‘സര്വചൈതന്യരൂപയാം താ-
മാദ്യാം വിദ്യാം ച ധീമഹി
ബുദ്ധീം യാ നഃ പ്രചോദയാത്’
ചരിത്രപ്രസിദ്ധവും പ്രകൃതിരമണീയതയാലും സാംസ്കാരിക ഔന്നതിയുടെ ധന്യതയാലും പ്രസിദ്ധമായ പ്രദേശമാണ് വര്‍ക്കലക്ക് അടുത്തുള്ള കണ്ണംബ. കണ്വമഹര്‍ഷി ഇതിനടുത്ത് കുന്നില്‍ തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലം ഇന്ന് കണ്വാശ്രമം എന്ന പേരിലാണ് അറിയപ്പെടുന്നത്.
കണ്വമഹര്‍ഷിയുടെ പാദസ്പര്‍ശംകൊണ്ട് പവിത്രമായതും പുരാണങ്ങളോളം പഴക്കമുള്ളതുമായ കണ്വാശ്രമം കണ്ണംബ ഭഗവതിക്ഷേത്രത്തിന് സമീപമാണ്. മാലിനിനദിയും മാന്‍പേടയും ഒഴിവായാല്‍ കണ്വമുനിയുടെ ആശ്രമത്തിലുണ്ടായിരുന്നതെല്ലാം ഇവിടെയുണ്ട്.
വനജ്യോത്സ്ന എന്ന മുല്ലവള്ളിയെയും ദീര്ഘാപാംഗന് എന്ന മാന്‍കിടാവിനെയും ശകുന്തളയുടെ കളിക്കൂട്ടുകാരായി സൃഷ്ടിച്ച് സര്‍വചരാചര പ്രേമത്തിന്റെ സന്ദേശം പകര്‍ന്ന സ്മൃതി സങ്കല്‍പ്പത്തെ അനുസ്മരിപ്പിക്കുന്നതാണ് കണ്വാശ്രമത്തിലെ ജീവജാലസഞ്ചയം. സൂര്യന്റെ ഉദയാസ്തമയ കിരണങ്ങള്‍ ഒരേയിടത്തില്‍ ഏറ്റുവാങ്ങിയ പവിത്രമായ ശിലാപാളികളുടെ മധ്യത്തിലാണ് കല്‍ക്കുളം. ഇവിടെ ഏറെക്കാലം ധ്യാനനിരതനായിരുന്ന കണ്വമഹര്‍ഷി
സ്നാനത്തിനായി സ്വയം നിര്‍മിച്ചതാണ് കല്‍ക്കുളം എന്നാണ് വിശ്വാസം.
ആ മഹാതപസ്വിയുടെ സ്പര്‍ശത്താല്‍ ഇവിടം തീര്ത്ഥഘട്ടമായി. ഇതിന്റെ കരയിലായി നില്ക്കുന്ന വടവൃക്ഷവും അതില്‍ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും എല്ലാദിവസവും മദ്ധ്യാഹ്നത്തില്‍ തീര്‍ത്ഥക്കുളത്തിന്റെ ദേവസാന്നിധ്യം വിളിച്ചറിയിക്കുന്നു. ശിലാപാളിയില്‍ പതിഞ്ഞുകിടക്കുന്ന കണ്വമഹര്‍ഷിയുടെ പാദമുദ്രകള്‍ ഒരു തപോവനത്തിന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്നു.
വൈവിദ്ധ്യമാര്‍ന്ന പക്ഷിമൃഗാദികളും വൃക്ഷലതാദികളും അടങ്ങുന്ന നിബിഡ വനമാണ് ഇവിടം. അത്യപൂര്‍വങ്ങളായ ആയുര്‍വേദ സസ്യങ്ങളും അപൂര്‍വങ്ങളായ പക്ഷികളും പൂക്കളും സ്വാഭാവിക നിലയിലുള്ള കുന്നും മലയും പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്ന ഗുഹകളും ഇവിടുത്തെ പ്രത്യേകതകളാണ്.
കണ്വാശ്രമത്തിന്റെ സ്വാഭാവിക പരിശുദ്ധിയും പവിത്രതയും പേറുന്ന സ്ഥലമാണ് കണ്ണംബ. കണ്ണംബയെ പവിത്രതയുടെ നിറകുടമായി നിലനിര്‍ത്തുന്നത് കണ്വമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട കണ്വംബ (കണ്ണംബ ഭഗവതി)യുമാണ്.
കണ്വമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അംബ അഥവാ അമ്മ ആയതിനാല്‍ കണ്വ അംബ എന്നും കാലക്രമത്തില്‍ കണ്വംബയെന്നും തുടര്‍ന്ന് കണ്ണംബയായിത്തീര്ന്നതാവാമെന്നും ആണ് വിശ്വാസം. ദേവീചൈതന്യം പരിപൂര്ണദശയില് എത്തിയ സന്ദര്‍ഭത്തില്‍ ഈശ്വരിയുടെ മറ്റൊരു ഭാവമായ ശ്രീദുര്ഗയ്ക്കും ഇവിടെ സ്ഥാനം നല്കി ആരാധിച്ചുവരുന്നു.
സര്വദുരിതസംഹാരിയായ അമ്മയെ ആത്മാര്‍ത്ഥമായി വണങ്ങുന്ന ഭക്തര്‍ക്ക് സര്‍വ ഐശ്വര്യം ലഭിക്കുമെന്നതിന് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്. കണ്ണംബയുടെ സമീപപ്രദേശമായ കണ്വാശ്രമത്തിനു സമീപത്തെ മറ്റൊരു സ്ഥലമായ നടയറ, നടയുടെ അറ അഥവാ പ്രദേശം എന്ന അര്‍ത്ഥത്തില്‍ പ്രശസ്തമാണ്.
കണ്വാശ്രമത്തില്‍ കണ്വമുനി തന്റെ ആശ്രിതര്‍ക്കും അനുയായികള്‍ക്കും 28-ാം ഓണം നാളില്‍ പൊങ്കല്‍ നടത്തുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും ഈ പൊങ്കല്‍ നടക്കുന്നുണ്ട്. കണ്ണംബയിലെയും നടയറയിലെയും വിശ്വാസികളാണ് ഈ പൊങ്കാല സമര്പ്പണത്തിനായെത്തുന്നത്.
കുംഭമാസത്തിലെ ഭരണിനാളിലാണ് കണ്ണംബ ഭഗവതിയുടെ തിരുവു
ത്സവം. അനുഷ്ഠാനകലകള്‍ക്കും തനതുകലാരൂപങ്ങള്ക്കും പ്രാധാന്യം നല്കിക്കൊണ്ടും നടത്തുന്ന ഉത്സവം കണ്ണംബയുടെ ദേശീയ ഉത്സവംതന്നെയാണ്.
ഇവിടുത്തെ ഉത്സവത്തിന്റെ ഏറ്റവും ആകര്‍ഷകം കെട്ടുകാഴ്ചയായ എടുപ്പുകുതിരയാണ്. ഓരോ കരക്കാര് ഓരോ ചട്ടമെടുത്ത് കുതിരയുമായി ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. ആറാട്ടുദിവസം ഭക്തരെ നേരില്‍ക്കണ്ട് അനുഗ്രഹിക്കാന്‍ പുറപ്പെടുന്ന ഭഗവതി എല്ലാവീടുകളിലും സന്ദര്‍ശനം നടത്തുന്നു. ഭക്തര്‍ പറയിട്ട് ഭഗവതിയെ സ്വീകരിക്കുന്നു. അഭീഷ്ടവരദായിനിയായ ദേവി എല്ലാവരുടെയും ദുരിതങ്ങളകറ്റുന്നു.
പ്രകൃതിരമണീയവും ക്ഷേത്രചൈതന്യം തുടിക്കുന്ന കാവിനാലും കുളത്തിനാലും ഹൃദയഹാരിയായ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ മേടമാസത്തിലെ പുണര്‍തം നക്ഷത്രം അതിവിശിഷ്ടമാണ്. അന്ന് അഭീഷ്ടവരദായിനിയുടെ അനുഗ്രഹങ്ങള്‍ക്കായ് ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുന്നു.
ദുരിത നിവാരണത്തിനായി ഓരോ വെള്ളിയാഴ്ചയും നടക്കുന്ന വ്രതത്തിലും നാരങ്ങാവിളക്കിലും ഗണപതിഹോമത്തിലും മറ്റ് ആരാധനകളിലും ഭക്തര്‍ ആത്മശുദ്ധിയോടെ ദേഹശുദ്ധിവരുത്തി പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്നു. സര്വമംഗളസ്വരൂപിണിയായ ദേവി സര്‍വര്‍ക്കും അനുഗ്രഹം ചൊരിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: