നാഗപ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാം വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗിന് നാഗപ്പൂരിലെ രേഷിംഭാഗില് തുടക്കമായി. സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗ്ഗ സര്‍വാധികാരി ഗോവിന്ദ് സിങ് തങ്ക് ഡോക്ടര്‍ജി സമാധിയിലും ഗുരുജി സമാധിയിലും പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ വര്‍ഗ്ഗ് കാര്യവാഹ് യശ്വന്ത് ഭായ് ചൗധരി, വര്‍ഗ്ഗ് പാലക് അധികാരിയും അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖുമായ അരുണ്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വ്യക്തികള്‍ക്കെന്നപോലെ രാഷ്ട്രങ്ങള്‍ക്കും ദൗത്യമുണ്ട്, ഭാരതത്തിന്റെ ദൗത്യം ഈ ലോകത്തെ രൂപപ്പെടുത്തുകയാണെന്ന് അരുണ്‍ കുമാര്‍ സ്വാഗത പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസില്‍ പലര്‍ക്കും വലിയ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ സഫലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സമര്‍പ്പിതനായ ഒരു സ്വയംസേവകന് അതത് വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കുകയും അതില്‍ വിദഗ്ദ്ധനായിരിക്കുകയും വേണം. അയാള്‍ക്ക് സ്നേഹിക്കുന്ന പ്രകൃതം വേണം. ഈ ശിബിരത്തിന്റെ ലക്ഷ്യം ഇത്തരം കഴിവുകളെ കൂടുതല്‍ പോഷിപ്പിക്കുകയാണ്. അതേ സമയം, പ്രവര്ത്തകന് തന്നിലേക്ക് നോക്കിയുള്ള ആത്മപരിശോധനകള്‍ നടത്താനും തന്നെ ഭാരതത്തിന്റെ അഖണ്ഡതയോടു ബന്ധിപ്പിക്കാനും പരിശീലനം നേടണം, അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 870 പേരാണ് 25 ദിവസത്തെ ഏറ്റവും മുകള്‍ത്തട്ടിലുള്ള ഈ പരിശീലന ശിബിരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: