വാഷിംഗ്ടണ്‍:അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ ഐഎസ്ഐയുടെ തടവറയില്‍ നിന്നാണ് കൊലപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് തള്ളി.
2012 ഒബാമയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു വേണ്ടി നടത്തിയ നാടകമായിരുന്നു പുറത്തുവന്ന കഥകളെല്ലാമെന്ന് പുലിസ്റ്റര്‍ സമ്മാന ജേതാവായ സെയ്മര്‍ ഹെര്‍ഷ് ലണ്ടന്‍ റിവ്യു ഓഫ് ബുക്സിലെഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍.
ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം എവിടെയാണെന്നതിനെ സംബന്ധിച്ച വിവരം 25 ദശലക്ഷം യു.എസ് ഡോളര്‍ കൈക്കൂലി നല്കി പാകിസ്താന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും അമേരിക്ക ചോര്‍ത്തുകയായിരുന്നെന്നാണ് ഹെര്‍ഷ് തന്റെ ലേഖനത്തിലൂടെ വെളിപ്പെടുത്തിയത്.
2006 മുതല്‍ ഐ എസ് ഐയുടെ തടവുകാരനായി ലാദന് അബോട്ടാബാദില്‍ തടവില്‍ കഴിയുന്ന വിവരം അറിവുണ്ടായിരുന്ന പാകിസ്ഥാനിലെ മുതിര്‍ന്ന മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് 2010 ആഗസ്റ്റിലാണ് സി.ഐ.എയുടെ ഇസ്ലാമബാദിലെ യു.എസ് എംബസിയിലെ അന്നത്തെ സ്റ്റേഷന് ചീഫ് ആയിരുന്ന ജൊനാതന്‍ ബാങ്കിനെ സമീപിച്ച് ഇക്കാര്യം പറഞ്ഞത്.
ലാദനെ കണ്ടെത്താന്‍ സഹായിക്കാമെന്നും അതിന് പകരമായി 2001ല്‍ ലാദനെ കണ്ടെത്തുന്നവര്‍ക്ക് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച തുക നല്‍കണമെന്നും ഇയാള്‍ പറയുകയായിരുന്നു. നിലവില്‍ വാഷിംഗ്ടണില്‍ താമസിക്കുന്ന ഈ ഉദ്യോഗസ്ഥനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യു.എസ് സൈനിക നടപടി പാകിസ്താന് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്നും ഹെര്‍ഷ് ലേഖനത്തില്‍ പറയുന്നു. പാക് സേനാ മേധാവി ജനറല്‍ പര്‍വേസ് കയാനിയേയും ഐ.എസ്.ഐ മേധാവി ജനറല്‍ അഹമ്മദ് പാഷയേയും അമേരിക്ക ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനിലെ യു.എസ് പ്രത്യേക സേന ലാദന്റെ മൃതദേഹം ഇരുന്പു ചങ്ങലയില്‍ ബന്ധിച്ച് കടലില്‍ താഴ്ത്തിയതായി വന്ന റിപ്പോര്‍ട്ടും തെറ്റാണെന്നും ലാദനെ വധിച്ച ശേഷം അബോട്ടാബാദില്‍ നിന്ന് ജലാലാബാദിലേക്ക് വന്ന ഹെലികോപ്റ്ററില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ ഹിന്ദുക്കുഷ് മലനിരകളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും അടിസ്ഥാനപരമായ ആരോപണങ്ങളാണിതെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. തെറ്റുകള്‍ കൊണ്ടു നിറഞ്ഞ റിപ്പോര്‍ട്ടാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏര്‍ണസ്റ്റ് അറിയിച്ചു. റെയ്ഡ് നയിച്ച മുന്‍ സിഐഎ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ടിലെ ഓരോ വരിയും വായിച്ചു തെറ്റാണെന്നു പറഞ്ഞെന്നും ഏര്‍ണസ്റ്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: