കൊട്ടാരക്കര: ന്യൂനപക്ഷങ്ങള്‍ അവരുടെ പാരമ്പര്യവും സംസ്കാരവും തിരിച്ചറിയാനായി വേരുകള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് രാജ്യാന്തര സെക്രട്ടറി ജനറല്‍ ചമ്പത്ത് റായി പറഞ്ഞു. കൊട്ടാരക്കര മൈലം എന്‍എസ്എസ് സ്കൂളില്‍ നടക്കുന്ന വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ശിക്ഷാവര്‍ഗില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ചരിത്രപരമായ കാരണങ്ങളാല്‍ വൈദേശിക മതങ്ങളായ ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുസഹോദരന്മാര് സ്വയം ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി നടന്നുവരുന്നതാണ്. അതുകൊണ്ട് മുസ്ലിം, ക്രിസ്ത്യന്‍ യുവജനങ്ങള്‍ തങ്ങളുടെ പാരമ്പര്യം എന്താണെന്ന് തിരിച്ചറിയണമെന്ന് വിഎച്ച്പി ആവശ്യപ്പെടുകയാണ്. ആരെയും നിര്‍ബന്ധിച്ച് മതംമാറ്റാന്‍ വിശ്വഹിന്ദുപരിഷത്ത് ആഗ്രഹിക്കുന്നില്ല. ഭാരതം ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. മതം മാറാന്‍ കഴിയുന്നതുപോലെ പുനഃപരിവര്‍ത്തനവും സാധ്യമാണ്. അതിലാരും വ്യാകുലപ്പെടേണ്ടതില്ല.
അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് വിശ്വഹിന്ദുപരിഷത്ത് ഏതറ്റംവരെയും പോകുമെന്നും അതിനായി ഒരു സര്‍ക്കാരിന് മുന്നിലും യാചിക്കില്ലെന്നും രാമക്ഷേത്ര നിര്മ്മാണത്തിനെപ്പറ്റിയുള്ള ചോദ്യത്തിനുത്തരമായി ചമ്പത്ത് റായി പറഞ്ഞു. സര്‍ക്കാര്‍ വരും പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് അത് ബാധകമാവുകയില്ല. ചരിത്രവും ചരിത്രഗവേഷണങ്ങളും കോടതി വിധികളുമെല്ലാം തര്‍ക്കസ്ഥലത്താണ് രാമക്ഷേത്രം നിലനിന്നിരുന്നതെന്ന് വ്യക്തമാക്കുന്നു. എങ്കിലും സുന്നി വഖഫ് ബോര്‍ഡിന് മാത്രം കാര്യങ്ങള്‍ മനസിലാകുന്നില്ല. രാമജന്മഭൂമി ക്ഷേത്രം എന്നാണ് ബാബര്‍ തകര്‍ത്ത ക്ഷേത്രത്തിന്റെ പേര്.
ഇവിടെ നടന്ന അതിക്രമങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കോടതികളും ഇന്ത്യന്‍ പ്രസിഡന്റും ഈ ചോദ്യത്തിനുത്തരം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ഹൃദയത്തില്‍ രാമക്ഷേത്രം ഉയരണമെന്ന ചിന്തയാണുള്ളത്. അനതിവിദൂര ഭാവിയില്‍ ഭവ്യമായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വനവാസി സഹോദരന്മാര്ക്ക് സംസ്കാരവും സ്വാഭിമാനവും വളര്‍ത്തി മതംമാറ്റം തടയണമെന്നും തുടര്‍ന്ന് ശിക്ഷാവര്‍ഗില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ രാജസ്ഥാനിലെ അജ്മീറില്‍ സംഭവിച്ചതുപോലെ ഹിന്ദുധര്‍മ്മം ഉപേക്ഷിച്ചവരെ കുടുംബത്തിലേക്ക് കൊണ്ടുവരാനാകും. പിന്നാക്ക മേഖലകള്‍ കേന്ദ്രീകരിച്ച് വിഎച്ച്പി നിരവധി സേവാപ്രവര്‍ത്തനങ്ങള്‍ സുവര്‍ണജയന്തി പ്രമാണിച്ച് ഉടന്‍ ആരംഭിക്കും. മുസ്ലിങ്ങള്‍ ഏകീകൃത സിവില്‍കോഡ് അംഗീകരിച്ച് നിയമത്തെ മാനിക്കാത്തപക്ഷം ഇന്ത്യയില്‍ ജനസംഖ്യാസന്തുലിതാവസ്ഥ തകിടം മറിയും.
ഹിന്ദുക്കള്‍ നിയമം മാനിച്ച് നാടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇക്കൂട്ടര്‍ മതത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ഹിന്ദുസമൂഹം കരുത്തുറ്റതാകാന്‍ വേണ്ട നടപടികള്‍ തുടരുമെന്നും ചമ്പത്ത് റായി പറഞ്ഞു.
സംസ്ഥാനപ്രസിഡന്റ് ബി.ആര്. ബാലരാമന്, ശിബിരാധികാരി പി. സതീഷ് മേനോന്, വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, സംസ്ഥാനസെക്രട്ടറി വി. മോഹനന്, സംഘടനാസെക്രട്ടറി എം.സി. വത്സന് തുടങ്ങിയവര്‍ പങ്കെടുത്തു. ശിക്ഷാവര്‍ഗ് 17ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: