ഭുവനേശ്വര്‍: ജപ്പാനെതിരായ ഹോക്കി ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). മൂന്നാം മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സന്ദര്‍ശകരെ കീഴ്പ്പെടുത്തി. വി.ആര്. രഘനാഥും ആകാശ്ദീപ് സിങ്ങും ഇന്ത്യയ്ക്കുവേണ്ടി ഗോളടിച്ചു. ഹിരോടാക്ക വകാരി ജപ്പാന്റെ മറുപടിക്കാരന്.
ഏറെക്കുറെ തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഗാലറി ദര്‍ശിച്ചത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ജപ്പാന് മുന്‍തൂക്കം പുലര്‍ത്തി. നെടുനീളന്‍ പാസുകളിലൂടെ ഇന്ത്യന്‍ ഗോള്‍ മുഖത്ത് അവര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ക്യാപ്ടന് സര്‍ദാര്‍ സിങ് ചുക്കാന്‍ പിടിച്ച കുറുകിയ പാസുകള്‍ വഴിയുള്ള കൗണ്ടര്‍ അറ്റാക്കുകളില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും കൂടുതല്‍ ഗോള്‍ മോഹത്തോടെ കളിച്ചു.
30-ാം മിനിറ്റിലാണ് ഇന്ത്യയുടെ ഗോള്‍ വന്നത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് രഘുനാഥ് സ്കോര്‍ ചെയ്തു (1-0). ആറു മിനിറ്റുകള്‍ക്കുശേഷം തകര്‍പ്പന്‍ സ്റ്റിക്ക് വര്‍ക്കിലൂടെ ഡ്രിബിള്‍ ചെയ്തു കയറിയ ആകാശ് ദീപ് ആതിഥേയരുടെ ലീഡ് ഉയര്‍ത്തി (2-0). പക്ഷേ, 44-ാം മിനിറ്റില്‍ വകാരിയിലൂടെ ജപ്പാന് ഒരെണ്ണം മടക്കി. സമനിലയ്ക്കായി അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധം പ്രതീക്ഷകാത്തതോടെ ഇന്ത്യ ജയവുമായി കരകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: