ദുരന്തമായ ആപത്തില്‍ പോലും അക്രമം പ്രവര്‍ത്തിക്കരുത് ഭോഗങ്ങള്‍ സംസാര രോഗത്തെ വര്‍ദ്ധിപ്പിക്കും. സമ്പത്ത് ആപത്താണ് സംസാരത്തെ കടക്കാന്‍ ജ്ഞാനമോ, തപസ്സോ, ശാസ്ത്രമോ, തീര്‍ത്ഥാടനമോ ഒന്നുംതന്നെ ഫലപ്രദമല്ല സത്സംഗം കൊണ്ടു മാത്രമേ അതിനു കഴിയുകയുള്ളൂ. ലാഭവും മോഹവും കോപവും ദിവസംപ്രതി കുറച്ച് സല്‍ക്കര്‍മ്മങ്ങള്‍ ശാസ്ത്രവിധിപ്രകാരം ആചരിക്കുന്നവരാണ് സജ്ജനങ്ങള്‍. ഞാനെന്നതിന്റെ അര്‍ത്ഥം അറിഞ്ഞു കഴിഞ്ഞാല്‍ അവന് ചിദാകാശമായി തീരുകയും ചെയ്യും.
അഹങ്കാരം ലോകത്തില്‍ മൂന്നു വിധമാണ്. ഇതില്‍ രണ്ടെണ്ണം വരിഷ്ടവും മൂന്നാമത്തേത് വര്‍ജ്യവുമാണ്. ഇക്കാണുന്ന വിശ്വമെല്ലാം ഞാനാണെന്നും പരമാത്മാവായ അച്യുതനാണ് ഞാനെന്നും, ഞാനല്ലാതെ ഒന്നും എങ്ങുമില്ലെന്നുമുള്ള അഹങ്കാരം ശ്രേഷ്ഠമാകുന്നു. ഈ ചിന്ത ആത്മാവിനെ ബന്ധിപ്പിക്കാതെ മോചിപ്പിക്കുന്നു. സര്‍വപ്രപഞ്ചത്തില്‍ നിന്നും ഞാന്‍ വൃതിരിക്തനാണെന്നും ഒരുമുടിയിഴയുടെ നൂറിലോരംശത്തേക്കാള് സൂക്ഷമതരനാണ് ഞാന്‍ എന്നുമുള്ള ബോധം രണ്ടാമത്തെ അഹങ്കാരമാണ് ഇതു മോക്ഷത്തെയല്ലാതെ ബന്ധത്തെ ഉണ്ടാക്കുന്നില്ല. ഞാന്‍ കയ്യും, കാലും, കണ്ണും, മൂക്കുമെല്ലാമുള്ളവനാണെന്നുള്ള ലോക സാധരണമായ അഹങ്കാരമാണ് മൂന്നാമത്തേത്. ഇത് നിസ്സാരവും വര്‍ജ്യവുമാണ്. ഇത്തരത്തിലുള്ള അഹങ്കാരത്താല്‍ ജീവജാലങ്ങള്‍ താഴോട്ട് താഴോട്ടു പോകുന്നു. ശൂഭാഹങ്കാരങ്ങള് പിന്തുടരുന്നവന് മോക്ഷത്തിന്നധികാരിയാകുന്നു.
ഭോഗത്തെ ഇച്ഛിക്കുന്നത് ബന്ധവും ത്യജിക്കുന്നത് മോക്ഷവുമാകുന്നു. മധുരമെന്നു തോന്നുന്നതെല്ലാം വിഷംപോലെ വര്‍ജിക്കണം. ജ്ഞാനിയുടെ മനസ്സ് തനിയെ നശിച്ചൊഴിയുകയും അജ്ഞാനിയുടേത് എപ്പോഴും ഉപദ്രവിച്ചുകൊണ്ടുമിരിക്കും.
സര്വഗതമായ ആകാശത്തെ സൂക്ഷ്മത്വം ഹേതുവായി നമുക്ക് കാണാന്‍ കഴിയാത്തതുപോലെ ചിദാത്മാവും സര്വവ്യാപ്തമെങ്കിലും അതി സൂക്ഷ്മമാകയാല്‍ നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാദ്ധ്യമല്ല. അത് സങ്കല്പങ്ങളില് നിന്നും സംജ്ഞകളില്‍ നിന്നും വേര്‍പെട്ടിരിക്കുന്നതും ആകാശത്തേക്കാള്‍ നൂറുമടങ്ങ് സൂക്ഷ്മവും സ്വച്ഛവും ജ്ഞാനികള്‍ക്കുമാത്രം നിഷ്കളങ്ക രൂപമായി വിളങ്ങുന്നതുമാകുന്നു.
സത്തിന്റേയും ചിത്തിന്റേയും അംശം തന്നെ നാനാത്വം പ്രാപിച്ച് ചിത്സമുദ്രത്തില് പ്രകാശിക്കുന്നു. ചിത്താകട്ടെ അജ്ഞന്മാര്ക്ക് രാഗദ്വേഷാദികള്‍ മൂലം ദു:ഖത്തെ നല്കുന്നു. നാം ഇന്ദ്രിയങ്ങളില്‍ പുറമേയ്ക്ക് വ്യാപിപ്പിക്കുന്ന ഏതൊരു ചൈതന്യം കൊണ്ടാണ് ശബ്ദരസരൂപ ഗന്ധങ്ങളെ അറിയുന്നത,് അതേ ചൈതന്യമായ പരബ്രഹ്മമാണ് സര്‍വത്ര നിറഞ്ഞു നില്‍ക്കുന്നത്.
ആകാശാദിനാമ ഭേദങ്ങളോടുകൂടി പ്രപഞ്ചമായി പരിലസിക്കുന്നതും ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ബ്രഹ്മമല്ലാതെ മറ്റൊന്നും വാസ്തവത്തിലില്ല. കടല്‍ വെള്ളത്തിന് ക്ഷോഭമുണ്ടായാല്‍ തിരയോ പതയോ ആയല്ലാതെ മണ്ണോ മരമോ ആയി അതു മാറുന്നില്ല. അതുപോലെ അഖണ്ഡ ബ്രഹ്മാണ്ഡത്തിന്റെ വിജൃംഭണമായ ഈ ജഗത്തും അതേ ബ്രഹ്മം തന്നെയല്ലാതെ മറൊന്നുമല്ല. അഗ്നിയില്‍ ചൂടല്ലാതെ മറ്റൊരു സങ്കല്പവുമില്ലാത്തതുപോലെ ഈ ജഗത്തിലും സച്ഛിദാനന്ദ ബ്രഹ്മമല്ലാതെ മറ്റൊന്നില്ല.
ശിഷ്യത്വത്തിന്ന് അധികാരിയായ ഒരുവന് ഒരു സത്ഗുരുവില്‍ നിന്നും വേണം ഉപദേശം ഗ്രഹിക്കാന്‍. അതുപോലെത്തന്നെ ശിഷ്യന്റെ ശമാദിസാധനാ ചതുഷ്ടയത്തിന്റെ നിലവാരം പരീക്ഷച്ചറിഞ്ഞിട്ടുവേണം ഉപദേശിക്കാന്‍-ഇക്കാണുന്നതെല്ലാം ബ്രഹ്മമാണെന്നും അവനും ബ്രഹ്മത്തില്‍ നിന്നും അന്യനല്ലെന്നും ധരിപ്പിക്കണം. അല്ലയോ രാമാ, ഭോഗേച്ഛകളും സങ്കല്പങ്ങളും നശിച്ച് ഉള്ളുണര്‍വ് കൈവരിച്ച നിന്നെപ്പോലുള്ള ശാന്തന്മാര്‍ക്കു മാത്രമെ ജഗത്ത് ഇല്ലെന്നു പറഞ്ഞാല്‍ മനസ്സിലാകുകയുള്ളൂ.
മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്താലും അത് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടാവുകയില്ല. ദീപത്തിന്റെ പ്രകാശംപോലെ, സൂര്യനില്‍ വെളിച്ചം പോലെ, പൂവില്‍ മണംപോലെ, ചിത്തില്‍ പ്രകാശം അടങ്ങിയിരിക്കുന്നു. ഇത് കേവലം ഒരു പ്രതിഭാസമല്ലാതെ ജഗത്ത് ചിത്തത്തില്‍ നിന്നും വേറെയല്ലെന്ന് മനസ്സിലാക്കുക. അതായത് ചിത്തെന്നും ജഗത്തെന്നും പറയുന്നത് രണ്ടല്ല ഒന്നാണെന്നു മനസ്സിലാക്കുക.
ഈ സമയത്ത് രാമന് ഇടക്കുകയറി ഗുരുവിനോട് ചോദിച്ചു ”സ്വാമിന് വിചിത്ര ഗംഭീരങ്ങളായ അങ്ങയുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്ന എനിക്ക് തെളിവും, മറവും മാറി മാറി വരുന്നു. സര്വാത്മനും, അദ്വിതീയനും, നിത്യപ്രാകാശനും അക്ഷയ ശക്തിയും അനന്തനും അപ്രമേയവുമായ ആത്മാവില്‍ തമോമയിയായ അവിദ്യ കടന്നുകൂടുന്നത് എങ്ങിനെയാണ്.”
കുമാരാ ഞാന്‍ പറയുന്നത് അസംഗതമായതോ പൂര്‍വാപരവിരോധം നിമിത്തം വിരുദ്ധാര്ത്ഥങ്ങളോ അല്ല. നിനക്ക് ജ്ഞാന ദൃഷ്ടി തെളിഞ്ഞ് വിവേകം ഉദിക്കുമ്പോള്‍ മനസ്സ് തെളിയുകയും എന്റെ വാക്കുകളുടെ ബലാബലം അപ്പോള്‍ ശരിക്ക് ബോദ്ധ്യമാകുകയും ചെയ്യും. നാശമടയാനാരംഭിക്കുന്ന അവിദ്യ സര്വദോഷങ്ങളേയും നശിപ്പിക്കുന്ന വിദ്യയെ പ്രകാശിപ്പിക്കുന്നു.
അസ്ത്രം അസ്ത്രത്താലും, വിഷം വിഷത്താലുമെന്നപോലെ ജീവജാലങ്ങളെ ബാധിക്കുന്ന അവിദ്യയും തന്നാല്‍ തന്നെ നശിച്ച് പ്രാണികള്‍ക്ക് സന്തോഷത്തെ നല്കുന്നു. അവിദ്യയുടെ സ്വഭാവം ആര്‍ക്കും കാണാന്‍ കഴിയില്ലെന്നു മാത്രമല്ല അതുകണ്ടു പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും അത് നശിച്ചു കഴിയും. വാസ്തവത്തില്‍ അവിദ്യ ഇല്ലാത്തതാണെന്ന ഭാവനയാല്‍ പ്രകാശം വീശി ബ്രഹ്മാത്മൈക്യം പ്രാപിക്കുമ്പോള്‍ അവിദ്യ പ്രഭാവം താനെ നീങ്ങും.
സര്‍വ്വവും ബ്രഹ്മമാണെന്ന ഭാവനയുള്ളവനാണ് മോക്ഷത്തിന്നധികാരി ഭേദബുദ്ധികളെല്ലാം അവിദ്യയാണെന്നറിഞ്ഞ് അതിനെ സര്‍വ്വാത്മനാ വര്‍ജ്ജിക്കണം ആത്മലാഭം കൂടാതെ അവിദ്യയുടെ മറുകരയെത്താന്‍ സാധ്യമല്ല. ആ മറുകരതന്നെയാണ് അക്ഷയപദം. മായയുടെ ഉത്ഭവസ്ഥാനം അന്വേഷിക്കേണ്ട ആവശ്യമില്ല. അതിനെ നശിപ്പിക്കേണ്ടതെങ്ങിനെയെന്നുള്ള ചിന്തയും വേണ്ട. മായ നിശ്ശേഷം നശിച്ചുകഴിയുമ്പോള്‍ അതെവിടെ നിന്നുണ്ടായെന്നും എങ്ങിനെ നശിച്ചെന്നും അതിന്റെ സ്വരൂപം എന്തായിരുന്നെന്നും തനിയെ ബോധ്യപ്പെടും.ദിക്കാലാദികളാല്‍ അനവിച്ഛിന്നമായ ആത്മതത്ത്വം മായയായി ശരീരത്തെ എപ്പോള്‍ സ്വീകരിക്കുന്നുവോ അപ്പോള്‍ ജീവശബ്ദത്തിന് വിഷയമായി വാസനാബന്ധത്താല്‍ സങ്കല്പവികല്പങ്ങളില്‍ പ്രവര്‍ത്തിച്ച് മനസ്സായി തീരുന്നു. ആ മനശക്തി വിചാരശീലയായി സ്വച്ഛമായ ശബ്ദതന്മാത്രത്തെ ധ്യാനിച്ച് ആകാശമായി മാറുന്നു. അനന്തരം ചലിച്ചുകൊണ്ട് സ്പര്‍ശതന്മാത്രയായ വായുവിന്റെ ചലനത്തെ പ്രാപിക്കുന്നു.
ആകാശ വായുക്കളോടുള്ള ദൃഡാഭ്യാസം മൂലം അന്യോന്യം സംഘര്ഷണത്താല് അഗ്നിയുടെ രൂപം പ്രാപിക്കുന്നു. ഇങ്ങിനെ ശബ്ദസ്പര്‍ശ രൂപഗുണങ്ങള്‍ മൂന്നും ഉണ്ടാകുമ്പോള്‍ ജലതന്മാത്രത്തെ ഭാവന ചെയ്ത് ക്രമേണ ജലരൂപം പ്രാപിക്കുന്നു. ഈ നാലു ഗുണങ്ങളോടുകൂടിയ മനസ്സ് പിന്നീട് ഗന്ധതന്മാത്രയെ ധ്യാനിച്ചുകൊണ്ട് ഭൂമിയുടെ ബോധം തേടുന്നു. ഇങ്ങനെ അഞ്ച് തന്മാത്രകളിലും വേഷ്ടിതമായ മനസ്സ് തീപ്പൊരി പോലെ സ്ഫുരിക്കുന്ന ഒരു സൂഷ്മ ശരീരത്തെ ആകാശത്തില്‍ കാണുന്നു. അഹങ്കാരാദികളോടുകൂടിയതും ബുദ്ധി ബീജംനിക്ഷേപിച്ചിരിക്കുന്നതും മനോപത്മത്തിലെ വണ്ടുപോലെ സ്ഥിതിചെയ്യുന്ന ആ ശരീരത്തിന് പൂര്യഷ്ടകം എന്നു പറയുന്നു.
പൂര്യഷ്ടകത്തില് വസിക്കുന്ന മനസ്സ് തീവ്രമായ വാസനാ ബന്ധത്തില്‍ ഭാസുരമായ ശരീരത്തെ തുടരെ ധ്യാനിച്ച് കൂവളക്കായ്പോലെ സ്ഥൂലമായിത്തീരുന്നു. പിന്നീട് മൂശയില്‍ ഉരുക്കിയൊഴിച്ച സ്വര്‍ണ്ണം പോലെ ആകാശത്തില്‍ വിളങ്ങുന്ന ആ പുര്യഷ്ടതേജസ്സും വിവിധ അംഗങ്ങളോടുകൂടിയ വിഗ്രഹം സ്വീകരിക്കുന്നു. കാലംകൊണ്ട് അത് സ്ഫുടമായി ബുദ്ധി,സത്വം,ബലം,ഉത്സാഹം,വീര്യം, വിജ്ഞാനം, ഐശ്വര്യം ഇവയോടുകൂടിയ ഒരു നിര്‍മല മൂര്‍ത്തിയായി ഭവിക്കുന്നു. ആ മൂര്‍ത്തി തന്നെയാണ് സ്വര്‍ഗ്ഗലോക പിതാമഹനായ ബ്രഹ്മാവായി വിളങ്ങുന്നത്.
ത്രികാലവേദിയും പരിശുദ്ധാത്മാവുമായ അദ്ദേഹം മൂര്‍ത്തിത്വം സ്വീകരിച്ച ക്ഷണത്തില്‍ നിര്‍മ്മലമായ തന്റെ ഉത്തമ ശരീരത്തെ നോക്കി ചിന്മയവും, ഏകാന്തവും, അപാരവുമായ പരമാകാശത്തില്‍ ആദ്യമുണ്ടായതെന്താണെന്ന് ചിന്തിച്ചു. താന്‍ ആദ്യ സൃഷ്ടികര്ത്താവല്ലെന്നും മുമ്പും വിചിത്രങ്ങളായ അനവധി സൃഷ്ടികള്‍ നടന്നുകൊണ്ടിരുന്നെന്നും മനസ്സിലാക്കി. ആ ക്രമമനുസരിച്ചുള്ള ധര്മ്മഗുണാദികളോടുകൂടിത്തന്നെ പ്രജാ സൃഷ്ടിയെ ലീലയായിട്ട് സ്മരിക്കുകയും, ഗന്ധര്‍വനഗരം പോലെ അസത്തായി പലവിധത്തിലുള്ള ആചാര സംരംഭങ്ങളോടുകൂടി അനവധി ജീവജാലങ്ങള്‍ ജനിക്കുകയും ചെയ്തു. അവര്‍ക്ക് സ്വര്‍ഗ്ഗമോക്ഷ പ്രാപ്തിക്കായും ധര്‍മ്മാര്‍ത്ഥ കാമമോക്ഷസിദ്ധിക്കായും അനവധി ശാസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. ഹേ രാമാ ഇപ്രകാരം ബ്രഹ്മരൂപത്തെ സ്വീകരിച്ച മനസ്സില്‍ വസന്തത്തില്‍ പുരുഷശ്രീ എന്നപോലെ ഉത്ഭവിച്ചതാണ് ഈ സ്വര്‍ഗ്ഗങ്ങളെല്ലാം.
ദേവാസുരാദി ജീവജാലങ്ങളെല്ലാം ബ്രഹ്മ സങ്കല്പ്പത്തിലൂണ്ടാകുന്നു. സങ്കല്പം നശിക്കുമ്പോള്‍ എണ്ണതീര്‍ന്ന ദീപം പോലെ അണഞ്ഞുപോകുന്നു. സര്‍വതും ആകാശംപോലെ അവസ്തു രൂപമാണ്. അതിനാല്‍ ഈ ജഗത്തു കാരണം കൂടാതെ ഉണ്ടായൊരു ദീര്‍ഘ സ്വപ്നമാണെന്ന് ധരിക്കുക. ഒന്നും ഒരിടത്തും ജനിക്കുകയോ മരിക്കുകയോ നശിക്കുകയോ ചെയ്യുന്നില്ല എന്ന പരമാര്‍ത്ഥബോധം ഉണ്ടാകുമ്പോള്‍ ഈ പ്രപഞ്ചം മിഥ്യയാണെന്ന് ബോധ്യമാകും. സംസാരത്തെ ആശാസര്പ്പങ്ങളുടെ അധിവാസമാളങ്ങളാക്കരുത്. വാസ്തവത്തിലില്ലാത്തതാകയാല് അതിലൊരിക്കലും താല്പര്യം കാട്ടരുത്.
ഗന്ധര്‍വനഗരം എത്ര അലങ്കരിക്കപ്പെട്ടാലും അതുകൊണ്ട് ആര്‍ക്കും പ്രയോജനമില്ല. അവിദ്യാ കല്പിതമായ സംസാരബന്ധങ്ങളില്‍ സുഖത്തിനോ ദു:ഖത്തിനോ അവകാശമില്ല. സമ്പത്തോ ഭാര്യാപുത്രാദികളോ വര്‍ദ്ധിച്ചാല്‍ ദു:ഖം വര്‍ദ്ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഒരിക്കലും അവ സുഖത്തെ നല്‍കുന്നില്ല. മൂഢന്മാര്ക്ക് ഭോഗങ്ങള്‍ കൂടി കൂടി വരുംതോറും രാഗം വര്‍ദ്ധിക്കും, എന്നാല്‍ അതേ ഭോഗങ്ങള്‍ വിദ്വാന്മാര്ക്ക് വൈരാഗ്യം മാത്രമാണ് നല്‍കുക. അതുകൊണ്ട് ഹേ രാഘവാ നീ കിട്ടാത്ത ഭോഗങ്ങളെക്കുറിച്ച് ആഗ്രഹിക്കാതേയും, കിട്ടുന്നവ ഉപേക്ഷിക്കാതേയും ജീവിക്കണം. ഇതാണ് പണ്ഡിത ലക്ഷണം. കര്‍മ്മങ്ങള്‍ വിധിപ്രകാരമനുസരിച്ച് ഒരു വസ്തുവിലും ഇച്ഛയും ഇച്ഛയില്ലായ്മയും ഇല്ലാതെ ജീവിക്കുന്നവന്റെ ബുദ്ധി താമരയിലയിലെ വെള്ളതുള്ളിപോലെ സാംസാരിക വിഷയങ്ങളെ സ്പര്‍ശിക്കുന്നില്ല. അതുകൊണ്ട് വാസനകളെ മനസ്സില്‍ നിന്നും അകറ്റുക സ്ഥിരമായ ഒന്നും തന്നെ പ്രപഞ്ചത്തിലില്ല എന്ന് മനസ്സിലാക്കുക.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: