കേരളത്തില്‍ മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുകയാണ്. ഇവര്‍ ഭൂപ്രഭുക്കളെയും സമ്പന്നരെയും ആക്രമിക്കുന്നത് സമൂഹത്തില്‍ സമത്വം കൊണ്ടുവരുന്നതിനെന്നാണ് പ്രചാരണം. അടുത്തിടെ മാവോയിസ്റ്റുകളുടെ ആക്രമണത്തിന് വിധേയമായത് നിറ്റ ജെലാറ്റിന്‍ എന്ന കമ്പനിയുടെ കൊച്ചിയിലെ ഓഫീസും തിരുനെല്ലിയിലെ ഒരു റിസോര്‍ട്ടുമാണ്. മാവോയിസ്റ്റുകളായ രൂപേഷ്-ഷൈന ദമ്പതികളെ ഇപ്പോള്‍ കോയമ്പത്തൂരില്‍വച്ച് ആന്ധ്രാ പോലീസ് അറസ്റ്റുചെയ്തിരിക്കുന്നു. അറസ്റ്റ് ചെയ്തതല്ല പോലീസുമായി ഒത്തുകളിച്ച് കീഴടങ്ങുകയാണ് രൂപേഷിന്റെ സംഘം ചെയ്തതെന്ന ആക്ഷേപവുമുണ്ട്. രൂപേഷ് സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തിരുന്നു. മലപ്പുറം മയ്യനാട് മേഖലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിട്ടുള്ളത്. ഭൂമി പതിച്ചുനല്കിയതിനെതിരെയും സാമൂഹിക അസമത്വത്തിനെതിരെയുമാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നതെന്നാണ് ഇവരുടെ അവകാശവാദം. ഇന്തോ-ജാപ്പനീസ് ജോയിന്റ് സംരംഭമായ നിറ്റ ജലാറ്റിന്‍ മലിനീകരണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണം കൊച്ചി നിവാസികളെ ഭയത്തിനടിമകളാക്കിയിരുന്നു. കേരളത്തിലാകെ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലാണ് അത് ഏറ്റവും പ്രകടം. നിറ്റ കേസില്‍ അനൂപിനെ കൂടാതെ തുഷാര്‍ നിര്‍മല്‍ സാരഥി, മനോജ് മുതലായവരെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
പുതിയ തലമുറയില്‍പ്പെട്ട ചിലര്‍ ഇവരില്‍ ആകൃഷ്ടരാണ്. രൂപേഷിന്റെ മക്കള്‍ ആമി പറഞ്ഞത് തന്റെ മാതാപിതാക്കള്‍ ആരെയും കൊന്നിട്ടില്ലെന്നും അവര്‍ അനീതിക്കെതിരെ പൊരുതിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണല്ലോ. പക്ഷെ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സ്വയം നീതിനടപ്പാക്കാനുള്ള ഇവരുടെ നീക്കം ആശങ്കയുളവാക്കുന്നതാണ്. കനു സന്യാല്‍ ഗ്രൂപ്പും ഇവരോട് കൈകോര്‍ത്തിരിക്കുന്നു. ആദിവാസി മേഖലയിലെ അവിവാഹിത അമ്മമാര്‍ വര്‍ധിക്കുന്നതും കുഞ്ഞുങ്ങള്‍ മരിക്കുന്നതും ഇവര്‍ ആയുധമാക്കിയത് പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത മുതലെടുത്താണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ മേഖലകളില്‍ മാവോയിസ്റ്റുകള്‍ സജീവമാണ്. രൂപേഷ് സൈനിക യൂണിഫോമില്‍ എകെ 47 റൈഫിളുമായി നിലയുറപ്പിച്ച് സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന ചിത്രം ഒരു ചാനല്‍ പുറത്തുവിട്ടതുപോലും കേരളാസര്‍ക്കാരിനെ സജീവമാക്കിയിട്ടില്ല. കേരളം മുസ്ലിം തീവ്രവാദികളുടെയും ആസ്ഥാനമാണെന്ന് പ്രൊഫ. ജോസഫിന്റെ കൈവെട്ട്കേസ് തെളിയിക്കുന്നു. പ്രവാചകനിന്ദ ആരോപിച്ചായിരുന്നു ഈ പ്രാകൃതകൃത്യം. ഈ കുറ്റത്തിന് 13 പ്രതികളെ ഇപ്പോള്‍ കോടതി ശിക്ഷിച്ചിരിക്കുന്നു. കേസനേ്വഷണം അട്ടിമറിച്ചതിനാല് പല പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല മതിയായ തെളിവുകള്‍ ഹാജരാക്കാനും അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല. ഇതിനാലാണ് പ്രതികളില്‍ പലര്‍ക്കും നാമമാത്ര ശിക്ഷ ലഭിച്ചത്.
കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലും 23 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ സജീവമാണ്. രൂപേഷിനെ അറസ്റ്റുചെയ്തത് ആന്ധ്രാ പോലീസ് ആയിരുന്നല്ലോ. പക്ഷെ ശക്തനായ മാവോയിസ്റ്റ് നേതാവ് മലപ്പുറം സ്വദേശി സി.പി. മൊയ്തീന് ഇപ്പോഴും പുറത്താണ്. ഇയാളാണ് മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍. രൂപേഷും ഷൈനും മുപ്പത് കേസുകളില്‍ പ്രതികളാണ്. രൂപേഷാണ് പശ്ചിമഘട്ട മേഖലയുടെ മാവോയിസ്റ്റ് നേതാവ്. സായുധ വിപ്ലവത്തിന് കളമൊരുക്കാന്‍ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് കേരള-തമിഴ്നാട് ട്രൈജംഗ്ഷനാണത്രെ. അനൂപ്, കണ്ണന്, ഈശ്വരന് എന്നിവരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഒരു ദശാബ്ദത്തോളം ഒളിവിലായിരുന്ന രൂപേഷും ഷൈനയും പിടിയിലായെങ്കിലും ശക്തരായ മറ്റ് നേതാക്കള്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണം കേരളത്തിലുള്ളത് സുവര്‍ണാവസരമായാണ് മാവോയിസ്റ്റുകള്‍ കാണുന്നത്. അഴിമതിയാരോപണങ്ങള്‍ നിഷേധിക്കാനും അന്വേഷണം അട്ടിമറിച്ച് രക്ഷപ്പെടാനും വ്യഗ്രത കാണിക്കുന്ന ഭരണാധികാരികളുള്ളപ്പോള്‍ മാവോയിസ്റ്റുകളെ നേരിടാന്‍ ആര്‍ക്കാണ് സമയം.
രാഷ്ട്രീയയജമാനന്മാര്‍ ആഗ്രഹിക്കാത്തതൊന്നും കേരളാ പോലീസ് ചെയ്യില്ലല്ലോ. സത്യസന്ധരായ പോലീസ് ഓഫീസര്‍മാരെ വെച്ചുപൊറുപ്പിക്കാത്ത ഭരണ-രാഷ്ട്രീയ നേതൃത്വമുള്ളപ്പോള്‍ മാവോയിസ്റ്റുകള്‍ക്കും മുസ്ലിം തീവ്രവാദികള്‍ക്കും എന്താണ് ചെയ്യാന്‍ പാടില്ലാത്തത്.കേരളത്തില്‍ വ്യാപിക്കുന്ന ഈ വിപത്തുകളെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരാകണം. സര്‍ക്കാര്‍ നിഷ്ക്രിയമാകുമ്പോള്‍ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് ജനങ്ങളുടെ ചുമതലയായിമാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: