കൊച്ചി: കാബിനറ്റ് തീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം ലഭിക്കാന്‍ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശകമ്മീഷന്.കാബിനറ്റ് തീരുമാനങ്ങള്‍ അതു നടപ്പിലാക്കികഴിഞ്ഞു മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ എന്ന സംസ്ഥാന പൊതുഭരണവകുപ്പിന്റെ നിരാകരിച്ചുകൊണ്ടാണ് കമ്മീഷന്റെ സുപ്രധാനമായ ഉത്തരവ്.
ഹ്യൂമന്റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണര്വധനന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.2013 ഡിസംബര്‍, 2014 ജനുവരി, ഫെബ്രുവരി എന്ന മാസങ്ങളിലെ മന്ത്രിസഭായോഗങ്ങളുടെ അജണ്ടാ നടപടികുറിപ്പുകള്, തീരുമാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രേഖകളാണ് അപേക്ഷകന് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിവാദപരമായ നിരവധി തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ എടുത്തിരുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിച്ചത്.
വിവരാവകാശനിയമത്തിലെ 8 (1) വകുപ്പ് പ്രകാരം മന്ത്രിസഭായോഗം തീരുമാനമെടുത്താല്‍ ആ രേഖകള്‍ വിവരാവകാശനിയമപ്രകാരം ലഭിക്കാന്‍ അപേക്ഷകന് അവകാശമുണ്ടെന്നാണ് അഡ്വ. ഡി.ബി. ബിനു കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍ മന്ത്രിസഭ തീരുമാനമെടുത്താലും അതിന്റെ നടപടി പൂര്‍ത്തിയായാല്‍ മാത്രമേ രേഖകള്‍ നല്‍കാനാവൂ എന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ബി.വി. മണി കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചത്.
ഈ നിലപാട് അപ്പീല്‍ അധികാരിയായ ആര്.ഗോപകുമാര്‍ ശരിവെക്കുകയും ചെയ്തു. ഈ നടപടി വിവരാവകാശ നിയമത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണെന്നും എല്ലാ നടപടികളും പൂര്‍ത്തിയാക്കി രേഖകള്‍ അപേക്ഷകന് നല്കുമ്പോള് വര്‍ഷങ്ങള്‍ കഴിയുമെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. മൂന്നുമാസങ്ങളിലെ കാബിനറ്റ് തീരുമാനങ്ങളുടെ പകര്‍പ്പ് പതിനഞ്ചു ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നല്കാന് സംസ്ഥാന വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: