തെളിഞ്ഞ നൈര്‍മല്യം, കുശാഗ്ര ബുദ്ധിശക്തി, പുഞ്ചിരി, നര്‍മ്മം, ലോകത്തെല്ലാ മനുഷ്യരുടെ മുഖങ്ങളിലും മന്ദസ്മിതം വിടര്‍ത്താനുള്ള കര്‍മ്മപദ്ധതി. വിവേകവും സ്നേഹവും ഇവയുടെ ഒരുമിക്കലുമാണ് പൂജനീയ ശ്രീ ശ്രീ രവിശങ്കര്‍. ആര്‍ട്ട് ഓഫ് ലിവിങ് എന്ന ജീവനകലയുടെ ആചാര്യന്. അദ്ദേഹത്തിന്റെ 59-ാം ജന്മദിനമാണ് ഇന്ന്. താഴെ ഉദ്ധരിക്കുന്ന വചനങ്ങള്‍ അദ്ദേഹത്തെ സ്വയം വ്യക്തമാക്കുന്നു.
”ഓരോ വ്യക്തിയിലും അനന്തശക്തിയും നൈര്‍മ്മല്യവും സ്വാതന്ത്ര്യവും വീര്യവുമുണ്ട്. എന്നാല്‍ സ്വാര്‍ത്ഥതയും അതിവൈകാരികതയും കാപട്യവും ഈശ്വരീയതയെ മറച്ചിരിക്കുന്നു. അറിവിലൂടെ, ധ്യാനത്തിലൂടെ ഇവയെ മാറ്റി നമ്മിലെ പൗരുഷത്തെ, ഈശ്വരീയതയെ വിളിച്ചുണര്‍ത്തണം. ദുഷ്പ്രവൃത്തികള്‍ നാം ഉടന്‍ ചെയ്യുന്നു. നല്ല കര്‍മ്മങ്ങളെ നാളേയ്ക്കു നീട്ടി വയ്ക്കുന്നു. അതു മാറ്റണം. അതാണ് പുരുഷപ്രയത്നം.
ആധുനിക ജീവിതം സംഘര്‍ഷഭരിതം. സ്വസ്ഥതയും ശാന്തിയുമനുഭവിക്കാന്‍ നന്നേ പ്രയാസം. അതിനാല്‍ കോപവും ദുഃഖവും വെറുപ്പും പകയുമൊക്കെ മനസ്സില്‍ വന്നു നിറയുന്നു. ഇതില്‍നിന്ന് മോചനം നേടാനുള്ള പ്രായോഗിക വഴികള്‍ വ്യക്തമായി പറഞ്ഞുതരുന്നവര്‍ ചുരുക്കം.
സത്യത്തില്‍ നാം നമ്മിടെ ഈശ്വരീയതയെ തിരിച്ചറിയാതെ ഇരുട്ടില്‍ നടക്കുകയാണ്. ഒന്നും നേരെ മനസ്സിലാക്കാതെ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പകുതി പണമുണ്ടാക്കാന്‍ ചെലവഴിച്ചു. അങ്ങനെ നേടിയ പണം ഇന്നിപ്പോള്‍ ജീവിതത്തിന്റെ ബാക്കി പകുതിയില്‍ വന്നനുഭവിച്ച രോഗങ്ങള്‍ മാറ്റാന്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി നല്കിയ സൗഭാഗ്യങ്ങള്‍പോലും ആസ്വാദിച്ചു അനുഭവിക്കാന്‍ കഴിയാതെ വേവലാതിപ്പെടുന്നു. ഇതാണോ ജീവിത വിജയം?
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ മറ്റാരെയൊക്കെയോ തോല്‍പ്പിച്ചാലേ കഴിയൂ എന്ന ചിന്ത വെറും വിഡ്ഢിത്തം. എല്ലാര്ക്കും വിജയിക്കാനുള്ളതൊക്കെ ഈശ്വരന് ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞാല്‍ മാത്രം മതി.
ധ്യാനമെന്നത് മനസ്സിന്റെ ഉള്ളിലെ മാധുര്യം കണ്ടെത്തലാണ്. അപ്പോഴേ സമ്മര്‍ദങ്ങളും പിരിമുറുക്കങ്ങളും മാറി പുഞ്ചിരിയും ഉത്സാഹവും ഉന്മേഷവും പാരസ്പര്യവും കൂട്ടായ്മയും ഒക്കെ നിറയൂ. ഇതാണ് ആത്മീയത. അതു നേടിയാല്‍ നേടുന്നതില്‍ മാത്രമല്ല, നല്‍കുന്നതിലും സന്തോഷം വരും. അമ്മയ്ക്കും മുത്തശ്ശര്ക്കുമെല്ലാം കുഞ്ഞുങ്ങള്‍ക്കെല്ലാം നല്കുന്നതിലാണ് സന്തോഷം.
ധ്യാനിച്ചാല്‍ നമ്മിലെ സ്പന്ദങ്ങള്‍ സന്തുഷ്ടവും ആനുകൂല്യവും പ്രശാന്തവുമായി മാറും. ശുഭകരമായിത്തീരും. ധ്യാനത്തിലൂടെ ഉള്ളിലെ മാധുര്യം അറിഞ്ഞവര്‍ അതു എല്ലാവര്ക്കും നല്കാന് പരിശ്രമിക്കും.
ദൈവം നമുക്ക് കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പരമാനന്ദ നിര്‍വൃതി അദ്ദേഹം തന്നെ സൂക്ഷിച്ചിരിക്കുന്നു. അതു വേണമെങ്കില്‍ അദ്ദേഹത്തിലേക്കു മാത്രം എത്തിച്ചേരണം. അദ്ധ്വാനിക്കുന്നവരോടൊപ്പമേ ദൈവം ഉണ്ടാകൂ. ദൈവം പറവകള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പക്ഷേ ഒന്നിന്റെയും കൂട്ടില്‍ കൊണ്ടുവയ്ക്കാറില്ല.
വെല്ലുവിളികള്‍ ഏറ്റെടുക്കണം. കഷ്ടപ്പാടുകള്‍ നമ്മെ ശക്തരാക്കുകയാണ് ചെയ്യുന്നത്. ഗുരുകുല സമ്പ്രദായത്തിലും സേനാപരിശീലനങ്ങളിലും വിഷമ ഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി. പരിശീലിപ്പിക്കാറുണ്ട്. അവ നമ്മെ കൂടുതല്‍ ശക്തരാക്കും.
ജീവിത കലയില്‍ പരിശീലിപ്പിക്കുന്ന ‘സുദര്‍ശനക്രിയ’ ശ്വസനത്തിന്റെ വെറുമൊരു പുതിയ വ്യായാമമല്ല. സൂക്ഷ്മാനുഭൂതി പകരുന്ന ചൈതന്യം തന്നെയാണത്. പ്രാണന് വ്യാപരിക്കുന്ന സൂക്ഷ്മനാഡികളിലെ തടസ്സങ്ങളെല്ലാം പ്രാണശക്തി നന്നായൊഴുകുമ്പോള് മാറുന്നു. സിമ്പതറ്റിക് നാഡികളെല്ലാം ഉത്തേജിതമാകും. ദഹനവ്യവസ്ഥ മെച്ചപ്പെടും. പ്രതിരോധശക്തി വര്‍ദ്ധിക്കും. ഉത്കണ്ഠയും ദേഷ്യവും വിഷാദവും കുറയും. അസുഖങ്ങള്‍ മാറും. ശ്വസനവും ക്രിയാപദ്ധതികളും വൈഭവത്തോടെ സംയോജിക്കുമ്പോഴാണ് ‘സുദര്‍ശനക്രിയ’ സംഭവിക്കുന്നത്.
ഭഗവാന് കൃഷ്ണന് ദുഃഖങ്ങളുടെ നടുവിലാണ് ജനിച്ചത്. പക്ഷേ ജനനം മുതല്ക്കുതന്നെ അദ്ദേഹത്തില്‍ പുഞ്ചിരി നിറഞ്ഞുനിന്നു. എല്ലാം അനുകൂലമായിരിക്കുമ്പോള്‍ പുഞ്ചിരിക്കുക സാദ്ധ്യമാണ്. പക്ഷേ കാര്യങ്ങള്‍ തലകീഴായിരിക്കുമ്പോഴും പുഞ്ചിരിക്കാന്‍ കഴിയുക വലിയ നേട്ടമാണ്. കൃഷ്ണന്റെ വശ്യമായ പുഞ്ചിരിയില്‍ എല്ലാരും ദുഃഖത്തെ മറന്നു. അതിരറ്റ ആനന്ദമനുഭവിച്ചു. എല്ലാ വസ്തുക്കളെയും തന്നിലേക്ക് വശ്യമായി ആകര്‍ഷിച്ച കൃഷ്ണനെ എല്ലാരും അനുധാവനം ചെയ്തു.
ദിവ്യത്വം ഏറ്റവും ആകര്ഷമുള്ളതാണ്. എല്ലാത്തിനേയും തന്നിലേയ്ക്കാകര്‍ഷിക്കുന്ന ഊര്‍ജ്ജം! നിസ്സംഗരായവര്ക്കുപോലും അതില്‍ നിന്നു മുക്തരാകാനാവില്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: