ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപം അല്‍ ഖാലിസ് ജയിലില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 50 തടവുകാരും 12 പോലീസുകാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജയിലില്‍ തടവിലായ ഐഎസ് ഭീകരരെ രക്ഷപ്പെടുത്തുന്നതിടെയായിരുന്നു ആക്രമണം.
ബഗ്ദാദിന് വടക്ക് 80 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ 40 ലധികം തടവുകാര്‍ രക്ഷപ്പെട്ടതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.നൂറു കണക്കിന് ഭീകര പ്രവര്‍ത്തകരെ പാര്‍പ്പിച്ചിട്ടുള്ള ജയിലാണിത്.
സ്ഫോടക വസ്തുക്കളുമായി ജയിലിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജയിലിലെ ആയുധപ്പുരയും ആക്രമിച്ച ഇവര്‍ തടവുകാരെ തുറന്നു വിടുകയായിരുന്നുവെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തടവറകളില്‍ നിന്നും പുറത്തിറങ്ങിയ തടവുകാരും പൊലീസുകാരെ ആക്രമിച്ച് ആയുധങ്ങളുമായി കടക്കുകയായിരുന്നു.
അതേസമയം കാടുംകുറ്റവാളികളായ ഭീകരരെ ഇവിടെ പാര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാര്‍ ഒളിച്ചു താമസിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ പൊലീസ് തിരച്ചില്‍ നടത്തി.
ബാഗ്ദാദിന് സമീപം ഇന്നലെ നടന്നകാര്ബോംബ് സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: