തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ 65 ഓഫ് ക്യാംപസ് സെന്ററുകള്‍ അടച്ചുപൂട്ടി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയനാണ് സെന്ററുകള്‍ പൂട്ടിയത്. സര്‍വകലാശാലയുടെ അധികാരപരിധിക്ക് പുറത്തുള്ള സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ഇന്നലെ ആവശ്യപ്പെട്ടതിന് പിന്നാലെ സെന്ററുകള്‍ പൂട്ടി വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കുകയായിരുന്നു. സെന്ററുകള്‍ പൂട്ടിയ വിവരം രേഖാമൂലം ഗവര്‍ണറെ അറിയിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. നിലവില്‍ ഇവിടെയുള്ള വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനും പരീക്ഷയെഴുതാനും സംവിധാനമൊരുക്കുമെന്നും വിസി വ്യക്തമാക്കി.
സര്‍വകലാശാലകളുടെ അധികാരപരിധികളിലുള്ള ഓഫ് ക്യാംപസ് സെന്ററുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വിസിമാരുടെ യോഗം വിളിച്ചു. ഈമാസം 30ന് രാജ്ഭവനിലാണ് യോഗം. ഓഫ് ക്യാംപസുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്നേദിവസം ഹാജരാക്കാന്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംജി സര്‍വകലാശാലയ്ക്ക് കീഴില്‍ ആകെ 133 ഓഫ് ക്യാംപസുകളാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. യുജിസി നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദേശത്തുള്‍പ്പടെ കേരളത്തിന് പുറത്തുള്ള 13 ക്യാംപസുകള്‍ നേരത്തെ അടച്ചുപൂട്ടിയിരുന്നു. ഇപ്പോള്‍ അധികാരപരിധിക്ക് പുറത്തുള്ള 65 ക്യാംപസുകള്കൂടി പൂട്ടി. ഇനി സര്‍വകലശാലയുടെ അധികാരപരിധിക്കുള്ളിലുള്ള 55 ഓഫ് ക്യാംപസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഗവര്‍ണര്‍ 30ന് യോഗം വിളിച്ചിരിക്കുന്നത്. ഈ ക്യാംപസുകള്‍ പൂട്ടിയാല്‍ കുട്ടികളുടെ തുടര്‍പഠനം സംബന്ധിച്ച കാര്യത്തില്‍ അന്നേദിവസം തീരുമാനമെടുക്കും.
ഐജി ടി.ജെ. ജോസിന്റെ കോപ്പിയടി വിവാദമായതിനെത്തുടര്‍ന്നാണ് ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓഫ് ക്യാംപസ് സെന്ററുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. എംജിക്ക് കീഴിലുള്ള ഓഫ് ക്യാംപസ് സെന്ററായ സെന്റ്പോള്‍സ് കോളജില്‍ പരീക്ഷയെഴുതാനെത്തിയപ്പോഴാണ് ഐജി. ടി.ജെ. ജോസ് കോപ്പിയടിച്ചതിന് പിടിയിലായത്. സര്‍വകലാശാലയുടെ അധികാരപരിധിക്ക് കീഴില്മാത്രമേ ഓഫ് ക്യാംപസുകള്‍ അനുവദിക്കാവൂ എന്നതാണ് ചട്ടം. ലക്ഷങ്ങള്‍ മുടക്കിയാല്‍ എവിടെയും സെന്റര്‍ തുടങ്ങാമെന്നതായിരുന്നു നിലവിലുള്ള സാഹചര്യം. ഡോ. എ.വി. ജോര്‍ജ് എംജി വിസിയായിരിക്കെ സര്‍ക്കാര്‍ അനുമതിയില്ലാതെ നിരവധി ഓഫ് ക്യാംപസ് സെന്ററുകള്‍ അനുവദിച്ചത് വന്‍വിവാദമായിരുന്നു.
ചട്ടവിരുദ്ധമായി തുടങ്ങിയ സെന്ററുകള്‍ പൂട്ടണമെന്ന് യുജിസിയും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം നടപ്പായില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓഫ് ക്യാംപസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. തൃശൂരില്‍ 15 ഉം കൊല്ലത്ത് 11 ഉം തിരുവനന്തപുരത്ത് ആറും കണ്ണൂരില്‍ അഞ്ചും കോഴിക്കോട് ആറും വയനാട്ടില്‍ ഒന്നും മലപ്പുറത്ത് ഏഴും പാലക്കാട് രണ്ടും ഓഫ് ക്യാംപസുകള്‍ എംജിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. എംജി സര്‍വകലാശാലയ്ക്കു ഗവര്‍ണര്‍ നല്കിയ നിര്‍ദേശം വരും ദിവസങ്ങളില്‍ മറ്റു സര്‍വകലാശാലകള്‍ക്കും ബാധകമായേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: