ആലപ്പുഴ: സായിയുടെ പുന്നമടയിലെ വാട്ടര്‍ സ്പോര്‍ട്സ് സെന്ററിലെ വനിതാ കായിക താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ ഏവരുടെയും അഭിനന്ദനത്തിനിടയാക്കി. മരിച്ച കുട്ടിയുടെ അമ്മയ്ക്ക് സായിയില്‍ ജോലി കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്കി. കൂടാതെ കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായവും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം അടിയന്തര സഹായവും നല്കി.
കുട്ടികള്‍ വിഷക്കായ് കഴിച്ച വിവരം പുറത്തറിഞ്ഞപ്പോള്‍ത്തന്നെ സായ് ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് കേന്ദ്രകായികമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങാണ് കുട്ടികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആദ്യം വ്യക്തമാക്കിയതും സായ് ഡയറക്ടറായിരുന്നു. തുടക്കത്തില്‍ പോലീസ് പോലും ഇക്കാര്യം മറച്ചുപിടിക്കുകയായിരുന്നു. സായ് അധികൃതര്‍ തന്നെ റാഗിങ് നടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസ് വിഷയം ഗൗരവത്തിലെടുത്ത് അന്വേഷണം ആരംഭിച്ചത്.
കായികതാരം അപര്‍ണ മരിച്ച വ്യാഴാഴ്ച രാത്രി തന്നെ, കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നിര്‍ദ്ദേശ പ്രകാരം സായ് ഡയറക്ടര്‍ ജനറല്‍ ഇന്ജേതി ശ്രീനിവാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ചികിത്സയിലുള്ള കുട്ടികളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് കിട്ടാവുന്ന ഏറ്റവും ആധുനിക ചികിത്സ ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
ഇന്നലെ ഇന്ജേതി ശ്രീനിവാസ് അപര്‍ണയുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.
കൂടാതെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപയും അദ്ദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അപര്‍ണ്ണയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സായിയില്‍ ജോലി ലഭ്യമാക്കും.
മറ്റേതെങ്കിലും രീതിയില്‍ കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സായ് കേന്ദ്രത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി. സായ് കേന്ദ്രത്തിലെത്തി ജിവനക്കാരില്‍ നിന്നും കായികതാരങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇന്ജേതി ശ്രീനിവാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എയിംസിലെ ഡോക്ടര്‍മാരുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഡിയോകോണ്ഫ്രന്സ് സൗകര്യം ഒരുക്കിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസില്‍ കുട്ടികളെ കൊണ്ടുപോകാന്‍ സാകര്യം ഒരുക്കാനും സായ് തയ്യാറായിരുന്നു. എന്നാല്‍ എയിംസിലെ ഡോക്ടര്‍മാര്‍ ഇവിടെത്തെ ചികിത്സയില്‍ സംതൃപ്തി രേഖപ്പെടുത്തിയതിനാല്‍ ഒഴിവാക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിലിടപ്പെട്ട രീതിയും വേഗതയും ഏവരുടെയും അഭിന്ദനത്തിനിടയാക്കി. വിഷയത്തിന്റെ ഗൗരവം പൂര്‍ണമായും ഉള്‍ക്കൊണ്ടായിരുന്നു കേന്ദസര്ക്കാരിന്റെയും സായിയുടെയും ഇടപെടല്‍. കുട്ടി മരിച്ചതിന്റെ പിറ്റേന്ന് തന്നെ കുടുംബത്തിന് ധനസഹായം നേരിട്ട് എത്തിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ സാക്ഷ്യപത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: