തൃശൂര്‍: തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള റോഡിലെ കുതിരാനില്‍ കാറും ലോറികളും കൂട്ടിയിടിച്ച് രണ്ടു കുട്ടികളടക്കം നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ കോതമംഗലം പിണ്ടിമന കരാട്ടുകുഴി പ്രതാപന്റെ മക്കളായ നിവേദ്(6), നവനി(മൂന്നര), പ്രതാപന്റെ ഭാര്യാമാതാവ് വത്സല(57), പ്രതാപന്റെ അച്ഛന് ശശിയുടെ അമ്മ തങ്ക(70) എന്നിവരാണ് മരിച്ചത്. പ്രതാപന്(36), ഭാര്യ ആശ(30), ആശയുടെ സഹോദരന് അജില്മോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തേമുക്കാലോടെ കുതിരാന്‍ രണ്ടാംവളവിലാണ് അപകടമുണ്ടായത്. മുന്നില്‍ പോയിരുന്ന ലോറി പെട്ടെന്ന് ബ്രെയ്ക്കിട്ടപ്പോള് പിന്നില്‍ വന്ന മാരുതി കാര്‍ ലോറിയിലിടിക്കുകയായിരുന്നു. പുറകെ വന്ന ലോറിയും കാറിനു പിന്നിലിടിച്ചു.
രണ്ടു ലോറികള്‍ക്കു മധ്യേ കാര്‍ കുടുങ്ങിപ്പോയി. പീച്ചി പോലീസും തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. രണ്ടു കുട്ടികളും കാറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. തങ്ക ആശുപത്രില്‍വച്ചാണ് മരിച്ചത്.
കാറിലുണ്ടായിരുന്നവര്‍ കൊല്ലങ്കോടുനിന്നും കോതമംഗലത്തേക്ക് പോവുകയായിരുന്നു. ഇഷ്ടിക കയറ്റിയ ലോറിക്കു പിന്നിലാണ് കാര്‍ ചെന്നിടിച്ചത്. കാറിന് പിറകില്‍ വന്നിരുന്ന ടോറസ് ലോറി ബ്രെയ്ക്കിട്ടെങ്കിലും നിയന്ത്രണം കിട്ടാതെ കാറിന് പിന്നില്‍ വന്നിടിച്ച് നില്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു കുട്ടിയുടെ തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു.
അപകടത്തില്‍പെട്ടവരെ ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും അതുവഴി വന്ന സ്വകാര്യ വാഹനത്തിലുമായാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: