കൊച്ചി:ബാര്‍കോഴ ആരോപണ വിധേയനായ മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു, സംസ്ഥാന സമിതിയംഗം അരുണ്‍ കല്ലാത്ത്, ബസിത് കുമാര്‍, ദിനില്‍ ദിനേശ്, ശ്രീക്കുട്ടന്, പി.എച്ച്.ശൈലേഷ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചക്കംകുളങ്ങര ക്ഷേത്രത്തിന് സമീപം പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. ഇതോടെ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. ജലപീരങ്കി ഉപയോഗിച്ചശേഷമാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ചിതറി മാറിയ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതക്കുകയായിരുന്നു. നേതാക്കളടക്കമുള്ളവരെ പോലീസ് മര്‍ദ്ദിച്ചു.
മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിമാരുടെ അഴിമതി മൂടിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവെക്കുന്നതുവരെ യുവമോര്‍ച്ചയുടെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ പ്രവര്‍ത്തകരെ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ് കുമാര്‍, ബിജെപി സംസ്ഥാന സമിതിയംഗം കെ.പി.സുബ്രഹ്മണ്യന്, വ്യവസായ സെല്‍ കണ്‍വീനര്‍ ഋഷി പല്‍പ്പു, മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: