ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വാഹനനിയമത്തില്‍ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. വാഹനങ്ങള്‍ക്ക് ഇടിയുടെ ആഘാതം പ്രതിരോധിക്കാനുള്ള ശേഷി പരീക്ഷിക്കുന്നതിനുള്ള പരിശോധനയാണിത്.
2017 ഒക്ടോബര്‍ മുതല്‍ ക്രാഷ്ടെസ്റ്റ് നിര്‍ബന്ധമാണ്. അതായത് എത്ര വിലകുറഞ്ഞ കാറായാലും അത് ക്രാഷ് ടെസ്റ്റില്‍ വിജയിച്ചിരിക്കണം. അല്ലാത്തവ നിര്‍മ്മിക്കാന്‍ അനുമതി നല്‍കില്ല. 56 കിലോമീറ്റര്‍ വേഗത്തില്‍, മുന്‍പിലുള്ള കമ്പിവേലിയില്‍ കൊണ്ടുചെന്നിടിച്ചാണ് ഫ്രണ്ട് ക്രാഷ് ടെസ്റ്റ്. 50 കിലോമീറ്റര്‍ വേഗതയില്‍ സൈഡ് ക്രാഷ് ടെസ്റ്റും( വശങ്ങളുടെ ഉറപ്പ് പരിശോധിക്കാന്‍) നടത്തും. അപകടങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.
മാത്രമല്ല ഭാരതത്തില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനും ഇത് ഉപകരിക്കും.കാറിടിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്ക് വലിയ പരിക്കേല്‍ക്കാത്ത തരത്തിലായിരിക്കണം മുന്ഭാഗമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
കൂടുതല്‍ സുരക്ഷിതമായ കാറുകള്‍ നാം ഉല്‍പ്പാദിപ്പിക്കണം. ഇവിടെ ഉപയോഗിക്കുന്നതിനു പുറമേ അവ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും കഴിയണം. ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവിലുള്ള മോഡലുകള്‍ പരിഷ്ക്കരിച്ച് ഇതേ നിലവാരത്തിലെത്തിക്കാന്‍ രണ്ടു വര്‍ഷം കൂടി നല്‍കും. 2017 മുതല്‍ നിര്‍മ്മിക്കുന്ന സകല പുതിയ കാറുകള്‍ക്കും ക്രാഷ്ടെസ്റ്റ് നിര്‍ബന്ധമാക്കും.എല്ലാകാറുകളിലും എയര്‍ബാഗുകളും പിടിപ്പിക്കേണ്ടിവരും. ഇവ നിര്‍ബന്ധമാക്കുന്നില്ല. പക്ഷെ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുമ്പോള്‍ എയര്‍ബാഗുകളും ഘടിപ്പിക്കേണ്ടിവരും. അതായത് വിലകുറഞ്ഞ കാറുകളിലും ഇവ പിടിപ്പിക്കും.
ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം എന്നാണ് പുതിയ നടപടികളുടെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: