ആലപ്പുഴ: വിഷക്കായ കഴിച്ച് വനിതാകായികതാരം മരിച്ച സംഭവത്തില്‍ ആലപ്പുഴ പുന്നമടയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികളെ തുടര്‍ന്നാണ് സ്കൂള്‍ അടച്ചത്. പരിശീലകന്റെയും സീനിയര്‍ വിദ്യാര്‍ത്ഥികളുടേയും മാനസിക പീഡനത്തേത്തുടര്ന്നാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് പതിനേഴുകാരികളായ നാലു കായികതാരങ്ങള്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ ആലപ്പുഴ ആര്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പനയ്ക്കല്‍ രാമഭദ്രന്റെ മകള്‍ അപര്‍ണ പിറ്റേന്ന് മരിച്ചു. മറ്റു മൂന്നുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇവരുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്.
ദല്‍ഹി എയിംസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുമായി നിരന്തരം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇവിടുത്തെ ചികിത്സയില്‍ എയിംസിലെ ഡോക്ടര്‍മാര്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സായി ഹോസ്റ്റലില്‍ കായിക വിദ്യാര്‍ത്ഥിനി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനായി കായികമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ സായ് ഡയറക്ടര്‍ ജനറല്‍ ഇന്ജേതി ശ്രീനിവാസ് അപര്‍ണയുടെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് അഞ്ചുലക്ഷം ധനസഹായം നല്‍കുകയും ചെയ്തിരുന്നു.
കൂടാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് 25,000 രൂപ വീതവും ധനസഹായം നല്കി. അപര്‍ണയുടെ അമ്മയ്ക്ക് സായിയില്‍ ജോലിയും അദ്ദേഹം ഉറപ്പു നല്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വാഗ്ദാനങ്ങളിലൊതുങ്ങുകയാണ്. അതിനിടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ആര്. പാര്‍ത്ഥസാരഥി പിള്ളയുടെയും എഎസ്പി: മെറിന് ജോസഫിന്റെയും നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
കുട്ടികള്‍ റാഗിങ്ങിന് ഇരയായി എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാക്കളായ മുതിര്‍ന്ന വനിതാ കായികതാരങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മരണമൊഴിയിലും കുട്ടികളുടെ ആത്മഹത്യാകുറിപ്പിലും ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. പുന്നമടയിലെ സായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ചുമതലക്കാര്ക്കെതിരെയും പരാതികളുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്രം സന്ദര്‍ശിച്ച സായി ഡയറക്ടര്‍ ജനറല്‍ ഇന്ജേതി ശ്രീനിവാസും ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പടുത്തിയിരുന്നു. സംസ്ഥാന കായിക സെക്രട്ടറി ആര്. ശിവശങ്കറും ഇന്നലെ ആലപ്പുഴയിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: