കൊച്ചി: കോപ്പിയടി സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ രക്ഷിച്ച് ആഭ്യന്തര വകുപ്പ്. എല്‍എല്‍എം പരീക്ഷക്ക് ഐജി കോപ്പിയടിച്ചതായി തെളിവില്ലെന്ന് സംഭവം അന്വേഷിച്ച എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് നല്കി. ഐജി കോപ്പിയടിച്ചതായി സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ അന്വേഷണത്തില്‍ നേരത്തെ തെളിഞ്ഞിരുന്നു. കോപ്പിയടി ഡിജിപിയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഐജിയുടെ ഉത്തരക്കടലാസുകള്‍ മുഴുവന്‍ അബന്ധമാണെന്നും കോപ്പിയടിക്കാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന തുണ്ട് കടലാസുകള്‍ കണ്ടെടുക്കാനായിട്ടില്ലെന്നുമാണ് ഐജിയെ കുറ്റവിമുക്തനാക്കുന്നതിന് എഡിജിപി റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന വാദം.
ഐജിയുടെ ഉത്തരകടലാസ് വിഢിത്തവും അബദ്ധപഞ്ചാംഗവുമാണ്. കോപ്പിയടിച്ചുവെങ്കില് ഇത്രയും തെറ്റുകള്‍ ഉണ്ടാവില്ല. ഗൈഡിന്റെ ഫോട്ടോകോപ്പി തുണ്ടുകളായി കര്ച്ചീഫില് പൊതിഞ്ഞ് കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇന്‍വിജിലേറ്ററുടെ റിപ്പോര്‍ട്ട്. പരീക്ഷാഹാളിലുണ്ടായിരുന്ന അധികൃതര്‍ക്ക് തെളിവായി തുണ്ടുപേപ്പറുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
കടലാസുകള്‍ അന്വേഷണത്തിനിടെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഐജി കോപ്പിയടിച്ചുവെന്ന മൊഴിയില്‍ ഇന്‍വിജിലേറ്റര്‍ ഉറച്ചുനില്‍ക്കുകയാണെന്നും എന്നാല്‍ ഇതുസംബന്ധിച്ച് തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോപ്പിയടിക്കാന്‍ ശ്രമിക്കവെയാണ് ഐജി പിടിയിലായത്. അതിനാല്‍ ഉത്തരക്കടലാസ് മുഴുവന്‍ അബന്ധമാണെന്ന വാദത്തില്‍ കഴമ്പില്ല. തുണ്ടുപേപ്പറുകളുമായി ഐജി പുറത്തേക്കോടുകയും ചെയ്തു. കുറ്റാരോപിതന് തന്നെ തെളിവ് നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐജിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നത്.
കഴിഞ്ഞ നാലാംതീയതിയാണ് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ എം.ജി സര്‍വകലാശാലയുടെ എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഐ.ജി ടി.ജെ ജോസിനെ പിടികൂടുന്നത്. ഐജിയെ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഗൈഡിന്റെ ഫോട്ടോകോപ്പി ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നത് ഇന്‍വിജിലേറ്റര്‍ പിടികൂടുകയായിരുന്നു. ഐജിയാണെന്ന് അറിയാതെയായിരുന്നു ഇത്. കൈവശമുണ്ടായിരുന്ന തുണ്ടുകടലാസുകള്‍ നല്കാന് വിസമ്മതിച്ച ഐജി ഇതുമായി പുറത്തേക്കോടി. സംഭവം വിവാദമായതോടെ ഐ.ജിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബുവിന്റെ പ്രാഥമിക അന്വേഷണത്തില്‍ കോപ്പിയടി നടന്നതായി കണ്ടെത്തിയിരുന്നു. പരീക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ ഐജിക്കെതിരെ മൊഴിനല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെയും ഐജി കോപ്പിയടിച്ചതായി മൊഴി ലഭിച്ചിരുന്നു. ഐജി കോപ്പിയടിച്ചെന്ന് ഡിജിപി ബാലസുബ്രഹമണ്യം സ്ഥിരീകരിക്കുകയും നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ആഭ്യന്തരവകുപ്പിനുതന്നെ നാണക്കേടാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണമുണ്ടായത്. എന്നാല്‍ അതേ ആഭ്യന്തരവകുപ്പുതന്നെ അന്വേഷണം അട്ടിമറിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: