കോഴിക്കോട്: കോഴിക്കോട് സ്വദേശി എന്‍. കെ. മുഹമ്മദലിയുടെ പാരിസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് കൈവശം വച്ചിരുന്ന 1665 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യമാണ് മെയ് എട്ടിന് ഇറക്കിയ ജി.എല്‍. ആര് (എല്‍.ആര്) 63/2005 ഉത്തരവിലൂടെ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. അനധികൃതമായി കൈയേറിയ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സ്പെഷ്യല്‍ ഓഫീസറാണ് എം.ജി. രാജമാണിക്യം.
ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും അനധികൃതമായി കൈവശമാക്കിയ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കൊക്കയാര്‍ വില്ലേജിലെ ബോയിസ് ആന്റ് പെരുവന്താനം എസ്റ്റേറ്റാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്തത്. 1600/1923 എന്ന ആധാരത്തില്‍ സര്‍വ്വേ നമ്പറുകള്‍ രേഖപ്പെടുത്താതെയാണ് 2004 ല്‍ പീരുമേട് സബ് രജിസ്ട്രാറാഫീസില്‍ വച്ച് ഇതിന്റെ രജിസ്ട്രേഷന് നടന്നത്.
1955 ലെ ഇടവക റൈറ്റ് അക്വിസിഷന്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ വില കൊടുത്ത് ഏറ്റെടുത്ത ഭൂമിയാണ് ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരുന്നത്. ഇവരില്‍ നിന്നാണ് പാരിസണ്‍ ഗ്രൂപ്പ് ഭൂമി കൈവശമാക്കിയത്. 1957 ലെ ഭൂസംരക്ഷണ നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2012 ഫെബ്രുവരി എട്ടിന് സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം സ്ഥലപരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16ന് എസ്റ്റേറ്റിന്റെ അവകാശം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റിന് നോട്ടീസ് നല്കി.
എന്നാല്‍ ഈ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സ്റ്റേ ഹര്‍ജി നല്‍കുകയാണ് കമ്പനി ചെയ്തത്. സ്റ്റേ തള്ളിയ ഹൈക്കോടതി സ്പെഷ്യല്‍ ഓഫീസറുടെ മുമ്പാകെ കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് മാനേജ്മെന്റിനോട് നിര്‍ദ്ദേശിച്ചത്. മെയ് നാലിനും എട്ടിനും ഇതിനവസരം നല്‍കിക്കൊണ്ട് നോട്ടീസ് നല്‍കിയെങ്കിലും കമ്പനി മാനേജ്മെന്റ് സ്പെഷ്യല്‍ ഓഫീസര്‍ മുമ്പാകെ ഹാജരായില്ല. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. നൂറ് ഏക്കര്‍ വനഭൂമിയും അനധികൃതമായി കമ്പനി കൈവശം വെച്ചതായി പരിശോധനയില്‍ കണ്ടെത്തിയതായറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: