തൊടുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ പോലീസ് 2010 ഏപ്രില്‍ ഒന്നിനാണ് പ്രൊഫസര്‍ ജോസഫിനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് പെസഹ വ്യാഴാഴ്ചയായിരുന്നു. തൊടുപുഴ ഡിവൈ.എസ്പിയായിരുന്ന കുര്യാക്കോസും, എസ്ഐ ഷിന്റോ പി. കുര്യനും ചേര്‍ന്നാണ് അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് ജോസഫിനെ സ്റ്റേഷനിലെത്തിച്ചത്.
പിറ്റേന്ന് ദുഖ വെള്ളിയാഴ്ചയായിരുന്നിട്ടും അന്ന് കോടതിയില്‍ ഹാജരാക്കിയില്ല. വെള്ളയാഴ്ച കട്ടപ്പന മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. ഏപ്രില്‍ ഏഴിനാണ് ജാമ്യം ലഭിച്ചത്. പോലീസ് കസ്്റ്റഡിയിലായതോടെ കോളേജില്‍ നിന്നും വിശദീകരണം പോലും ചോദിക്കാതെ അദ്ദേത്തെ സസ്പെന്റ് ചെയ്തു. 2010 ജൂലൈ നാലിന് ഭീകരര്‍ അധ്യാപകന്റെ കൈപ്പത്തിവെട്ടി മാറ്റി. ഒരുമാസത്തോളം മരണത്തോട് മല്ലടിച്ച് ഏറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കഴിഞ്ഞു. ഈ സമയം ഭാര്യ സലോമിയാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ജോസഫിനെ കോളേജില്‍ നിന്നും പിരിച്ച് വിട്ടുകൊണ്ട് മാനേജ്മെന്റ് ഉത്തരവിറക്കി. മാനേജ്മെന്റിന്റെ നടപടി ജോസഫിനും കുടുംബത്തിനും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ആശുപത്രിച്ചിലവിനായി അന്നത്തെ സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്കി. ഇരുപത് ലക്ഷം രൂപയാണ് ചികിത്സക്കായി ചിലവായത്. ജോസഫിന്റെ കുടുംബത്തിന് കൂടുതല്‍ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ നടപടികളുണ്ടായിട്ടില്ല.
ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് ശേഷം കോടതി നടപടികളുമായി മുന്നോട്ടുപോയി. 2013 നവംബര്‍ 13ന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചോദ്യപ്പേപ്പര്‍ വിവാദക്കേസില്‍ പ്രൊഫസറെ കുറ്റവിമുക്തനാക്കി. ഇതിന് ശേഷം റ്റി.ജെ ജോസഫും ഭാര്യ സലോമിയും കോതമംഗലം ബിഷപ്പ് ഹൗസിലെത്തി കോളേജിലേക്ക് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സഭാ അധികൃതരുടെ കാലുപിടിച്ച് പറഞ്ഞിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. വേദന കടിച്ചമര്‍ത്തി കഴിഞ്ഞ ജോസഫിന്റെ കുടുംബം കടുത്തപട്ടിണിയിലായി. ജീവിക്കാന്‍ മാര്‍ഗങ്ങളില്ലാതെ ക്ലേശിച്ചിരുന്ന അവസരത്തില്‍ എല്ലാറ്റിനും ഒപ്പമുണ്ടായിരുന്ന സലോമി ജീവനൊടുക്കി.
സഭയുടെ നിലപാട് തെറ്റാണെന്ന് പൊതുസമൂഹത്തില്‍ ചര്‍ച്ച ശക്തമായതോടെ 2014 മാര്‍ച്ച് 28ന് റ്റി.ജെ ജോസഫിനെ ജോലിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം കോളേജില്‍ നിന്നും സര്‍വ്വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുകയുമായിരുന്നു. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ് ഒരു വര്‍ഷമായിട്ടും ആനുകല്യങ്ങള്‍ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: