പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. ഇതുസംബന്ധിച്ച് പ്രതിരോധ വകുപ്പിലെ നേവി-1 ഡയറക്ടര്‍ നവീന്‍കുമാര്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയ്ക്ക് അയച്ച ഉത്തരവിന്റെ പകര്‍പ്പ് പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഹരിത ട്രൈബ്യൂണലും വിമാനത്താവളത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിരോധ വകുപ്പിന്റെ നടപടി. പദ്ധതിയ്ക്കുള്ള പാരിസ്ഥിതിക അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഇക്കാര്യങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്കായി അപേക്ഷ നല്‍കിയിരുന്ന കെജിഎസ് ഗ്രൂപ്പിന് ഹരിത ട്രൈബ്യൂണലിലും സുപ്രീംകോടതിയിലും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ഉണ്ടായിരുന്നതായും ഉത്തരവില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍ഒസിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഈ എന്‍ഒസി റദ്ദാക്കിയതോടെ സ്വാഭാവികമായും വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയും ഇല്ലാതാകും. പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ കോപ്പി ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് നല്‍കിയിട്ടുണ്ട്.
പാരിസ്ഥിതിക അനുമതി, പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍ഒസി, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി എന്നീ മൂന്ന് അനുമതികളാണ് വിമാനത്താവള പദ്ധതിക്ക് വേണ്ടത്. പദ്ധതിയെക്കുറിച്ച് ആറന്മുളയില് പഠനം നടത്തിയ ഏജന്‍സിക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
പുതിയ ഏജന്‍സിയെ കൊണ്ട് പരിസ്ഥിതി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പ് നല്കിയ അപേക്ഷയില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അപ്രൈസല്‍ കമ്മിറ്റി അനുമതി നല്‍കിയത് ഏതാനും ദിവസം മുമ്പാണ്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ പരിസ്ഥിതി പഠന റിപ്പോര്‍ട്ടുമായി കമ്പനി വീണ്ടും പ്രതിരോധ വകുപ്പിനെ സമീപിക്കേണ്ടിവരും. മാര്‍ച്ച് 16 ന് ലോകസഭയില്‍ വ്യോമയാന മന്ത്രി പദ്ധതിയ്ക്ക് അനുമതി നല്‍കില്ലെന്ന് അറിയിച്ചിരുന്നു. ഹരിത ട്രൈബ്യൂണല്‍ വിധി അനുകൂലമല്ലാത്തതുകൊണ്ടാണ് അനുവാദം നിഷേധിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ഹരിത ട്രൈബ്യൂണലിന്റെ വിധിയുടെ പകര്‍പ്പ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് നാലുമാസം മുമ്പേ കൈമാറിയിരുന്നതായും, ഇപ്പോഴുള്ള സാഹചര്യത്തില്‍ ആറന്മുള വിമാനത്താവള പദ്ധതിയുമായി ആര്‍ക്കും മുമ്പോട്ട് പോകാനാവില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: