കൊച്ചി: ദുബായ് പോര്‍ട്ട് വേള്ഡിനനുകൂലമായി സംസ്ഥാന സര്‍ക്കാരും ചില കോണ്‍ഗ്രസ് ലീഗ് നേതാക്കളും തുടരുന്ന നിലപാട് മൂലം കൊച്ചി തുറമുഖത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 200 കോടിയിലേറെ. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പിനായാണ് കൊച്ചി തുറമുഖം ഈ ഭാരിച്ച ബാധ്യത വഹിക്കേണ്ടി വരുന്നത്.
ടെര്‍മിനല്‍ നടത്തിപ്പിന്റെ ചുമതല കരാര്‍പ്രകാരം ദുബായ് പോര്‍ട്ട് വേള്ഡിനാണെങ്കിലും ടെര്‍മിനലിലെ കപ്പല്‍ ചാല് ഡ്രഡ്ജിംഗ് അടക്കമുള്ള ജോലികള്‍ ചെയ്യേണ്ടത് കൊച്ചി തുറമുഖത്തിന്റെ ബാധ്യതയാണ്. ദുബായ് പോര്‍ട്ട് വേള്‍ഡുമായുള്ള കരാര്‍ ഒഴിവാക്കണമെന്നും പുതിയ ടെണ്ടര്‍ നടപടികളിലൂടെ ടെര്‍മിനല്‍ ഏറ്റെടുത്ത് ലാഭകരമായി നടത്താന്‍ കഴിവുള്ളവരെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ്-ലീഗ് നേതൃത്വവും ദുബായ് പോര്ട്ടിനനുകൂലമായ നിലപാട് തുടരുകയാണ്.
ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ നിയമയുദ്ധത്തിന് കാരണമാകും എന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഇതോടെ കൊച്ചി തുറമുഖത്തിന്റെ രക്ഷക്കായി കേന്ദ്രം തയ്യാറാക്കിയ പദ്ധതി നടപ്പാകാനാവാത്ത സാഹചര്യമാണുള്ളത്. 2005ലാണ് ദുബായ് പോര്‍ട്ട് വേള്‍ഡും കൊച്ചി തുറമുഖ ട്രസ്റ്റും തമ്മില്‍ കരാര്‍ ഒപ്പുവക്കുന്നത്. ഇതനുസരിച്ച് വല്ലാര്‍പാടത്ത് അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ ആഴം 15.9 മീറ്ററായി നിലനിര്‍ത്തേണ്ടത് കൊച്ചി തുറമുഖത്തിന്റെ ബാധ്യതയായി.
30 വര്‍ഷത്തേക്കാണ് ഈ കരാര്‍. കരാര്‍ പ്രകാരം ടെര്‍മിനലില്‍ എത്ര വരുമാനം ഉണ്ടാക്കണമെന്നോ നഷ്ടത്തിലായാല്‍ എന്തു ചെയ്യണമെന്നോ പറയുന്നില്ല. കേന്ദ്ര ഖജനാവില്‍ നിന്ന് 2000 കോടിയിലേരെ രൂപയും നൂറ് ഹെക്ടര്‍ സ്ഥലവും നല്കി സ്ഥാപിച്ച വല്ലാര്‍പാടം ടെര്‍മിനല്‍ ഫലത്തില്‍ ദുബായ് പോര്‍ട്ടിന് കൊള്ളയടിക്കാന്‍ നല്‍കുകയായിരുന്നു.
പഌറ്റ് ഫോം നിര്‍മ്മാണം പോലുള്ള ജോലികള്‍ക്കായി 900 കോടി രൂപ മാത്രമാണ് ദുബായ് പോര്‍ട്ടിന്റെ മുതല്‍ മുടക്ക്.
നഷ്ടത്തിലായാലും തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന നില വന്നതോടെ ടെര്‍മിനല്‍ നടത്തിപ്പില്‍ ദുബായ് പോര്‍ട്ട് വേള്‍ഡ് ഉദാസീനത കാണിക്കാനും തുടങ്ങി.
കരാര്‍ പ്രകാരം കൊച്ചി തുറമുഖത്തെ പഴയ കണ്ടെയ്നര്‍ ടെര്‍മിനലും ദുബായ് പോര്‍ട്ടിന് കൈമാറിയിട്ടുണ്ട്. കായലിനോട് ചേര്‍ന്നായതിനാല്‍ ടെര്‍മിനലിലെ കപ്പല്‍ ചാലില്‍ പതിവായി ഡ്രഡ്ജിംഗ് നടത്തി ആഴം നിലനിര്‍ത്തേണ്ടി വരും. ഭീമമായ ചെലവാണ് ഇതിനു വേണ്ടി വരുന്നത്. തുറമുഖത്തേയും വല്ലാര്‍പാടം ടെര്‍മിനലിലേയും സി.ഐ.എസ്.എഫ് സുരക്ഷാ ചുമതലയുടെ ബാധ്യതയും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനാണ്.
പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചോരുന്ന കരാര്‍ റദ്ദാക്കണമെന്നും പുതിയ ടെണ്ടര്‍ വഴി ടെര്‍മിനല്‍ ലാഭകരമായി നടത്താന്‍ കഴിവുള്ളവരെ കണ്ടെത്തണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇത് കൊച്ചി തുറമുഖത്തിനും പുതു ജീവന് നല്‍കും. കരാര്‍ റദ്ദാക്കുന്നത് നിയമപ്രശ്നങ്ങള്ക്കിടയാക്കുമെന്ന വാദം ശരിയല്ലെന്നാണ് നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കരാറിലെ പലവ്യവസ്ഥകളും ഇതിനകം തന്നെ ഇരുപക്ഷവും ലംഘിച്ചിട്ടുണ്ട്. കരാര്‍ പ്രാവര്‍ത്തികമാകുന്നതിനും മുന്‍പ് വല്ലാര്‍പാടം മുതല്‍ കളമശ്ശേരി വരെ നാലുവരിപ്പാത നിര്‍മ്മിക്കണമെന്ന് കരാറിലുണ്ട്.
ചരക്കു നീക്കത്തിന് അനിവാര്യമായ ഈ പാത നിലവില്‍ വരുന്നതു മുതലുള്ള 30 വര്‍ഷമാണ് കരാര്‍ കാലാവധി. എന്നാല്‍ ഇതുവരെ ഈ പാത പൂര്‍ണ്ണമായിട്ടില്ല. അതിനര്‍ത്ഥം നിയമപരമായിത്തന്നെ കരാര്‍ നിലനില്‍ക്കുന്നതല്ല എന്നാണ്.
ഇതുപോലെ ഒട്ടേറെ നിബന്ധനകള്‍ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ രാജ്യതാത്പര്യത്തിന് ദോഷകരവും പൊതു ഖജവാനിന് വന്‍ നഷ്ടവും സൃഷ്ടിക്കുന്നതായതുകൊണ്ട് കരാറിനു പിന്നിലെ താത്പര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതാണെന്നും ഒരു നിയമ പണ്ഡിതന് ചൂണ്ടിക്കാട്ടി.
അവിഹിത ഇടപെടലുകള്‍ ഉണ്ടെന്നു കണ്ടാല്‍ ഇക്കാര്യം കൊണ്ടുതന്നെ കരാര്‍ നടപടികള്‍ റദ്ദാക്കാവുന്നതുമാണ്. എന്നാല്‍ ഇത്തരം അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: