കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും അപ്രമാദിത്വം വകവച്ചുകൊടുക്കാന്‍ താത്പര്യമില്ലാത്ത കോട്ടയത്തെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെയടക്കം അനുനയിപ്പിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് കോട്ടയത്തെത്തി. മദ്ധ്യമേഖലാ ജാഥ കടന്നുപോകുന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കോണ്‍ഗ്രസ് ജില്ലാ നേതാക്കളടക്കമുള്ളവരെ കോട്ടയം ഡിസിസിയില്‍ വിളിച്ചുവരുത്തിയാണ് യുഡിഎഫ് കണ്‍വീനര്‍ അനുനയനയോഗം നടത്തിയത്.
കേരളാ കോണ്‍ഗ്രസിനോട് അമിത വിധേയത്വം കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. കെ.എം. മാണി കോഴ വാങ്ങിയിട്ടില്ലെന്നുപറഞ്ഞാല് കൊച്ചുകുട്ടികള്‍പോലും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ജില്ലാ നേതൃത്വം തുറന്നുപറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മേഖലാ ജാഥ മാറ്റിവയ്ക്കുന്ന സാഹചര്യമൊരുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ യുഡിഎഫ് കണ്‍വീനര്‍ വിളിച്ചുകൂട്ടിയതെന്നാണ് സൂചന.
യുഡിഎഫ് മധ്യമേഖലാജാഥ മാറ്റുന്നത് സംബന്ധിച്ചു കക്ഷിനേതാക്കളുമായി ചര്‍ച്ചനടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നേതാക്കളെ പങ്കെടുപ്പിച്ച് കോട്ടയം ഡിസി ഓഫിസില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃയോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യമേഖലാജാഥ മാറ്റുന്നതിനെക്കുറിച്ചു ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല.
ഇതുസംബന്ധിച്ചു ഇന്നു രാവിലെ ഒമ്പതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ്ഹൗസില്‍ ചേരുന്നയോഗം അന്തിമതീരുമാനമെടുക്കും. കെ.എം. മാണിയുടെ വ്യക്തിപരമായ അസൗകര്യം കണക്കിലെടുത്ത് മധ്യമേഖലാജാഥ മാറ്റിവെക്കണമോയെന്ന കാര്യവും യോഗം ചര്‍ച്ചചെയ്യും. ജാഥ മാറ്റിവെക്കില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണ്.
ഇതില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. ജാഥ റദ്ദാക്കുകയോ അനിശ്ചിതമായി നീട്ടിവെക്കുകയോ ചെയ്താല്‍ അത് ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കും. ജാഥ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ അസൗകര്യങ്ങള്‍ ഒന്നും ആരും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: