പമ്പ: ശബരിമല മാസ്റ്റര്‍പ്ലാന്‍ ഈ തീര്‍ത്ഥാടനകാലത്തിന് ശേഷം സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ തന്നെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, പോലീസ്, എക്സൈസ്, വനം, ആരോഗ്യ വകുപ്പ്, റവന്യൂ, പൊതുമരാമത്ത് തുടങ്ങി 22 വകുപ്പ് മേധാവികളും വിവിധ വകുപ്പ് മന്ത്രിമാരും ഡി.ജി.പിയും യോഗത്തില്‍ പങ്കെടുത്തു.
നവംബര്‍ 14 ന് തുടങ്ങുന്ന മണ്ഡലകാലത്തിന് മുമ്പായി നടക്കുന്ന അവസാനവട്ട അവലോകന യോഗമാണ് ഇന്ന് നടന്നത്. ഇപ്പോള്‍ ബെയ്ലി പാലവും അപ്രോച്ച് റോഡും ഉള്‍പ്പെടെ രണ്ട് പദ്ധതികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിനായി തീര്‍ത്ഥാടനകാലത്തിന് ശേഷം രണ്ട് അവലോകന യോഗങ്ങള്‍ ചേരും.
ശബരിമലയും പമ്പയും സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കാനുള്ള ‘സീറോ വെയ്സ്റ്റ്’ പദ്ധതിയുടെ ഉദ്ഘാടനം പമ്പ മണപ്പുറത്ത് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വൈകിട്ട് നാല് മണിയോടുകൂടി സന്നിധാനത്ത് നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. യോഗത്തില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: