മാഡ്രിഡ്: സ്പെയിനില്‍ കിരീടത്തിനായുള്ള അങ്കം അന്ത്യത്തോടടുക്കവെ റയല്‍ മാഡ്രിഡിന് കടുത്ത നിരാശയേകുന്ന ഫലം. വലന്‍സിയയുമായി രണ്ടു ഗോള്‍ വീതം പങ്കിട്ടു പിരിഞ്ഞ റയല്‍ (86 പോയിന്റ്) ബാഴ്സലോ (90)ണയ്ക്ക് അതിനിര്ണായകമുന്തൂക്കം ദാനം ചെയ്തു.
രണ്ട് റൗണ്ടുകള്‍ അവശേഷിക്കെ കിരീടവും ബാഴ്സയും തമ്മില്‍ ഒരു ജയത്തിന്റെ അകലംമാത്രം.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിന്റെ ദിനമല്ലായിരുന്നു കടന്നുപോയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നതും ഗോളെന്നുറച്ച ഷോട്ടുകള്‍ക്ക് ക്രോസ് ബാര്‍ വിഘാതം സൃഷ്ടിക്കുന്നതുമൊക്കെ റയല്‍ ആരാധകരുടെ ഹൃദയം തകര്ത്തകാഴ്ചയായി.
പാകോ അല്‍കാസെര്‍, ജാവി ഫ്യൂഗോ എന്നിവര്‍ വലന്‍സിയയ്ക്ക് രണ്ടുഗോളിന്റെ ആധിപത്യം നല്‍കിയെങ്കിലും പെപ്പെയും ഇസ്കോയും റയലിന്റെ മാനം കാത്തു.
ജയിക്കാനുറച്ചു തന്നെയാണ് റയല്‍ കളത്തിലിറങ്ങിയത്. ആദ്യ പതിമൂന്നു മിനിറ്റില്‍ അവര്‍ ഏറെ ലക്ഷ്യബോധത്തോടെ പന്തുതട്ടി. ഇതിനിടെ 25 വാര അകലെ നിന്ന് ഗാരെത് ബെയ്ല് എടുത്ത തകര്‍പ്പന്‍ ഫ്രീ കിക്ക് ക്രോസ് ബാറില്‍ ചുംബിച്ചുപോയി. അഞ്ചു മിനിറ്റുകള്‍ക്കുശേഷം ടോണി ക്രൂസിന്റെ കോര്‍ണറില്‍ ക്രിസ്റ്റിയാനോയുടെ ശക്തമായ ഹെഡ്ഡറിനും ക്രോസ് ബാര്‍ വിഘാതം തീര്‍ത്തു.
കളിയുടെ ഒഴുക്കിനു വിരുദ്ധമായി 19-ാം മിനിറ്റില്‍ വലന്‍സിയ മുന്നില്‍ക്കടന്നു. വലതു വിങ്ങില്‍ നിന്ന് ജോസ് ഗയ നല്കിയ ക്രോസ് അല്‍കാസെര്‍ വലയിലേക്ക് തിരിച്ചു (1-0). പിന്നാലെ ഡാനി പരേജോയുടെ നീളന്‍ ഫ്രീ കിക്ക് ഫ്യൂഗോയുടെ (26-ാം മിനിറ്റ്) തലയിലൂടെ റയലിന്റെ പോസ്റ്റിലേക്ക് (2-0). ഭാഗ്യദേവത വലന്‍സിയയെ കടാക്ഷിക്കുന്നത് വീണ്ടും ഗാലറി ദര്‍ശിച്ചു, റയലിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ സ്ട്രൈക്ക് നേരിയ വ്യത്യാസത്തില്‍ അകന്നുപോയി.
ബെയ്ലിനെ എതിരാളികള്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയില്‍ റൊണാള്‍ഡോ കണ്ണുവച്ചപ്പോള്‍ റയലിനു പ്രതീക്ഷയുടെ നിമിഷങ്ങള്‍. പക്ഷേ, സിആര്‍7ന്റെ കിക്ക് വലന്‍സിയ ഗോളി വിഫലമാക്കി.
രണ്ടാം പകുതിയില്‍ പ്രതികാര ദാഹത്തോടെ റയല്‍ കളി മെനഞ്ഞു. തുടക്കത്തില്‍, പോസ്റ്റിനരുകില്‍ നിന്നുള്ള ഹെര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമം വലന്‍സിയന്‍ കീപ്പര്‍ നിര്‍വീര്യമാക്കി.
എങ്കിലും 56-ാം മിനിറ്റില്‍ പെപ്പെ റയലിന് ആശ്വാസം ഒരുക്കുക തന്നെ ചെയ്തു.
ജെയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ ഉയര്‍ന്നുചാടിയ പെപ്പെ വലയിലേക്ക് ചെത്തിയിട്ടു (2-1). 84-ാം മിനിറ്റില്‍ ഇസ്കോയുടെ ലോങ് റേഞ്ച് വലന്‍സിയയുടെ പോസ്റ്റിലേക്ക് പറന്നിറങ്ങിയ വേളയില്‍ പോയിന്റ് പങ്കിടല്‍ (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: