ചെറുതുരുത്തി (തൃശൂര്‍): നിളാ നദി സംരക്ഷിക്കണമെന്ന സന്ദേശവും പുത്തന്‍ പ്രതീക്ഷകളുമായി ദേശീയ നദീമഹോത്സവത്തിന് തുടക്കം.
നദീസംരക്ഷണത്തെക്കുറിച്ച് നിരന്തരമായി പ്രസംഗിക്കുന്നതു കൊണ്ടും പ്രതിഷേധം പ്രകടിപ്പിക്കുന്നതുകൊണ്ടും പുഴകളില്‍ ജലാംശം വര്‍ദ്ധിക്കില്ലെന്നും അത് പ്രകൃതിയുടെ വരദാനമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അക്കിത്തം അഭിപ്രായപ്പെട്ടു. മാതൃത്വത്തിന്റെ സംസ്ക്കാരമാണ് നിള നമുക്ക് നല്‍കിയത്. നാം അത് തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലത്തിലെ വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു അക്കിത്തം ഉദ്ഘാടന വേദിയിലെത്തിയത്. ഇതോടെ ഏഴ് ദിവസം നീളുന്ന ദേശീയ നദീമഹോത്സവത്തിന് തിരിതെളിഞ്ഞു.
മൂലധനശക്തികളുടെ സമ്മര്‍ദ്ദത്തിന് യുഡിഎഫ് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുകയാണെന്നും നദീതീരങ്ങളും നീര്‍ത്തടങ്ങളും പുഴകളുമെല്ലാം ഭൂമാഫിയക്കും മൂലധനശക്തികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ തീറെഴുതിക്കൊടുത്തിരിക്കുകയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
2008ലെ നീര്‍ത്തട സംരക്ഷണ നിയമം, ഭൂപരിഷ്ക്കരണ-പശ്ചിമഘട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് എന്നിവ ഇത്തരം ചൂഷണങ്ങളുടെ ഭാഗമായിട്ടാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം ഹെക്ടര്‍ കൃഷിയിടമാണ് സംസ്ഥാനത്ത് നികത്തിയത്. നാല്പതിനായിരത്തോളം ഹെക്ടര്‍ വനഭൂമിയും നമുക്ക് നഷ്ടമായി.
കുട്ടനാട്ടിലെ 37 ഓളം പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയാണ്. ആറന്മുളയില് പുഴനികത്തി വിമാനത്താവള നിര്‍മ്മാണത്തിനായി ശ്രമിക്കുന്നു. പ്രകൃതിദുരന്തങ്ങളെ പ്രകൃതിക്ഷോഭമെന്ന പേരില്‍ വിമര്‍ശിക്കരുതെന്ന് പറഞ്ഞ അദ്ദേഹം പ്രകൃതിയോട് ഇണങ്ങി ജീവിക്കാത്തതിനാലാണ് ദുരന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. ആറന്മുള സമരം പ്രകൃതി സംരക്ഷണത്തിന് പ്രത്യേക ഊര്‍ജ്ജം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അഡ്വ.പ്രഭാ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ ചെയര്മാന് എം.ആര്.മുരളി, ഫാ.റോയ് വടക്കന്‍, എം.മുരളീധരന്, രഘുനാഥ് പറളി, സദനം ഹരികുമാര്‍, കല്ലൂര്‍ രാമന്‍കുട്ടി, ചെന്താമരാക്ഷന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.ഹംസ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: