മുംബൈ: ക്രിസ് ഗെയ്ലിനു പിന്നാലെ എബി ഡിവില്ലിയേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി എതിര് ബൗളര്‍മാരെ കശാപ്പു ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് കിങ്സ് ഇലവന് പഞ്ചാബ് ഗെയ്ലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞപ്പോള്‍ ഇക്കുറി എബിഡി പെയ്യിച്ച തീമഴയില്‍ വെന്തു പോയത് മുംബൈ ഇന്ത്യന്‍സ്.
59 പന്തില്‍ 19 ഫോറുകളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 133 റണ്‍സ് വാരിയ ഡിവില്ലിയേഴ്സിന്റെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചലഞ്ചേഴ്സ് 39 റണ്‍സിന് കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ഒരു വിക്കറ്റ് മാത്രം ബലികഴിച്ച് 235 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്ടന് വിരാട് കോഹ്ലിയും (50 പന്തില്‍ 82 നോട്ടൗട്ട്, ആറ് ഫോര്‍, നാല് സിക്സ്) എബിഡിക്ക് മികച്ച പിന്തുണ നല്കി. വന്‍ ലക്ഷ്യം തേടിയ മുംബൈ ഇന്ത്യന്‍സിന് 7ന് 196ല്‍ എത്താനേ സാധിച്ചുള്ളു.
ലെന്‍ഡല്‍ സിമ്മണ്‍സും (68 നോട്ടൗട്ട്) കെയ്റോണ്‍ പൊള്ളാര്‍ഡും (49) നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യന്‍സിനെ തലയുയര്‍ത്തി നില്ക്കാവുന്ന സ്കോറിലെത്തിച്ചു. ബാംഗ്ലൂരിന് വേണ്ടി ഹര്‍ഷല്‍ പട്ടേലും യശ്വേന്ദ്ര ചഹലും രണ്ടിരകളെ വീതം കണ്ടെത്തി. 13 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്സ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. മുംബൈ (12 പോയിന്റ്) ആറാമതും.
നായകന് രോഹിത് ശര്‍മ്മ ക്രിസ് ഗെയ്ലിനെയും ഹര്ഭജന് സിങ് കോഹ് ലിയെയും കൈവിടുന്നതുകണ്ടപ്പോഴേ മുംബൈയെ അപശകുനം വേട്ടയാടുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഗെയ്ല് (13) ലാസിത് മലിംഗയ്ക്ക് കീഴടങ്ങി. പക്ഷേ, കൊടങ്കാറ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ജസ്പ്രീത് ബുംറ, മിച്ചല്‍ മക്ലനാഗന്‍, ഹര്‍ദിക് പാണ്ഡ്യ, ജഗദീഷ് സുചിത്ത് എന്നിവരടക്കമുള്ള മുംബൈ ബൗളര്‍മാരെ മൈതാനത്തിന് നാലു പാടും പറത്തിയ ഡിവില്ലിയേഴ്സ് വിശ്വരൂപംകാട്ടി. സ്വീപ്പുകളും സ്ലോഗ് ഷോട്ടുകളും യഥേഷ്ടം പറന്നു ആ ബാറ്റില്‍ നിന്ന്.
29 പന്തില്‍ അര്‍ധശതകം തികച്ച ഡിവില്ലിയേഴ്സ് പന്തേറുകാരുടെ നെഞ്ചില്‍ തീകോരിയിട്ടു.
മറുവശത്ത് ആക്രമണവും പ്രതിരോധവും സംയോജിപ്പിച്ച കോഹ്ലി എബിഡിക്ക് നല്ല കൂട്ടാളിയായി. 47 പന്തില്‍ എബിഡി സെഞ്ച്വറി തികയ്ക്കുമ്പോള്‍ മുംബൈ ബൗളര്‍മാരുടെ മുഖംവിളറിവെളുത്തിരുന്നു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ 215 റണ്‍സാണ് ഡിവില്ലിയേഴ്സും കോഹ് ലിയും ചേര്‍ത്തത്. ഐപിഎല്ലില്‍ ഏതു വിക്കറ്റിലെയും ഏറ്റഴും വലിയ കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഇതോടെ പിറന്നു. വെടിക്കെട്ട് ബാറ്റിങ് എബിഡിക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും കൈവരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: