു നിരോധനനിയമം, വധശ്രമം, ഗൂഢാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നിവയിലെ വിവിധവകുപ്പുകളിലായി ഒരുമാസം മുതല്‍ എട്ടുവര്‍ഷംവരെ കഠിനതടവിനാണ് ശിക്ഷിച്ചത്.
രണ്ടും മൂന്നും പ്രതികളായ ആലുവ ശ്രീമൂലനഗരം കളപ്പുരക്കല്‍ ജമാല്‍(40),കോതമംഗലം വെണ്ടുവഴിക്കര കൂറുമാട്ടുകുടി വീട്ടില്‍ മുഹമ്മദ് ഷോബിന്‍ (24), അഞ്ച് മുതല്‍ ഒമ്പത് വരെ പ്രതികളായ പെരുമ്പാവൂര്‍ വെങ്ങോല മുണ്ടന്കടപ്പുറം വാരിയത്തുംമുറി വീട്ടില്‍ ഷംസുദ്ദീന് (33), കോട്ടുവള്ളി പുന്നയ്ക്കല്‍ വീട്ടില്‍ ഷാനവാസ് (28), സൗത്ത് വാഴക്കുളം മനയ്ക്കാമൂല കൈപ്പിള്ളില്‍ വീട്ടില്‍ പരീത് (32), കുട്ടമംഗലം നെല്ലിമറ്റംകര വെള്ളിലവുങ്കല് വീട്ടില്‍ യൂനസ് (30), എരമല്ലൂര്‍ പൂവത്തൂര്‍ പരുത്തിക്കാട്ടുകുടി ജാഫര്‍ (27), പന്ത്രണ്ടാം പ്രതി എരമല്ലൂര്‍ ചെറുവട്ടൂര്‍ കുഴിത്തോട്ടില് വീട്ടില്‍ അലി (30), 27ാം പ്രതി കടുങ്ങല്ലൂര്‍ മുപ്പത്തടം അയ്യരക്കുടി സജീര്‍ (28), 29ാം പ്രതി ആലുവ കടുങ്ങല്ലൂര്‍ കപ്പൂരില്‍ വീട്ടില്‍ കാസിം (34) എന്നിവര്‍ക്കാണ് എട്ട് വര്‍ഷം തടവ്.
പ്രതികളെ ഒളിവില്‍ കഴിയാനും തെളിവ് നശിപ്പിക്കാനും സഹായിച്ച 25ാം പ്രതി കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ അബ്ദുള്‍ ലത്തീഫ് (40), 34ാം പ്രതി കടുങ്ങല്ലൂര്‍ മുപ്പത്തടം തച്ചവളത്ത് അന്‍വര്‍ സാദിഖ് (34), 36ാം പ്രതി പനങ്ങാട് നെട്ടൂര്ക്കര മദ്രസ്സപ്പറമ്പില് റിയാസ് (32) എന്നിവര്‍ക്കാണ് രണ്ട് വര്‍ഷം വീതം തടവ്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഇരുപത് വര്‍ഷത്തോളം വരുമെങ്കിലും ഒന്നിച്ചനുഭവിച്ചാല്‍ മതി. വിചാരണ തടവ് ശിക്ഷാ കാലാവധിയായി കണക്കാമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം പ്രതികള്‍ക്കും മൂന്ന് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങാനാകും. രണ്ട് വര്‍ഷം തടവ് ലഭിച്ച റിയാസിന് പത്ത് ദിവസം മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ നല്‍കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ഇല്ലെങ്കില്‍ നീതിന്യായ സംവിധാനം പരിഹാസ്യമാകുമെന്നും 429 പേജുള്ള വിധിന്യായത്തില്‍ കോടതി പറഞ്ഞു. കേസില്‍ അപ്പീല്‍ പോകുന്നതിനായി അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മറ്റ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
കേസില്‍ 54 പ്രതികളാണുള്ളത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട 31 പ്രതികളുടെ വിചാരണയാണു കോടതി പൂര്‍ത്തിയാക്കിയത്. ഇതില്‍ 13 പേരെയാണ് ശിക്ഷിച്ചത്. ഒന്നാംഘട്ട വിചാരണ നേരിട്ട 31 പ്രതികളില്‍ പ്രോസിക്യൂഷനു കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയ 18 പേരെ കോടതി വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: