മാഡ്രിഡ്: വനിതകളിലെ മുന്‍നിരക്കാരായ അമേരിക്കയുടെ സെറീന വില്യംസും റഷ്യന്‍ പ്രതിനിധി മരിയ ഷറപ്പോവയും മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. ഇരുവര്‍ക്കും സെമിയില്‍ അടിതെറ്റി. ചെക്ക് റിപ്പബ്ലിക്ക് പ്രതിയോഗി പെട്ര ക്വിറ്റോവയാണ് ലോക ഒന്നാം നമ്പറായ സെറീനയുടെ ജൈത്രയാത്ര അവസാനിപ്പിച്ചത്, സ്കോര്‍: 6-2, 6-3. ആറു നേര്പ്പോരുകളില് ഇതാദ്യമായാണ് ക്വിറ്റോവ സെറീനയെ കീഴടക്കുന്നത്.
നിലവിലെ ചാമ്പ്യനായ ഷറപ്പോവയെ സ്വന്തം നാട്ടുകാരി സെറ്റ്ല്വാന കുസ്നെറ്റ്സോവ മറിച്ചിട്ടു (6-2, 6-4). കുസ്നെറ്റ് സോവ ഷറപ്പോവയെ മറികടക്കുന്നത് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യവും. ജയിച്ചിരുന്നെങ്കില്‍ ലോക റാങ്കില്‍ രണ്ടാം സ്ഥാനത്ത് ഷറപ്പോവ തിരിച്ചെത്തുമായിരുന്നു. ഫ്രഞ്ച് ഓപ്പണിനു തൊട്ടുമുന്‍പ് ലഭിച്ച പ്രഹരം വനിതാ ടെന്നീസിലെ വമ്പത്തികള്ക്കുള്ള മുന്നറിയിപ്പും കൂടിയായി കണക്കാക്കപ്പെടുന്നു.
പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്- ഡാനിയേല്‍ നെസ്റ്റര്‍(കാനഡ) സഖ്യവും വനിതകളില്‍ സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിസ് ജോടിയും (സ്വിറ്റ്സര്‍ലന്റ്) പുറത്തേക്കുവഴിതേടി. സ്പെയിനിന്റെ ഫെലിസിയാനോ ലോപ്പസും ബെലാറസിന്റെ മാക്സ് മിര്നിയുമാണ് പേസ് കൂട്ടുകെട്ടിനെ രണ്ടാം റൗണ്ടില്‍ തുരത്തിയത് (6-7, 3-6). സാനിയയ്ക്കും ഹിംഗിസിനും രതാനെ മാറ്റെക് സാന്ഡ്സും ലൂസിയ സഫറോവയും ചേര്‍ന്ന യുഎസ്- ചെക്ക് റിപ്പബ്ലിക് ജോടി മടക്ക ടിക്കറ്റ് നല്കി (6-7, 6-3, 9-11).
പ്രതികരിക്കാൻ ഇവിടെ എഴുതുക: