ലണ്ടന്‍: ദീര്‍ഘദൂര ഓട്ടത്തിലെ എത്യോപ്യന്‍ ഇതിഹാസം ഹെയ്ലെ ഗെബ്രെസെലാസി ട്രാക്കിനോട് വിടപറഞ്ഞു. മാഞ്ചസ്റ്റര്‍ മാരത്തോണിനുശേഷമാണ് രണ്ടപതിറ്റാണ്ടു നീണ്ട കരിയറിന് വിരാമമിടുന്ന കാര്യം ഗെബ്രെസെലാസി പ്രഖ്യാപിച്ചത്. മാഞ്ചസ്റ്ററില്‍ 16-ാമനായിട്ടായിരുന്നു താരത്തിന്റെ ഫിനിഷ്.
മത്സരരംഗത്ത് നിന്നു വിരമിക്കുന്നു. എങ്കിലും ഓട്ടക്കാരനായി തുടരും. ഒരിക്കലും അതു നിര്‍ത്തില്ല. എന്നും ഓട്ടത്തിന്റെ അംബാസിഡറായിരിക്കും ഞാന്‍, ഗെബ്രെസെലാസി പറഞ്ഞു. ഇവിടെ അവസാനിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളു. ഇതാണ് അവസാന റേസെന്ന് അറിയാമായിരുന്നു, 42കാരനായ താരം കൂട്ടിച്ചേര്‍ത്തു.
10000 മീറ്ററില്‍ തുടര്‍ച്ചയായി നാലു തവണ ലോക ചാമ്പ്യനായിട്ടുള്ളയാളാണ് ഗെബ്രെസെലാസി. 1993ല്‍ കന്നി ലോക ചാമ്പ്യന്‍ഷിപ്പ് നേട്ടം. ഈ ഇനത്തില്‍ മൂന്നുവട്ടം ലോക റെക്കോര്‍ഡ് തീര്‍ത്തു. 1996 അറ്റ്ലാന്റ, 2000 സിഡ്നി ഒളിംപിക്സുകളില്‍ സ്വര്‍ണവും നേടി. 1500 മീറ്ററിലെ ഇന്‍ഡോര്‍ കിരീടം(1999) മറ്റൊരു പെരുമ. ആവര്‍ഷം 5000 മീറ്ററിലും ലോക റെക്കോര്‍ഡ് കുറിച്ചു. ബെര്‍ലിന്‍ മാരത്തോണിലെ നാലു ചാമ്പ്യന്‍ പദവികളും ഗെബ്രെസെലാസിയുടെ മഹനീയത വിളിച്ചോതുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് 2010ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. 2012ലെ ലണ്ടന്‍ ഒളിംപിക്സിന് ഗെബ്രെസെലാസി യോഗ്യത നേടിയിരുന്നില്ല. എങ്കിലും തൊട്ടടുത്ത വര്‍ഷം ഗ്ലാസ്കോ ഗ്രേറ്റ് സ്കോട്ടിഷ് റണ്ണിലും വിയന്ന സിറ്റി ഹാഫ് മാരത്തോണിലും വിജയക്കൊടി പാറിച്ച് അനിഷേധ്യത കാത്തുസൂക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: