കോഴിക്കോട്: ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള നീക്കം ശക്തിപ്പെടുത്തുന്നതിനിടെ ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ വേദിയില്‍.
കേളു ഏട്ടന് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിയും മതനിരപേക്ഷ ശക്തികളുടെ പ്രതിരോധവും എന്ന സെമിനാറിന്റെ പേരിലാണ് വീരനും കോടിയേരിയും വേദി പങ്കിട്ട് പരസ്പരം പുകഴ്ത്തിയത്. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച വീരന് നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനാഘോഷം വിപുലമായി നടത്തിയതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിനിടെ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്താന്‍ വീരന് ഏറെ സമയം ചെലവഴിച്ചു.
സഖാക്കള്‍ക്ക് അറിയുന്നതിനേക്കാള്‍ തനിക്ക് കോടിയേരിയെ അറിയാമെന്നും തങ്ങള്‍ രണ്ടുപേരും ജയിലിലെ ഒരു സെല്ലില്‍ കിടന്ന കാര്യവും വീരന് പറഞ്ഞു. വീരന് തങ്ങളുടെ വേദിയിലെത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് കോടിയേരി പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ ആറു കൊല്ലത്തിനിടെ ആദ്യമായാണ് തങ്ങള്‍ ഒരേ വേദി പങ്കിടുന്നതെന്നും കോടിയേരി പറഞ്ഞു. സെമിനാറില്‍ ടി.പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: