കൊച്ചി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ലക്ഷങ്ങളുടെ മാസശമ്പളം. വ്യവസായ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണനാണ് സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് വന്‍ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനുകൂടി പങ്കാളിത്തമുള്ള രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്ത് ബാലകൃഷ്ണനെ പ്രതിഷ്ഠിച്ചാണ് ഈ അഴിമതി.
വ്യവസായ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡി (ഇന്‍കെല്‍)ന്റെ എംഡിയും അതിവേഗ റെയില്‍ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡി (കെഎച്ച്എസ്ആര്‍സിഎല്‍) ന്റെ സിഎംഡിയുമാണ് ടി.ബാലകൃഷ്ണന്. ഇന്‍കെലില്‍ നിന്നും മൂന്ന് ലക്ഷവും എച്ച്എസ്ആര്സിയില് നിന്നും 1.60 ലക്ഷവും ബാലകൃഷ്ണന് മാസശമ്പളം കൈപ്പറ്റുന്നു. ഇതിനുപുറമെ പെന്‍ഷനും വാങ്ങുന്നുണ്ട്. ചീഫ് സെക്രട്ടറി ആയിരിക്കെ ലഭിച്ചതിനേക്കാള്‍ ഇരട്ടിയാണ് വിരമിച്ച ബാലകൃഷ്ണന്റെ ശമ്പളം.
സര്വ്വീസിലിരിക്കെതന്നെ ബാലകൃഷ്ണന് ഇരട്ടശമ്പളം കൈപ്പറ്റിയതായി പരാതി ഉയര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പദവിയിലിരിക്കെ ഏഴ് മാസം ഇന്‍കെലിന്റെയും ചുമതല വഹിച്ചിരുന്നതിനാലാണിത്. 2011 ഏപ്രില്‍ മുതല്‍ ബാലകൃഷ്ണന് വിരമിച്ച ഒക്ടോബര്‍ വരെ കാലയളവിലാണിത്. ഇതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഉന്നത രാഷ്ട്രീയബന്ധം ബാലകൃഷ്ണനെ തുണച്ചു. വിരമിച്ചശേഷം രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്തെത്താന്‍ ബാലകൃഷ്ണനെ സഹായിച്ചതും ഇത്തരം ബന്ധങ്ങളാണ്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ വിരമിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ശമ്പളം വാങ്ങുന്ന ചുമതലകള്‍ ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇതും ബാലകൃഷ്ണന് ലംഘിച്ചു. കെഎച്ച്എസ്ആര്സിഎല്ലിന്റെ സിഎംഡിയായി ബാലകൃഷ്ണനെ നിയമിച്ച നടപടിയും ദുരൂഹമാണ്.
ബാലകൃഷ്ണന് വിരമിക്കുന്നതിന് ഒരു മാസം മുന്‍പാണ് കോര്പ്പറേഷന് രൂപീകരിച്ചത്. 2011 സെപ്തംബറില്‍. വിരമിച്ച് ഒരു മാസത്തിനുള്ളില്‍, നവംബറില്‍ ബാലകൃഷ്ണനെ തലപ്പത്ത് നിയമിക്കുകയും ചെയ്തു. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി സര്‍ക്കാര്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ ലക്ഷങ്ങളുടെ മാസശമ്പളം ബാലകൃഷ്ണന് മുടങ്ങാതെ ലഭിക്കുന്നുണ്ട്. പദ്ധതിയില്‍ പുരോഗതിയുണ്ടായിട്ടില്ലെങ്കിലും സിഎംഡിയുടെ ശമ്പളത്തില്‍ അടിക്കടി വര്‍ദ്ധനവുണ്ടാകുന്നു. ഇരട്ടശമ്പളം കൈപ്പറ്റുന്നതിനെതിരെ അതിവേഗ റെയില്‍ വിരുദ്ധസമിതി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടവനാണ് ടി.ബാലകൃഷ്ണന്. ഇന്‍കെല്‍ എംഡിയായി ബാലകൃഷ്ണനെ നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എളമരം കരീമാണ്. കെഎച്ച്എസ്ആര്സിഎല്ലിന്റെ സിഎംഡിയായി നിയമിച്ചത് യുഡിഎഫും. ഇന്‍കെലുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ പുറത്തറിയുമ്പോഴും ബാലകൃഷ്ണനെ യുഡിഎഫ് സംരക്ഷിക്കുന്നത് മുന്നണികളുടെ ഒത്തുകളിക്കുള്ള തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: