ന്യൂദല്‍ഹി: വനിതാ-ശിശു ക്ഷേമ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തിപ്പെടുത്തി വിപുലമാക്കി. പദ്ധതികള്‍ക്കാവശ്യമായ ധനവിഹിതം അനുവദിച്ചും പദ്ധതികള്‍ക്കു കൂടുതല്‍ ആസൂ്ര്രതണം നടത്തിയും മോദി സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമെന്നു വ്യക്തമാക്കി. ഇന്നലെ ലോക്സഭയില്‍ വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി മനേകാ ഗാന്ധിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്)യുടെ ഭാഗമായി 7067 പദ്ധതികളും 13.42 അങ്കണവാടികളും പ്രവര്‍ത്തിക്കുന്നതായി വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി ലോക്സഭയെ അറിയിച്ചു. അങ്കണ്‍വാടി-മിനി അങ്കണ്‍ വാടികള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. അധിക പോഷകാഹാര പദ്ധതി, അനൗപചാരിക പ്രാഥമിക പൂര്‍വ വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധകുത്തിവെപ്പ്, ആരോഗ്യ പരിശോധന തുടങ്ങി ആറു സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നടക്കുന്നുണ്ട്.
ആറു മാസം മുതല്‍ ആറു വയസുവരെ പ്രായമുള്ള 8.43 കോടി ശിശുക്കള്‍ ഉള്‍പ്പെടെ 10.41 കോടി പേര്‍ക്കാണ് ഈ സംവിധാനം വഴി സഹായവും നേട്ടവും ഉണ്ടാകുന്നത്. 1.98 ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാര പദ്ധതി പ്രകാരം സേവനം കിട്ടുന്നു. മൂന്നു മുതല്‍ ആറു വരെ വയസുള്ള മൂന്നരക്കോടി കുട്ടികള്‍ക്ക് പ്രാഥമിക പൂര്‍വ വിദ്യാഭ്യാസം ഈ കേന്ദ്രങ്ങളില്‍നിന്നു കിട്ടുന്നുണ്ട്.
അങ്കണവാടി സൗകര്യം മെച്ചപ്പെടുത്താന്‍ നടപടി
ആദ്യ ബാല്യ വിദ്യാഭ്യാസവും പ്രാഥമിക വിദപാഭ്യാസവും മെച്ചപ്പെടുത്തി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താനുള്ള വിശദ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം പൂര്‍ത്തിയാക്കി.
അങ്കണവാടികളില്‍ പാഠ്യപദ്ധതിയും അദ്ധ്യയന സമ്പ്രദായവും പരിഷ്കരിച്ച് ഔപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രചോദനവും സഹായവും നല്കുന്ന സംവിധാനമാണ് നടപ്പാക്കുക.
അടിസ്ഥാന സൗകര്യങ്ങളും കെട്ടിടവും ലഭ്യമാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സ്കൂളുകളുടെ പരിസരത്തുതന്നെ വേണം അങ്കണവാടികള്‍ എന്നു നിര്‍ദ്ദേശമുണ്ട്. പരിചയ സമ്പന്നരായ അദ്ധപാപകര്, കുടിവെള്ളം, ശൗചാലയങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവ ഉറപ്പാക്കേണ്ട ചുമതലയും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
അങ്കണവാടി അദ്ധ്യാപികമാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേതനം മാസം 3000 രൂപയും അങ്കണവാടി സഹായികള്‍ക്ക് 2250 രൂപയുമാക്കിയിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും കൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതിനു പുറമെ 20 ദിവസത്തെ കാഷ്വല്‍ അവധിയും ശമ്പളത്തോടെ 10 ദിവസം പ്രസവാവധിയും ലഭിക്കും. യൂണിഫോമിനും ബാഡ്ജിനും സഹായമുണ്ട്. അങ്കണവാടി സൂപ്പര്‍വൈസര്‍ പോസ്റ്റിലേക്ക് വര്‍ക്കര്‍മാരില്‍നിന്ന് 25 ശതമാനം സംവരണമുണ്ട്. അങ്കണവാടി കാര്യകര്‍ത്രി ബീമാ യോജന പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷയും കിട്ടും.
വണ്‍ സ്റ്റോപ് സെന്ററിന് 18 കോടി
വനിതാ സംരക്ഷണ-സുരക്ഷിതത്വ പദ്ധതിയുടെ ഭാഗമായി വണ്‍ സ്റ്റോപ് സെന്റര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ 18.58 കോടി രൂപ അനുവദിച്ചു. മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓരോ കേന്ദ്രം വീതം ഈ വര്‍ഷം ആരംഭിക്കാനാണ് തീരുമാനം.
ചികിത്സ, പോലീസ് സേവനം, നിയമ സഹായം, കോടതി സഹായം, കീണ്സലിങ് സംവിധാനം, ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് താല്‍ക്കാലികാഭയം എന്നിവയാണ് വണ്‍സ്റ്റോപ് സെന്ററില്‍ ഉണ്ടാവുക. സംസ്ഥാനങ്ങളോട് ഈ സെന്ററുകള്‍ക്കുള്ള സഹായത്തിന് അപേക്ഷിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി ലോക്സഭയെ അറിയിച്ചു.
വനിതാ ഹെല്‍പ്പ് ലൈനിന് 69.49 കോടി സഹായം
വനിതാ ഹെല്‍പ്പ് ലൈനിന് വ്യാപക പ്രചാരണം നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 69.49 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിപ്രകാരം സ്ത്രീകള്‍ക്ക് എവിടെ ഏതു സമയത്തും നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് 24 മണിക്കൂറും മുന്നറിയിപ്പു നല്‍കാനാവുമെന്ന് വനിതാ-ശിശു ക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി ലോക്സഭയെ അറിയിച്ചു.
വൃന്ദാവനത്തിലെ സവാധാര് ഹോമുകള്‍
ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ വൈധവ്യം അനുഭവിക്കുന്നവര്‍ക്കും ആശ്രിതരില്ലാത്ത സ്ത്രീകള്‍ക്കും വസിക്കാന്‍ നാല് സ്വാധാര്‍ ഹോമുകളും ഒരു താല്‍ക്കാലിക വസതിയും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്ന് വനിതാ ക്ഷേമ മന്ത്രി മനേകാ ഗാന്ധിപറഞ്ഞു. ഇവിടെ ഭക്ഷണം, താമസ സൗകര്യം, ചികിത്സ, വസ്ത്രം, കൗണ്‍സലിങ് തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: