തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ കരുനാഗപ്പള്ളി ഗ്രൂപ്പില്‍ ആദിനാട് സബ്ഗ്രൂപ്പില്‍പ്പെടുന്ന ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ ക്ഷേത്രമാണ് ആദിനാട്. ശക്തികുളങ്ങര ശ്രീഭഗവതിക്ഷേത്രം. കുലശേഖരപുരം പഞ്ചായത്തിന്റെ പടിഞ്ഞാറ് കായലിനോടു ചേര്‍ന്ന് കിടക്കുന്ന ഭാഗം ആദിനാട് എന്നറിയപ്പെടുന്നു. ഈ ആദിനാട് ദേശത്തിന്റെ ഗ്രാമദേവതയായിട്ടാണ് പുരാതനകാലം തൊട്ടുള്ള രാജാക്കന്മാര് ശക്തികുളങ്ങര ദേവിയെ ആരാധിച്ചുപോന്നിട്ടുള്ളത്.
ആരാന്റെ അഥവാ ബുദ്ധന്റെ നാട് എന്നറിയപ്പെടുന്ന ആതനാട് കാലാന്തരത്തില്‍ ആദിനാട് എന്നായി പരിണമിച്ചു എന്ന് കരുതപ്പെടുന്നു. അയ്യന് എന്ന വാക്കിന് ബുദ്ധന് എന്നാണര്‍ത്ഥം. അയ്യന്‍കോയിക്കല്‍ ക്ഷേത്രവും ശക്തികുളങ്ങര ക്ഷേത്രവും ബുദ്ധമതാനുയായികളുടെ ആരാധനാ കേന്ദ്രമായിരിക്കണം എന്നു കരുതപ്പെടുന്നു. ഇവിടെ സ്ഥാപിച്ചിരുന്നതും പില്ക്കാലത്ത് കായലില്‍ നിന്നു കണ്ടെടുത്തതുമായ കൃഷ്ണശിലയില്‍ തീര്‍ത്ത ബുദ്ധവിഗ്രഹം പ്രസിദ്ധമാണ്. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്ന ഈ വിഗ്രഹം ഇപ്പോള്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
വേണാട്ടരചന് കായംകുളംരാജ്യം കീഴടക്കി ആദിനാട് ഉള്‍പ്പെടുന്ന കുലശേഖരപുരം കൂട്ടിച്ചേര്‍ക്കുകയും തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ചെയ്യുന്നതിന് മുമ്പ് ഭൂതരായരുടെ പടയോട്ടക്കാലത്ത് കൊടുമര്‍ക്കൊടിക്കല്‍ എന്ന പ്രദേശം ആക്രമിക്കപ്പെടുകയും ആ പ്രദേശത്തെ ഭരണാധികാരികളും പ്രജകളും ആത്മരക്ഷാര്‍ത്ഥം പാലായനം ചെയ്ത് കായംകുളം രാജാവിനെ അഭയംപ്രാപിച്ചു. രാജാവിന്റെ അധീനതയിലായിരുന്ന അയളപ്പ കേന്ദ്രമാക്കിക്കൊണ്ട് ഭരണം നടത്തുന്നതിന് ആദിനാട് എന്നറിയപ്പെടുന്ന ഭൂപ്രദേശം നാട്ടുരാജ്യമായി അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയും, കായംകുളം രാജാവിന്റെ സാമന്തരാജാക്കന്മാരായി ഭരണം നടത്തുകയും ചെയ്തുപോന്നു. ഇതേ കാലയളവില്‍ കൊടുമക്കാടിക്കല്‍ നിന്നും മണ്ണടി ദേശത്തേക്കും ഓടിപ്പോയ മറ്റൊരു വിഭാഗം പ്രജകള്‍ അകത്തൂട്ട് രാജാവായി വാഴുന്ന തങ്ങളുടെ ഭരണാധികാരി
കളുടെ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഇവരുടെ വരവിന് ശേഷം അകത്തൂട്ട് രാജാവിനും പ്രജകള്‍ക്കും ദേശത്തിനും അശുഭകരമായ പലതും സംഭവിക്കാന്‍ തുടങ്ങി. രാജാവിന്റെ കല്പന പ്രകാരം ജ്യോതിഷിമാര്‍ നടത്തിയ പ്രശ്നചിന്തയില്‍ മണ്ണടി ക്ഷേത്രത്തിന് സമീപമുള്ള ആവരണം പാറയില്‍ കൊടുമര്‍ക്കാടിക്കല്‍ നിന്നെത്തിയവര്‍ ഉപാസനാമൂര്ത്തിയായി ആരാധിച്ചുവന്നിരുന്ന ദേവി അവരോടൊപ്പം അകത്തൂട്ടേക്ക് എത്തിയതാണെന്നും ഇവരോടൊപ്പം ദേവീ സാന്നിദ്ധ്യമുണ്ടെന്നും അതിനാലാണ് പ്രകൃതിക്കുണ്ടായ മാറ്റമെന്നും തെളിഞ്ഞു. നിജസ്ഥിതി ബോധ്യപ്പെട്ട അകത്തൂട്ട് രാജാവ് ഉപാസനമൂര്‍ത്തിയായി ആരാധിച്ചു വന്ന അയ്യന്‍കോയിക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തോടു ചേര്‍ന്ന് ദേവീപ്രതിഷ്ഠ നടത്തി ആരാധിച്ചുപോന്നു. അങ്ങനെ അകത്തൂട്ട് രാജാവിന്റെ ഭരദേവതയായി ശ്രീമഹാദേവി മാറി. പിന്നീട് അകത്തൂട്ട് രാജാവിനുണ്ടായ ദേവിയുടെ സ്വപ്നദര്‍ശനത്തില്‍ ഇന്ന് ശക്തികുളങ്ങര ദേവീക്ഷേത്രം നല്കുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്ന് അറിയിക്കുകയും ഇന്ന് സ്റ്റേജും മറ്റും നില്ക്കുന്ന വലിയ ചിറയായിരുന്ന സ്ഥലത്തിന്റെ പടിഞ്ഞാറെ കരയില്‍ ദേവിയെ പ്രതിഷ്ഠിക്കുകയും മുടങ്ങാതെ പൂജചെയ്ത് ആരാധിച്ചുവരുകയും ചെയ്തുപോന്നു. അങ്ങനെ പില്ക്കാലത്ത് നാം ഇന്നു കാണുന്ന മേജര്‍ ആദിനാട് ശക്തികുളങ്ങര ക്ഷേത്രമായി അറിയപ്പെട്ടുവരുകയും ചെയ്യുന്നു.
ആനപ്പുറത്ത് എഴുന്നെള്ളി ദേവി നാടുകാണാനിറങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ നിറപറ നല്കി സ്വീകരിക്കുന്നതും ദേശത്തിന്റെ സര്‍വ്വൈശ്വര്യങ്ങള്‍ക്കും നിദാനമായിട്ടുള്ള ഒന്നാണ്. ഈ കാലയളവില്‍ ആയിരക്കണക്കിന് പറ നല്കി ഭക്തസഹസ്രങ്ങള്‍ തങ്ങളുടെ കുടുംബത്തിലെത്തുന്ന അമ്മയെ കണ്ട് കുമ്പിട്ടുവണങ്ങി നിര്‍വൃതി അടയുന്നു.സംശുദ്ധമനസ്സോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സര്‍വ്വൈശ്വര്യപ്രദായിനിയും, സര്‍വ്വാഭീഷ്ടസാധികയുമായ ശക്തികുളങ്ങര ദേവിയുടെ അനുഗ്രഹത്താല്‍ തിരുസന്നിധിയില്‍ നാളുകള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷം ദേശത്തിന്റെ ആഘോഷമായി മാറുമ്പോള്‍. നിറമന്ദസ്മിതവുമായി അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ശ്രീമഹാദേവിയുടെ ഭക്തസഹസ്രങ്ങള്‍ക്ക് ആശ്രയകേന്ദ്രമായി ശക്തികുളങ്ങര ദേവി ക്ഷേത്രം മാറുന്നു.
ക്ഷേത്രത്തിലെ താന്ത്രിക കര്‍മ്മങ്ങളുടെ ചുമതല താഴമണ്‍മഠം തന്ത്രികുടുംബത്തിനാണുള്ളത്. ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പതിവുപൂജകള്‍ക്കു പുറമെ എല്ലാ മാസവും ശ്രീമഹാഭഗവതിയുടെ തിരുനാളായ ഉതൃട്ടാതി ദിനങ്ങളില്‍ ശ്രീഭൂതബലി, നവകം എന്നിവയും മണ്ഡലചിറപ്പ് കാലത്ത് 41 ദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുത്തുംപാട്ടും 41-ാം ദിവസം ഗുരുസിയും ക്ഷേത്രത്തില്‍ നടന്നുവരുന്നു. പ്രദോഷം, ഷഷ്ഠി, പൗര്‍ണ്ണമി എന്നിവ ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനങ്ങളോടെ ആചരിച്ചുവരുന്നു. സര്‍പ്പബലി, സര്‍പ്പപൂജ, പുള്ളുവന്‍പാട്ട്, സര്‍വ്വൈശ്വര്യപൂജ, പുരാണപാരായണം, താലപ്പൊലി, ചുറ്റുവിളക്ക് തെളിയിക്കല്‍ എന്നിവ സര്‍വ്വസാധാരണമാണ്. തൃക്കൊടിയേറ്റ് മഹോത്സവത്തിന് പുറമെ നവരാത്രി മഹോത്സവം, വൃശ്ചിക ചിറപ്പ് മഹോത്സവം, ശിവരാത്രി മഹോത്സവം, പുനഃപ്രതിഷ്ഠാദിന മഹോത്സവം എന്നിവ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്. കലംപൊങ്കല്‍, താലപ്പൊലി, ചുറ്റുവിളക്ക് തെളിക്കല്‍ എന്നിവ ദേവിയുടെ ഇഷ്ടവഴിപാടുകളാണ്. ചുറ്റമ്പലത്തിനുള്ളില്‍ പ്രധാന ദേവനായി ശ്രീമഹാദേവര്, ചുറ്റമ്പലത്തിനു പുറത്ത് ഗണപതി, ഭഗവതി, ഭദ്ര, നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നീ ഉപദേവതകളെയും കുടിയിരുത്തി പൂജിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: