തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാമെന്ന് ഒരുസര്‍ക്കാരും കരുതേണ്ട. ക്ഷേത്രഭരണമല്ല മതേതരസര്‍ക്കാരിന്റെ ജോലി. മറിച്ച് ജനങ്ങള്‍ക്ക് ആവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നല്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുധര്‍മപരിഷത്ത് സംഘടിപ്പിച്ച അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ ഭരിക്കുന്ന ഒരു ക്ഷേത്രം പോലും ഇതുവരെ പൂട്ടിയിട്ടിട്ടില്ല. എന്നാല്‍ തര്‍ക്കത്തിന്റെ പേരില്‍ 67 ക്രിസ്ത്യന്‍ പള്ളികളാണ് പൂട്ടിയിട്ടിട്ടുള്ളത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ ഭരണം 58 കരകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് നിര്‍വഹിക്കുന്നത്. അവിടുത്തെ കാണിക്കപ്പണം കൊണ്ടാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സ്കൂളും ഒക്കെ പ്രവര്‍ത്തിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പേരില്‍ 3800 കിലോ സ്വര്‍ണവും 2300 കോടി രൂപയും ബാങ്കിലുണ്ട്. പക്ഷേ അതുകൊണ്ട് ഹിന്ദുവിന് യാതൊരു പ്രയോജനവുമില്ല. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലൊന്നും ജീര്‍ണോദ്ധാരണം നടക്കുന്നില്ല. അവിടങ്ങളിലെല്ലാം ഭക്തജനങ്ങള്‍ സംഘടിച്ചാണ് ക്ഷേത്രം സംരക്ഷിക്കുന്നത്. ഹിന്ദുക്കളുടെ ഇടയില്‍ വൈവിധ്യമുണ്ട്. എന്നാല്‍ ശത്രുതയില്ല. വൈവിധ്യത്തിലുള്ള ഹിന്ദുത്വമെന്ന ഏകത്വത്തിന്റെ ചരട് അവരില്‍ സ്നേഹവും സഹകരണവും ഊട്ടിഉറപ്പിക്കുന്നു.
നിലവിലെ ദേവസ്വം ആക്ട് ചീഞ്ഞ് നാറിയതാണ്. ഒരു വര്‍ഷം കേരളത്തില്‍ മാത്രം 1200 ക്ഷേത്രങ്ങള്‍ തകര്‍ക്കുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ ക്ഷേത്രധ്വംസനങ്ങള്ക്കെതിരെ ആദ്യം പ്രതികരിക്കേണ്ട ദേവസ്വം ബോര്‍ഡോ സംസ്ഥാനസര്‍ക്കാരോ ഒരക്ഷരം ശബ്ദിക്കുന്നില്ല. അങ്ങനെയുള്ളവരുടെ കയ്യില്‍ എന്തുവിശ്വസിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം ഏല്‍പ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുസന്ന്യാസിമാരെയും ആധ്യാത്മികാചാര്യന്മാരെയും ആള്ദൈവങ്ങളെന്നുവിളിച്ച് പരിഹസിക്കുന്നു. എന്നാല്‍ ചാവറയച്ചനും അല്ഫോണ്സാമ്മയും പരിശുദ്ധരും വാഴ്ത്തപ്പെട്ടവരുമാണ്.
ആശ്രമങ്ങളാക്രമിച്ച് സന്ന്യാസിമാരെ കള്ളന്മാരെന്ന് വിളിച്ച് ഉപദ്രവിക്കുന്നു. ദല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കള്ളന്മാര് കവര്‍ച്ച നടത്തിയപ്പോള്‍ ഇവിടെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നെന്ന് കുപ്രചാരണം അഴിച്ചുവിട്ടു. പൂന്തുറയിലും മാറാടും പാവപ്പെട്ട ഹിന്ദുമത്സ്യത്തൊഴിലാളികള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഭരണകൂട വിവേചനം എന്താണെന്ന് കേരളം കണ്ടു. ഹിന്ദുക്കള്‍ സമാധാനപ്രിയരായതുകൊണ്ടാണ് തിരിച്ചടി ഉണ്ടാകാതിരുന്നത്. നിലയ്ക്കല്‍ അമ്പലം തകര്‍ത്തപ്പോള്‍, ഹിന്ദുസന്ന്യാസിമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒന്നും നിയമസഭയില്‍ ഹിന്ദുക്കള്‍ക്കുവേണ്ടി ആരും ശബ്ദമുയര്‍ത്തിയില്ല.
ഈ ദുരവസ്ഥ മുന്‍കൂട്ടികണ്ടാണ് സ്വാമി ചിന്മയാനന്ദന് ഹിന്ദു വോട്ടു ബാങ്ക് ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയത്. പാവപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനത്തിനാണ് സ്വാമി സത്യാനന്ദസരസ്വതി ഹിന്ദു ബാങ്ക് ഉണ്ടാകണമെന്ന് പറഞ്ഞത്. ഈ ധര്‍മാചാര്യന്മാരുടെ ഉപദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ഹിന്ദുക്കള്‍ക്ക് അന്തസ്സോടെ അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കാം. അതിനുള്ള ഉള്‍ക്കരുത്ത് ഹിന്ദുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്
കൊടിയിറങ്ങി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം ഒരു സര്‍ക്കാരിനും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായി അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് കൊടിയിറങ്ങി. ക്ഷേത്രം ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നും അതിന് നീക്കമുണ്ടായാല്‍ തടയണമെന്നും ആവശ്യപ്പെട്ട് അനന്തപുരി ഹിന്ദുധര്‍മപരിഷത്ത് ശേഖരിച്ച ലക്ഷക്കണക്കിന് ഒപ്പുകള്‍ സുപ്രീംകോടതിക്ക് സമര്‍പ്പിക്കാനായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് കൗണ്‍സിലര്‍ പി. അശോക് കുമാറില്‍ നിന്ന് ഏറ്റുവാങ്ങി.
ചിന്മയാ മിഷന് സ്വാമിനി സംഹിതാനന്ദ ഭദ്രദീപം കൊളുത്തി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. അനന്തപുരിയുടെ കാരണവര്‍ അഡ്വ അയ്യപ്പന്‍പിള്ള പൊന്നാട ചാര്‍ത്തി കുമ്മനം രാജശേഖരനെ ആദരിച്ചു. കൗണ്‍സിലര്‍മാരായ പി. അശോക് കുമാര്‍, പി. രാജേന്ദ്രന്, എം.ആര്. ഗോപന്, ഹിന്ദുസ്ഥാനി സംഗീതജ്ഞന് സബീഷ് ബാല എന്നിവരെയും ആദരിച്ചു. അനന്തപുരി ഹിന്ദുധര്‍മപരിഷത്ത് ജനറല്‍ സെക്രട്ടറി എം. ഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു.
പരിഷത്ത് പ്രസിഡന്റ് ഉദയസമുദ്ര രാജശേഖരന് നായര്‍, ഡോ അയ്യപ്പന്‍പിള്ള, മണ്ണടി ഹരി, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പ്രൊഫ എം.എസ്. രമേശ്, ജയകുമാര്‍ തൃപ്പാദപുരം, പരിഷത്ത് കണ്‍വീനര്‍ കെ. രാജശേഖരന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഡോ എം.എസ്. വിജയകുമാര്‍ സ്വാഗതവും ബാബു ശാസ്തമംഗലം നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുമ്പായി സബീഷ് ബാലയും സംഘവും അവതരിപ്പിച്ച ഹിന്ദുസ്ഥാനി ഭജനയും അനന്തപുരി ബാലസദനത്തിലെ കുട്ടികള്‍ അവതരിപ്പിച്ച യോഗാഭ്യാസവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: