അല്ലയോ രാമാ, ജനകരാജന് ഗുരു ഉപദേശമോ അനുഷ്ഠാനമോ യാതൊന്നുമില്ലാതെ സ്വവിചാരശക്തിയാല് തന്നെ ലക്ഷ്യത്തെ പ്രാപിക്കുകയുണ്ടായി. ശോഭനമായ വിവേകം കൊണ്ടു വിധേയമായ പ്രജ്ഞകൊണ്ടും മാത്രമേ പരമപദം പ്രാപ്യമാകുകയുള്ളൂ. കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും അവയ്ക്ക് പര്യാപ്തങ്ങളല്ല. ബാഹ്യാര്ത്ഥങ്ങളെ സമ്പാദിക്കുന്നതിന് അഹോരാത്രം പ്രയത്നിക്കുന്ന ജനങ്ങള്‍ അവരുടെ ആ പ്രയത്നം ആത്മാവിലാക്കിയിരുന്നെങ്കില് എത്രമാത്രം ഗുണപ്രദദമായിരുന്നേനെ.
ബുദ്ധിമാന്ദ്യം സര്‍വദു:ഖ കാരണവും, ആപത്തുകളുടെ നിക്ഷേപസ്ഥാനവും, സംസാര വൃക്ഷത്തിന്റെ വിഷ ബിന്ദുവുമാണ്. കഴിയുംവേഗത്തില്‍ അതിനെ നശിപ്പിക്കണം വിവേകികള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിന്താമണി രത്നമാണ് പ്രജ്ഞ. ഉല്കൃഷ്ടത്തെ പ്രാപിക്കുവാന്‍ ഇച്ഛിക്കുന്നവന് വിത്തു വിതക്കുന്നതിന് മുമ്പ് നിലം ഉഴുതൊരുക്കുന്നതുപോലെ ആദ്യമായി ബുദ്ധിയെ പരിഷ്കരിക്കേണ്ടതാണ്.
മോഹബീജങ്ങളെ വിതയ്ക്കുന്നതും, നാനാ ദു:ഖങ്ങളെ ഉത്ഭവിപ്പിക്കുന്നതുമായ ഭ്രാന്തികള്‍ നിത്യാനന്ദ പരമാത്മാവിനെ ദര്ശിക്കുമ്പോള് നശിച്ചുപോകും. സ്വപ്രയത്നമല്ലാതെ ദൈവമോ കര്‍മ്മങ്ങളോ, ധനമോ, ബന്ധുക്കളോ, സംസ്കാര ഭീതന്മാര്‍ക്ക് ഉപകാരപ്രദമല്ല. ഞാന്‍ ‘ദേഹമാണ്’ എന്ന സങ്കോചം അസ്തമിച്ചാല് സര്വലോകവ്യാപിയായ പരമാത്മാവിന്റെ ദര്‍ശനം ലഭിക്കുന്നതാണ്. ഇത് സ്വീകാര്യം ഇത് വര്‍ജ്യം എന്നിങ്ങനെയുള്ള ഭാവനയെ തന്റെ മനസ്സിന്റെ ബന്ധം എന്നു വിശേഷിപ്പിക്കുന്നു. വര്‍ജ്യമായതില്‍ ദു:ഖിക്കാതെ സ്വീകാര്യത്തില്‍ താല്പര്യം കാണിക്കാതേയും സ്വീകാര്യ വര്‍ജ്ജ്യ ബുദ്ധിപോലും ഉപേക്ഷിച്ച് സമദര്‍ശനനായി ചലനമില്ലാതെയിരിക്കുക. ഇപ്രകാരം സ്ഥിതി ചെയ്യുന്ന തത്വ ജ്ഞാനിയില്‍ സമത, അഭിജ്ഞത, നിരീഹത, നിഷ്ക്രിയത, സൗമ്യത, നിര്‍വികല്പത, ധൃതി, മൈത്രി, സന്തുഷ്ടി, മൃദുലത, മൃദു ഭാഷിത്വം മുതലായ സല്‍ഗുണങ്ങള്‍ വാസനാ ബന്ധത്തോടു കൂടാതെ വിളങ്ങുന്നു.
ഇതുകേട്ട രാമന് ചോദിച്ചു ഭഗവാനെ വാസനാത്യാഗം ശ്രേഷ്ടമെന്ന് അങ്ങു പറഞ്ഞു. പക്ഷെ അഹങ്കാരത്തെ ത്യജിച്ചിരിക്കാന് മനസ്സ് ഒരുനിമിഷം പോലും പ്രാപ്തമാകാത്തതിന്റെ കാരണം
ഇതിനു മറുപടിയായി വസിഷ്ഠന് തുടര്‍ന്നു: ”രാമാ വാസനാത്യാഗം ധ്യേയമെന്നും, ജ്ഞേയമെന്നും രണ്ടു വിധത്തിലുണ്ട്. ഞാന്‍ ദേഹവും ഇന്ദ്രിയങ്ങളുമാണ്. ദേഹത്തെ പോഷിപ്പിക്കുന്ന അന്നപാനാദികളാണ് എന്റെ ജീവിതം. ഞാന്‍ ഇവയില്‍ നിന്ന് അന്യനല്ല. ഇവ എന്നില്‍ നിന്നും അന്യമല്ല. എന്നിങ്ങനെ മനസ്സിലുണ്ടാകുന്ന നിശ്ചയത്തെ ആ മനസ്സോടുകൂടി ത്തന്നെ ഛേദിച്ച്; ദേഹാദി പദാര്‍ത്ഥങ്ങള്‍ക്കും എനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുള്ള ഭാവനയോടെ ശീതളവും ശാന്തവുമായ ബുദ്ധിയോടുകൂടി കേവലം വിനോദമായിത്തന്നെ കര്‍മ്മങ്ങള്‍ ചെയ്ത് ലോകവ്യവഹാരം നടത്തുന്നവന്റെ വാസനാത്യാഗമാണ് ”ധേയം.” ഭേദഭാവന നിശ്ശേഷമില്ലാത്ത ബൂദ്ധിയോടുകൂടി വാസനാക്ഷയത്തെ സ്വീകരിച്ചിട്ട് അഹങ്കാരത്തേയും മമത്വത്തേയും ത്യജിച്ച് സ്ഥൂല സൂക്ഷ്മ കാരണഭേദത്തോടെ ത്രിവിധമായ ദേഹത്തെ ഉപേക്ഷിക്കുന്ന വാസനാ ത്യാഗമാണ് ജ്ഞേയം.
അഹങ്കാരസഖിയായ വാസനയെ ത്യജിച്ച് ലോകസ്വീകാര്യത്തിന്നു വേണ്ടി മാത്രം വ്യാവഹാരത്തിലേര്പ്പെടുന്ന ധ്യേയവാസനാ ത്യാഗി ജീവമുക്തനാകുന്നു. മൂല ഭൂതമായ അജ്ഞാനത്തോടു കൂടി വാസനയെ ത്യജിച്ച് ശാന്തിയെ പ്രാപിച്ച ജ്ഞേയവാസന ത്യാഗിയാണ് മുക്തന്. ഈ വാസനാ ത്യാഗങ്ങള്‍ രണ്ടും മുക്തി പദത്തില്‍ സ്ഥിതിചെയ്യുന്നതും തുല്യങ്ങളുമാണ്. യഥാകാലങ്ങളില്‍ വന്നുചേരുന്ന സുഖ ദു:ഖങ്ങളില്‍ സന്തോഷമോ സന്താപമോ ഇല്ലാതെ സമബുദ്ധിയോടെ വര്‍ത്തിക്കുന്നവനും, വസ്തു ദര്‍ശനങ്ങളില്‍ ഇഷ്ടാനിഷ്ടങ്ങളില്ലാതെ സുഷുപ്തനെപ്പോലെ സഞ്ചരിക്കുന്നവനും മുക്തനെന്നു പറയപ്പെടുന്നു. വിഷയങ്ങളില്‍ വാസനകൊണ്ടുണ്ടാകുന്ന തൃഷ്ണയെ ബദ്ധയെന്നും, പദാര്‍ത്ഥങ്ങളില്‍ നിന്നും മോചിച്ച തൃഷ്ണയെ മുക്തയെന്നും പറയപ്പെടുന്നു. എനിക്കിതു ഭവിക്കട്ടെയെന്ന് ഉള്ളിലുണ്ടാകുന്ന ഭാവനക്ക് തൃഷ്ണയെന്നും, ശൃംഖലയെന്നും കലനയെന്നും പേരുണ്ട്. ബന്ധവും ബന്ധകാരണവുമായ തൃഷ്ണയാണെന്നര്ത്ഥം. പരമാര്‍ത്ഥവും അല്ലാത്തതുമായ സകല ഭാവങ്ങളിലും സകല തൃഷ്ണകളേയും വെടിഞ്ഞു തന്നെ പരമോദാരന്മാരായ മഹാത്മാക്കള്‍ മുക്താവസ്ഥയെ പ്രാപിക്കുന്നു.
ഇനി വിചാര ശീലന്മാര്ക്കുണ്ടാകുന്ന നാലുവിധത്തിലുള്ള നിശ്ചയങ്ങളെ കേള്ക്കു. ഞാന്‍ കാല് മുതല്‍ തല വരെയുള്ള ഈ ശരീരമാണ്. മാതാപിതാക്കളാല്‍ പോഷിക്കപ്പെട്ടവനാണ്. എന്നിങ്ങനെ അജ്ഞാന ദൃഷ്ടിയാല്‍ നിശ്ചയിക്കുന്നു. ഞാന്‍ സര്‍വ്വഭാവങ്ങളേയും അതിക്രമിച്ചു സ്ഥിതിചെയ്യുന്നുവെന്നും രോമാഗ്രത്തേക്കാള് സൂക്ഷ്മനാണെന്നും രണ്ടാമതൊരു നിശ്ചയമുണ്ട്. ഇത് സാധുക്കളാല്‍ ചെയ്യപ്പെടുന്നതും മോക്ഷപ്രദവുമാണ്. ഇക്കാണുന്ന ജഗത്തും ചരാചരങ്ങളുമെല്ലാം അക്ഷയനായ ഞാന്‍ തന്നെയെന്ന മൂന്നാമത്തെ നിശ്ചയവും മോക്ഷപ്രദം തന്നെ. ഈ ജഗത്ത് സത്യമല്ല ആകാശസമം ശൂന്യമാണ് എന്നുള്ള നാലാമത്തെ നിശ്ചയവും മോക്ഷദായകമാണ്. ആദ്യത്തേത് ബന്ധയോഗ്യമായ തൃഷ്ണയും, മറ്റു മൂന്നും ജീവമുക്തന്മാരില് വിലസുന്ന നിര്‍മ്മല തൃഷ്ണകളുമാകുന്നു. സര്‍വവും ഞാന്‍ തന്നെയെന്ന ശ്രേഷ്ടമായ നിശ്ചയമുണ്ടായാല്‍ പിന്നെ ദു:ഖത്തിനവകാശമില്ല. ശൂന്യം, പ്രകൃതി, മായ, വിജ്ഞാനം, ബ്രഹ്മം, ശിവന്, പുരുഷന്, ഈശ്വരന് എന്നെല്ലാം പറയുന്നത് ആത്മാവിനെത്തന്നെ. ദ്വൈതാദ്വൈതങ്ങളുടെ സമ്മേളന പ്രകാരത്തോടെ ലോകനിര്മ്മാണക്കളി നടത്തിക്കൊണ്ട് പരമാത്മാമയിയായ ശക്തിതന്നെ അഭിന്നമായി പ്രകാശിക്കുന്നു.
ഇതുകേട്ട രാമന് ചോദിച്ചു: സ്വാമിന് ദ്വൈത സമ്മേളന പ്രകാരമെന്നു പറഞ്ഞത് ഒന്നു കൂടി വിശദമാക്കണം
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: