ന്യൂദല്‍ഹി: കൈക്കൂലി നല്‍കാത്തതിന് ദല്‍ഹിയില്‍ യുവതിക്ക് ട്രാഫിക് പോലീസുകാരന്റെ മര്‍ദ്ദനം. സെന്‍ട്രല്‍ ദല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്സ് മേഖലയിലായിരുന്നു സംഭവം. യുവതിയെ പോലീസുകാരന് ഇഷ്ടിക കൊണ്ടെറിയുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
മക്കളെ സ്കൂളില്‍ വിടാനായി സ്കൂട്ടറില്‍ പോയ യുവതിയെ സിഗ്നല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ട്രാഫിക് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് ചന്ദ്ര തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെട്ട ഇയാള്‍ക്ക് യുവതി ലൈസന്‍സിന്റെ പകര്‍പ്പ് നല്കി.
എന്നാല്‍ പോകാന്‍ അനുവദിക്കണമെങ്കില്‍ 200 രൂപ അടയ്ക്കണമെന്ന് സതീഷ് ആവശ്യപ്പെട്ടു. പണം നല്‍കാമെന്നും പക്ഷെ പണം കൈപ്പറ്റിയതായി സ്ലിപ്പ് നല്‍കണമെന്നും യുവതി മറുപടി നല്‍കിയതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനൊടുവിലായിരുന്നു മര്‍ദ്ദനം.
സംഭവസമയത്ത് സമീപത്ത് കൂടി വാഹനത്തില്‍ പോയവര്‍ ഷൂട്ട് ചെയ്ത വീഡിയോദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ സതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യാന്‍ പോലീസ് ഉത്തരവിട്ടു. ഇയാള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓടിക്കൊണ്ടിരുന്ന ബസില്‍ ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവമാണ് ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയത്.
പെണ്‍കുട്ടികള്‍ക്ക് ഏത് സമയത്തും സ്വസ്ഥമായി സഞ്ചരിക്കാനുള്ള സുരക്ഷയും സംവിധാനവും ഒരുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ മുഖ്യമന്ത്രി കെജ് രിവാളും ആം ആദ്മി പാര്‍ട്ടിയും നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. നിരന്തരം പ്രശ്നത്തില്‍ പെട്ടുകിടക്കുന്ന കെജ്രിവാള് സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: