തിരുവനന്തപുരം: ഭരണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ കുറഞ്ഞപക്ഷം നാലുദിവസമെങ്കിലും സെക്രട്ടേറിയറ്റിലുണ്ടാകണമെന്നും ഓഫീസുകളുടെ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമവും സുതാര്യവുമാക്കണമെന്നും കെപിസിസി നിര്‍ദ്ദേശം.
അഴിമതി സംബന്ധിച്ച പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന തദ്ദേശസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും അത്തരം പരാതി വരാതെ ശ്രദ്ധിക്കണമെന്നും കെപിസിസി നിര്‍ദ്ദേശം നല്കി. ബാര്‍കോഴ കേസില്‍ പൊതുസമൂഹത്തിന് ബോധ്യമാകുന്നതും ആരോപണം ഉറപ്പിക്കുന്നതുമായ തെളിവുകള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും വ്യക്തമാക്കി.
മന്ത്രിമാരെല്ലാം മന്ത്രിസഭായോഗത്തിനു ശേഷം തലസ്ഥാനം വിടുകയാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കുറഞ്ഞപക്ഷം കോണ്‍ഗ്രസ് മന്ത്രിമാരെങ്കിലും നാലു ദിവസം സെക്രേട്ടറിയറ്റിലുണ്ടാകണം. അതുപോലെ മന്ത്രിമാരുടെ ഓഫീസുകള്‍ കുറേക്കൂടി കാര്യക്ഷമവും സുതാര്യവുമാക്കണം. തദ്ദേശ-സഹകരണസ്ഥാപനങ്ങളില്‍ അഴിമതി വര്‍ധിക്കുന്നതായി പരാതികളുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
വിവിധ സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങളുണ്ട്. സ്ഥലംമാറ്റങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡം രൂപീകരിക്കണം. സര്‍വകലാശാലകളില്‍ നിയമനങ്ങള്‍ എത്രയൂം വേഗം പിഎസ്സിക്ക് വിടാനുള്ള നടപടികള്‍ സ്വീകരിക്കണം. ഏത് ഭരണം വന്നാലും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ അതേ സ്ഥാനങ്ങളില്‍ തുടരുന്ന പതിവുണ്ട്. അത് നിയന്ത്രിക്കണമെന്നും കെപിസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അവരുടെ അന്വേഷണം ശരിയായ ദിശയിലുമാണ്. അധികാര സ്ഥാനത്തിരിക്കുന്നവരെന്ന പരിഗണനയില്ലാതെയാണ് അന്വേഷണം. അതില്‍ ആരോപണം ഉറപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ പാര്‍ട്ടി അതിനെ ഗൗരവത്തോടെ കാണുമെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: