കൊച്ചി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പട്ടികജാതി വര്‍ഗക്കാര്‍ക്കുള്ള സംവരണാനുകൂല്യം തട്ടിയെടുത്ത് സര്‍ക്കാര്‍ ജോലി നേടിയവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇത്തരത്തില്‍ 1800 ഓളം പേര് ജോലി ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷനാണ് ഉത്തരവിട്ടത്.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് നല്കിയ പരാതിയിലാണ് നടപടി. സംസ്ഥാന കമ്മീഷന് ആക്ടിലെ ഒമ്പതാം വകുപ്പ് പ്രകാരം അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്സി സെക്രട്ടറിയോടും പൊതുഭരണവകുപ്പ് സെക്രട്ടറിയോടും പട്ടികജാതി ഗോത്രവര്‍ഗ്ഗകമ്മീഷന്‍ ആവശ്യപ്പെട്ടു.
പിഎസ്സി അധികൃതരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. സ്വീപ്പര്‍ തസ്തിക മുതല്‍ സെക്രട്ടറിയേറ്റിലെയും പോലീസിലെയും ഉന്നതരടക്കം വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെ ജോലി നേടിയിട്ടുണ്ട്. ഇത്തരത്തില്‍ ജോലി നേടിയ 375 പേരെ കണ്ടെത്തി കിര്‍ത്താഡ്സ് സര്‍ക്കാരിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല.
ഇത് പിഎസ്സിയുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഷാജു മോന് വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: