തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണു ക്ലിഫ് ഹൗസിലെത്തി റിപ്പോര്‍ട്ട് കൈമാറിയത്.
വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണക്കാരായ പാലക്കാട്ടെ നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കെപിസിസി സെക്രട്ടറിയുമായ പി. ചന്ദ്രന്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ചുമതല വഹിച്ച ഡിസിസി സെക്രട്ടറി പി. ബാലഗോപാല്‍, മണ്ഡലം പ്രസിഡന്റ് വി.സി. ബേബി എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഇവര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിനായി ശ്രമിച്ചെന്നും കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഏതുതരത്തിലുള്ള നടപടി വേണമെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പ്രമുഖഘടകകക്ഷി നേതാവ് സ്ഥാനാര്‍ഥിയായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചു.
അഞ്ചും ആറും കമ്മിറ്റികള്‍ക്കുള്ള പണം വ്യത്യസ്ത പേരുകളില്‍ ഒരാള്‍തന്നെ വാങ്ങിയ സംഭവം ഉണ്ടായി. തിരഞ്ഞെടുപ്പ് ചെലവിനായി വിനിയോഗിച്ച പണം താഴെത്തട്ടില്‍ എത്തിയില്ലെന്നും അട്ടപ്പാടി മേഖലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈമാസം 12ന് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും റിപ്പോര്ട്ടിന്മേല് അന്തിമനടപടി സ്വീകരിക്കുക. നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് മടിച്ചാല്‍ ജെഡിയു- യുഡിഎഫ് ബന്ധം വീണ്ടും വഷളാവുമെന്നുറപ്പാണ്.
വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോല്‍വിക്കു കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: