തിരുവനന്തപുരം: കേന്ദ്രഭരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ ഓരോ പൗരനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രവാണിജ്യവ്യവസായ മന്ത്രി നിര്മലാസീതാരാമന്. എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ ഒരാളെയും ഒഴിവാക്കാതെ സമ്പൂര്‍ണമായും സമഗ്രമായും രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി സുരക്ഷ ഭീമായോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമായോജന എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയ്ക്ക് രാജ്യത്തെമ്പാടു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതിനുമുമ്പ് ഒരു സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷാ വിഷയത്തില്‍ ഇത്രയും ശക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല.
നമ്മുടെ രാജ്യത്ത് ഗൃഹനാഥന്മാര്ക്കു വേണ്ടി വിവിധ പദ്ധതികളുണ്ട്. നികുതിദായകര്‍ക്കും സര്‍ക്കാരില്‍ നിന്ന് പല ആനുകൂല്യങ്ങളും ലഭ്യമാണ്. എന്നാല്‍ ഒരിക്കലും തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്ന് വിരമിക്കാത്ത വീട്ടമ്മമാര്‍ക്കായി ആരും ഇതുവരെ ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല. നികുതി അടയ്ക്കുന്ന ഭര്‍ത്താവിന് ആനുകൂല്യം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് യാതൊരു നേട്ടങ്ങളും അവകാശപ്പെടാനില്ലായിരുന്നു.
ഇതിന് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ ആവഷ്കരിച്ചിരിക്കുന്ന മൂന്ന് പദ്ധതികളും വീട്ടമ്മമാരടക്കമുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്നവയാണ്. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ നിന്നും ആരംഭിക്കുന്ന സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരുവര്‍ഷം കേവലം പന്ത്രണ്ട് രൂപയ്ക്ക് പ്രധാനമന്ത്രി സുരക്ഷാഭീമാ യോജന വഴി രണ്ടുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് സുരക്ഷയാണ് ലഭിക്കുന്നത്. അതുപോലെ വര്‍ഷാവര്‍ഷം 330 രൂപ നല്കിയാല് പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജനയില്‍ ചേരാം. ചെറിയ തുക വര്‍ഷംതോറും അടച്ചാല്‍ 60 വയസ്സു കഴിയുമ്പോള്‍ 5,000 രൂപവരെ പെന്ഷന് ലഭിക്കുന്ന പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. ഇതുകൊണ്ട് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് യാതൊരു നഷ്ടവും വരില്ല. ഏജന്റുമാര്‍ക്ക് കമ്മീഷന് നല്‍കേണ്ടിവരില്ല.
ഭീമമായ എസ്റ്റാബ്ലിഷ്മെന്റ് കോസ്റ്റ് ഉണ്ടാകില്ല. മാത്രമല്ല ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കുകയും ചെയ്യും. വിദേശങ്ങളില്‍ യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് നഴ്സുമാരടക്കമുള്ള പ്രവാസികളെ രക്ഷിച്ച് തിരിച്ചെത്തിച്ച സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. നേപ്പാളിലെ ദുരന്തഭൂമിയില്‍ ഏറ്റവും മികച്ച ദുരിതാശ്വാസം പ്രവര്‍ത്തനം നടത്തി ലോകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ സര്‍ക്കാരാണിത്. നിരവധി പ്രതിസന്ധികളില്‍ മിടുക്കു തെളിയിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷയൊരുക്കുന്ന കാര്യത്തിലും അതാവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: