ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കി. 66.65 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക കോടതി നടപടി കര്‍ണാടക ഹൈക്കോടതി ജസ്റ്റീസ് സി.ആര്. കുമാരസ്വാമി റദ്ദാക്കി.
ഇതോടെ മുഖ്യമന്ത്രിയാകാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള വിലക്കു നീങ്ങിയ ജയലളിത മെയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. അതേസമയം, കോടതിവിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരനായ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
പത്തൊമ്പതു വര്‍ഷം പഴക്കമുള്ള പരാതിയില്‍ പ്രത്യേക കോടതി ജഡ്ജ് ജോണ്‍ മിഖായേല്‍ കന്ഹ 2014 സെപ്തംബര്‍ 27-നാണ് വിധി പറഞ്ഞത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത, കൂട്ടുപ്രതികളായിരുന ശശികല നടരാജന്, അനന്തിരവള്‍ ഇളവരശി, അനന്തിരവനും ജയയുടെ വളര്ത്തുമകന് സുധാകരനും ശിക്ഷിക്കപ്പെട്ടിരുന്നു. ഇവര്‍ക്ക് നാലുവര്‍ഷം തടവും 10 കോടിവീതം പിഴയുമായിരുന്നു ശിക്ഷ. ഹൈക്കോടതി വിധിയോടെ ഇവരും കുറ്റവിമുക്തരായി. 1996 ആഗസ്ത് 20-നാണ് സുബ്രഹ്മണ്യന് സ്വാമി ജയലളിതക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
വിധിവന്നയുടന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം പയസ് ഗാര്‍ഡനിലെ വസതിയിലെത്തി പാര്‍ട്ടി അദ്ധ്യക്ഷകൂടിയായ ജയലളിതയെ കണ്ടു.
മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുക്കണമെന്നപേക്ഷിച്ചു. കര്‍ണാടക പ്രത്യേക കോടതിവിധി വന്നപ്പോള്‍ ജയലളിത തനിക്കു പകരക്കാരനായി പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനത്തു നിയോഗിക്കുകയായിരുന്നു. ആദ്ധ്യാത്മികാചാര്യന് അരുണ ഗിരിനാഥ ദേശികനും ഇന്നലെ ജയയെ വസതിയില്‍ സന്ദര്‍ശിച്ചു.
തികച്ചും അപ്രതീക്ഷിതമായ വിധിയെന്നു വിശേഷിപ്പിച്ച സുബ്രഹ്മണ്യന് സ്വാമി സുപ്രീം കോടതിയില്‍ അപ്പീലുമായി പോകുമെന്നു പ്രഖ്യാപിച്ചു. ഇത് അവസാന വിധിയല്ലെന്ന് ഡിഎംകെ നേതാവ് എം. കരുണാനധി പ്രസ്താവിച്ചു. എല്ലാ കോടതിക്കും മേലെ മനസ്സാക്ഷിയുടെ കോടതിയുണ്ടെന്ന ഗാന്ധിജിയുടെ പ്രസ്താവന അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സത്യത്തിന്റെയും നീതിയുടെയും വിജയമാണ് ഈ കോടതിവിധിയെന്ന് ജയലളിതയുടെ പ്രതികരണം.
വിധി നല്‍കുന്നത് തങ്കത്തിളക്കം. ഇത് എന്റെ വിജയമായി ഞാന്‍ കരുതുന്നില്ല. സത്യത്തിന്റെയും തമിഴ് ജനതയുടെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താന്‍. എംജിആറിന്റെയും തന്റെയും പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് വേദിയില്‍ തന്നെ എതിര്‍ക്കാന്‍ ധൈര്യമില്ലാത്ത ഡിഎംകെയുടെ ഗൂഢാലോചനയാണ് തകര്‍ന്നതെന്നും ജയ പറഞ്ഞു.
എനിക്കെതിരേ കീഴ്ക്കോടതി വിധി വന്നപ്പോള്‍ 233 പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവാഹുതിചെയ്ത സംഭവം ഞാന്‍ ഖേദത്തോടെ അനുസ്മരിക്കുന്നു. ഈ വിധി കാണിക്കുന്നത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുള്ള ദൈവാനുഗ്രഹമാണിത്. ഡിഎംകെ എനിക്കെതിരേ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്നു വന്നപ്പോള്‍ മറ്റുവഴികളിലൂടെ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, അവസാനം നീതി നടപ്പായി, ജയലളിത വിശദീകരിച്ചു.
കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനു പിന്നാലെ ഡോ. ജയലളിതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ആശംസയറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: