തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ എല്ലാതലത്തിലും വീഴ്ചകള്‍ സംഭവിച്ചെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. പരീക്ഷാഭവന് വിവരങ്ങള്‍ കൈകാര്യം ചെയ്തതില്‍ തെറ്റുവരുത്തി. വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വ്യാപക തെറ്റുകളുണ്ടായി. പിന്നീടാണ് സോഫ്റ്റ്വെയറിലും സര്‍വറിലും പിശകു പറ്റിയത്.
മൂല്യനിര്‍ണയ ക്യാംപുകളിലെയും പരീക്ഷാഭവനിലെയും ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ഡിപിഐ ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിപിഐ വിദ്യാഭ്യാസമന്ത്രിക്കു കൈമാറി. എന്നാല്‍, റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്കു ശുപാര്‍ശ ചെയ്തിട്ടില്ല.
റിപ്പോര്‍ട്ടിനെക്കുറിച്ചു വിശദമായി പഠിച്ചശേഷം അന്വേഷണം നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ ജയിച്ച കുട്ടികള്‍ തോല്‍ക്കുകയും പരീക്ഷയെഴുതാത്ത കുട്ടികള്‍ ജയിക്കുകയും മാര്‍ക്ക് രേഖപ്പെടുത്താത്ത ഫലം പുറത്തുവരികയുമടക്കമുള്ള പിശകുകളാണ് സംഭവിച്ചിരുന്നത്.
ഫലപ്രഖ്യാപനത്തില്‍ റെക്കോര്‍ഡുണ്ടാക്കുന്നതിനായി വേഗത്തില്‍ മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വന്ന പിശകാണ് പാളിച്ചകള്‍ക്കിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: