മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ കലോത്സവം സമാപിച്ചിട്ടും വിവാദങ്ങള്‍ പുകയുന്നു. റണ്ണേഴ്സ് അപ്പ് ട്രോഫി നിരസിച്ച് പിന്മാറിയ ഫറൂഖ് കോളേജ് നിയമനടപടിക്ക് ഒരുങ്ങുകയാണ്.
കലോത്സവത്തില്‍ കിരീടം ലഭിക്കാത്തതുകൊണ്ടാണ് പിന്മാറിയതെന്ന വാദങ്ങള്‍ തെറ്റാണെന്നും കലോത്സവം അത്യന്തം നാടാകീയമായിരുന്നെന്നും ഫൂറൂഖ് കോളേജ് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്യു-എംഎസ്എഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ് കലോത്സവം പരാജയപ്പെടാന്‍ കാരണം. സര്‍വകലാശാല നിയമങ്ങളെ കാറ്റില്പറത്തികൊണ്ടാണ് കെഎസ്യു ഇന്റര്‍ സോണില്‍ വിധിനിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്. ഔദ്യോഗിക പദവികളില്ലാത്ത കെഎസ്യു കോഴിക്കോട് ജില്ലാ ഭാരവാഹി പ്രോഗ്രാം കമ്മറ്റി കണ്‍വീനറായത് നഗ്നമായ നിയമലംഘനമാണ്.
അറബനമുട്ട്, കഥകളി സംഗീതം, ഇംഗ്ലീഷ് കവിതാരചന തുടങ്ങിയ മത്സരങ്ങളുടെ വിധിനിര്‍ണ്ണയങ്ങളില്‍ പോരായ്മകളുണ്ട്. ഒരു സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സ്വാര്‍ത്ഥ താല്പര്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഇത്തവണ ഇന്റര്‍ സോണില്‍ രണ്ട് കലാതിലകം ഉണ്ടായിരുന്നു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് പേര്‍ക്ക് കലാതിലകപട്ടം നല്‍കിയത്. കലയെ രാഷ്ട്രീയവുമായി കൂട്ടികുഴക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന് ഭാരവാഹികളായ എം.സക്കീര്‍, ഹഫ്സ മോള്, താഹിര്‍ സമന്, അബു ജുനൈജ്, ഫ്താഹുറഹ്മാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: