കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. ഇന്നു ഉച്ചയ്ക്ക് 12.35നുണ്ടായ ഭൂചലനത്തില്‍ നാലു പേര് മരിച്ചു. നേപ്പാളില്‍ പലയിടത്തായി മുന്നൂറ് പേര്‍ക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.12.35നുണ്ടായ ആദ്യ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 7.3 ഉം ഒരു മണിയോടെയുണ്ടായ രണ്ടാമത്തെ ഭൂകമ്പം 6.9ഉം രേഖപ്പെടുത്തി.
ഇതിന് പിന്നാലെ റിക്ടര്‍ സ്കെയിലില്‍ 5.4ഉം 4.8ഉം രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. നേപ്പാളിലെ ചൗട്ടാരയിലാണ് നാലു പേര് മരിച്ചത്.
പലയിടത്തും കെട്ടിടങ്ങളും മറ്റും തകര്‍ന്നതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാഠ്മണ്ഡുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ കൊടാരിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന നംചെ ബസാറിന് സമീപത്താണ് ഭൂകമ്പം അതിശക്തമായി അനുഭവപ്പെട്ടത്.
കഴിഞ്ഞ മാസം ഉണ്ടായ ഭൂകമ്പത്തില്‍ എണ്ണായിരത്തോളം പേരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങളും ചരിത്രപ്രധാന കേന്ദ്രങ്ങളും ഭൂകമ്പത്തില്‍ മണ്ണടിഞ്ഞിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാന്, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളും ഭൂകമ്പമുണ്ടായി. രാവിലെ 11.40ന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 4.7ഉം 11.57ന് ഇന്‍ഡോനേഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 5.1ഉം രേഖപ്പെടുത്തിയതായി ഭൗമശാസ്ത്ര പഠനകേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: