വസിഷ്ഠന് തുടര്‍ന്നു. ചാണകത്തിലെ കൃമി ദ്വൈതഭാവവും സ്വര്‍ണ്ണംകൊണ്ടുള്ള വള അദ്വൈതഭാവവും ഉളവാക്കുന്നു. പാലില്‍ നിന്നെടുക്കുന്ന വെണ്ണയില്‍ ദ്വൈതാദ്വൈതഭാവമാണ് പ്രകാശമാകുന്നത്. ജഗത്തില്‍ ഈ ദൃശ്യ വൈചിത്ര്യം ഉള്ളതുകൊണ്ടാണ് ദ്വൈതാദ്വൈതാസമ്മേളന പ്രകാരമെന്നു പറഞ്ഞത് തന്റെയോ, അന്യന്റെയോ കാര്യമായാലും ലാഭമോ, നഷ്ടമോ ഉണ്ടായാലും സുഖ ദു:ഖങ്ങള്ക്കധീനതമാകാതെ ശാന്തനായിരിക്കുക. സര്‍വാതീതമായ പരമാത്മ പദത്തെ ആശ്രയിച്ചു കുളിര്‍ന്ന മനസ്സോടുകൂടി സന്തോഷിയോ, ദു:ഖിയോ ആകാതെ വസിക്കുന്നവന് സംസാരത്തില്‍ ഒരിക്കലും ക്ലേശിക്കുകയില്ല.
ശത്രുമിത്രങ്ങളില്‍ സമബുദ്ധിയോടെ ദയാദാക്ഷിണ്യത്തോടെ ദൈവയോഗത്താല്‍ വന്നുചേരുന്ന കര്‍മ്മങ്ങളെ മാത്രം ചെയ്തുവസിക്കുന്നവനും, അഭിനന്ദിക്കുകയോ, ക്ലേശിക്കുകയോ ചെയ്യാതേയും ദു:ഖിക്കുകയോ, ആശിക്കുകയോ ചെയ്യാതെയും ഇഷ്ടാനിഷ്ടങ്ങളെ ത്യജിച്ചു വസിക്കുന്നവനും, എല്ലാവര്ക്കും പ്രിയംതന്നെ പറയുകയും, ജീവികളുടെ ആശയഗതി മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനും സംസാരത്തില്‍ ക്ലേശിക്കുകയില്ല. വിവിധങ്ങളായ ജന്മശതങ്ങളാല് വിചിത്രമായ ഈ ലോകത്തില്‍ ബന്ധുവെന്നും ശത്രുവെന്നും ഉള്ള ഭാവന കേവലം ഭ്രമത്തിന്റെ ഒരു സ്ഫുരണമാകുന്നു. ജീവഭാവത്തില്‍ നോക്കുമ്പോള്‍ സര്‍വത്ര ബന്ധുത്വവും ബ്രഹ്മഭാവത്തില്‍ സര്‍വത്ര ആത്മതത്വവും സ്ഫുടമാകുന്നതുകൊണ്ട് വാസ്തവത്തില്‍ ത്രീഭൂവനം ഒരേ സമയത്തു തന്നെ ചിരബന്ധുവും അബന്ധുവുമായി വിലസുന്നു.
ജന്മജന്മാന്തരങ്ങളില്‍ ദേഹസംബന്ധമായുണ്ടാകുന്ന ബന്ധുത്വത്തിന്നളവില്ല. ആ ബന്ധമോ, ദേഹമോ വസ്തുവല്ലെന്നുള്ളതിന്നും സംശയമില്ല. വിറക് അധികം കിട്ടിയാല്‍ അഗ്നി ഏത് വിധമോ അപ്രകാരം വിഷയഗൃഹണത്താല് ചിന്ത വര്‍ദ്ധിക്കുകയും വിഷയനീരസത്താല് അതുക്ഷയിക്കുകയും ചെയ്യുന്നു.
സംസാരം നശിക്കണമെങ്കില്‍ വൈരാഗ്യത്താലും ശാസ്ത്ര പഠനത്താലും മഹത്വം മുതലായവ ഗുണഗണങ്ങളാലും പ്രയത്നപ്പെട്ട് മനസ്സിനെ സംസ്കരിക്കണം. ശരിയായ വൈരാഗ്യം സിദ്ധിച്ചാല്‍ മനസ്സ് പൂര്‍ണ്ണമായിത്തീരുന്നു. ആശങ്കാധീനമായ മനസ്സ് ഒരിക്കലും പൂര്‍ണ്ണതയെ പ്രാപിക്കുകയില്ല. ശപിക്കപ്പെട്ട ആശകളാണ് മനസ്സിനെ തടവില്‍ പാര്‍പ്പിക്കുന്ന ചങ്ങലകള്‍.
പണ്ടൊരിക്കല്‍ മഹാബലി വിഷയസുഖങ്ങളില് നിന്ന് വിരക്തനാവുന്നതിന് തീരുമാനിച്ച് അദ്ദേഹം പിതാവിനെ സമീപിച്ച് വിഷയസംബന്ധികളായ സകലദു:ഖഭ്രമങ്ങളും ഏതു വിധത്തിലാണ് ശാന്തികൈവരിക്കുന്നതെന്ന് ചോദിക്കുകയുണ്ടായി. അതിനുത്തരമായി അദ്ദേഹം മഹാബലിയോട് ഇങ്ങനെ ഉപദേശിച്ചു. പുത്രാ വളരെയധികം ത്രൈലോക്യസഹസ്രങ്ങള് ലയിക്കുന്ന ഭൂമിയോ, ആകാശമോ, കടലോ, മലയോ ഒന്നുമല്ലാത്ത അത്യന്തം വിസ്തൃതവും വിശാലവുമായ ഒരു രാജ്യമുണ്ട്. നദിയും, തീര്‍ത്ഥവും, സരസ്സും, വനവുമൊന്നും അവിടെയില്ല.
മഹാതേജസ്വിയായ ഒരു ഏകഛത്രധിപതിയാണ് അവിടം ഭരിക്കുന്നത്. അദ്ദേഹം എല്ലാം ചെയ്യുന്നവനും എല്ലായിടത്തും ഉള്ളവനുമാണ്. എപ്പോഴും മൗനം പാലിച്ചിരിക്കുന്നു. രാജ്യകാര്യങ്ങള്‍ നടത്താന്‍ അദ്ദേഹം സമര്‍ത്ഥനായ ഒരു മന്ത്രിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രി വിചാരപൂര്‍വം സര്‍വകാര്യങ്ങളും നടത്തുന്നു. യോജിക്കാത്തത് യോജിപ്പിക്കാനും, യോജിപ്പിച്ചത് അഭിമതമല്ലെന്നുകണ്ടാല് അഴിക്കുന്നതിനോ അയാള്‍ക്ക് പ്രയാസമില്ല. എന്നാല്‍ ഒന്നും അറിയുന്ന ആളല്ല-ഒന്നും ഭക്ഷിക്കുകയുമില്ല. രാജാവിന് വേണ്ട കാര്യങ്ങളെല്ലാം ഭംഗിയായി നടത്തും സര്‍വ്വകാര്യങ്ങളും നടത്തുന്നത് മന്ത്രിയാണ്. രാജാവ് സ്വസ്ഥനായി ഒരിടത്തില്‍ ഇരിക്കുകയേ ഉള്ളൂ.
ഇതുകേട്ട് ബലി ചോദിച്ചു മഹാത്മന്, ആധിവ്യാധികളൊന്നുമില്ലാത്ത ആ രാജ്യം ഏതാണ് അവിടേക്ക് പോകാനുള്ള വഴിയേത്? പല പ്രേത്യാകതകളുമുള്ള ആ മന്ത്രി ആരാണ്? ലോകം മുഴുവന്‍ കീഴടക്കിയ നമ്മള്‍ക്കുപോലും ജയിക്കാന്‍ പറ്റാത്ത ആ രാജാവ് ആരാണ്?
പുത്രാ, പിതാവ് പറഞ്ഞു. ലക്ഷകണക്കിന് ദേവാസുരന്മാര് ഒന്നിച്ചുചെന്നെതിര്ത്താലും ബലവാനായ ആ മന്ത്രിയെ ജയിക്കാന്‍ സാധ്യമല്ല. വാള്, മുസലം, വജ്രം, ചക്രം, ഗദ മുതലായ ആയുധങ്ങള്‍ അയാളില്‍ പ്രയോഗിക്കുന്നത് പാറക്കല്ലില്‍ കരിങ്കൂവളപ്പൂക്കള്‍ എറിയുന്നതുപോലെയാണ് രാജാവിന്റെ മുമ്പില്‍ മാത്രം മന്ത്രിക്ക് പ്രാബല്യമില്ല. അയാളെ ജയിക്കണമെന്ന് രാജാവിനു തോന്നിയാല്‍ എളുപ്പത്തില്‍ ജയിക്കാന്‍ കഴിയും. മറ്റവസരത്തില്‍ പര്‍വതത്തേക്കാള്‍ കഠിനമായിരിക്കും. യുക്തിപൂര്‍വം സമീപിച്ചാല്‍ ആര്‍ക്കും അയാള്‍ വശപ്പെടും. യുക്തിയില്ലാതെ അടുത്തു പോയാല്‍ ചീറ്റുന്ന സര്‍പ്പത്തെപ്പോലെ ദഹിപ്പിച്ചുകളയും. പുത്രാ ഇനി ആ ദേശം ഏതാണെന്നു പറയാം.
ദേശം പരമപ്രധാനമായ മോക്ഷവും സകലപദങ്ങളേയും അതിക്രമിച്ചിരിക്കുന്ന ഭഗവാനായ ആത്മാവാണ് രാജാവ്. മനസ്സാണ് ആര്‍ക്കും കീഴ്പ്പെടുത്താനാകാത്ത പ്രാജ്ഞനായ മന്ത്രി. സര്‍വ വിഷയങ്ങളിലും സര്‍വാത്മനായുള്ള അനാസ്ഥയാണ് മനോജയത്തിന്നുള്ള യുക്തി. പരമമായ ഈ യുക്തികൊണ്ട് മനസ്സാകുന്ന മദമുള്ള കൊമ്പനാനയെ തളയ്ക്കാം. മനോജയക്രമം അധികാരികഭേദത്തോടെ പറയാം കേട്ടുകൊള്ളുക.
ജ്ഞാനാഭ്യാസം തെല്ലുമില്ലാത്തവര്‍ മനസ്സിന്റെ വ്യവഹാരകാലത്തെ നാലായി ഭാഗിച്ചു രണ്ടുഭാഗം വിഷയഭോഗങ്ങളെക്കൊണ്ടും ഒരു ഭാഗം ശാസ്ത്രചിന്തകൊണ്ടും നാലാമത്തെ ഭാഗം ഗുരു ശുശ്രൂഷകൊണ്ടും പൂരിപ്പിക്കണം. അല്പം മാത്രം ജ്ഞാനം സിദ്ധിച്ചവരാണെങ്കില്‍ നാലിലൊരു ഭാഗം വിഷയഭോഗങ്ങളെക്കൊണ്ടും രണ്ടുഭാഗം ഗുരുശുശ്രൂഷകൊണ്ടും നാലാമത്തേത് ശാസ്ത്രാര്‍ത്ഥചിന്തകൊണ്ടും പൂരിപ്പിക്കണം. ജ്ഞാനിയാണെങ്കില്‍ രണ്ടുഭാഗം ശാസ്ത്രചിന്തകളാലും മറ്റു രണ്ടുഭാഗം ധ്യാനം ഗുരുപൂജ ഇവയാലും പൂരിപ്പിക്കണം. പ്രജ്ഞയും വിചാരവും കൊണ്ട് സര്‍വദ ശമവും ആത്മാവലോകനവും തൃഷ്ണാത്യാഗവും സമ്പാദിക്കണം.
വിഷയനിന്ദാ വിചാരത്തേയും വിചാരനിന്ദ വിഷയത്തേയും സമുദ്രവും മേഘവും പോലെ പരസ്പരം പൂരിപ്പിക്കുന്ന നിര്‍ദ്ദോഷമായ ദേശക്രമമനുസരിച്ച് ധനസമ്പാദനം ചെയ്തിട്ട് രോഗാദിവിഷയ സമ്പാദനത്തിനായി അതു വിനിയോഗിക്കാതെ ബ്രഹ്മജ്ഞാനികളെ സല്‍ക്കരിക്കാനും പരിചരിക്കാനും വിനിയോഗിക്കുക അവരുടെ സഹവാസം കൊണ്ട് വിഷയങ്ങളില്‍ വൈരാഗ്യമുദിക്കും. ആ വൈരാഗ്യത്താലും വൈഭവത്താലും നിനക്ക് ആത്മലാഭം ഉണ്ടാകുകയും ചെയ്യും.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: