കൊച്ചി: ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ സകല ഇമേജും തകര്‍ന്ന ധനമന്ത്രി കെ.എം.മാണിയെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള നീക്കം വീണ്ടും സജീവമായി. യുഡിഎഫ് ബന്ധം ഏത് നിമിഷവും ഉപേക്ഷിക്കാന്‍ മാണിയും തയ്യാറാണ്. ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജ് ‘ചീട്ട് കൊട്ടാരം’പോലെ തകരുന്നതിന് യുഡിഎഫില്‍ തന്നെയുള്ളവര്‍ നന്നായി കളിച്ചുവെന്നാണ് മാണി കരുതുന്നത്.
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണമാണ് മാണിയെ കുഴക്കുന്നത്. വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച് ആരോപണവിമുക്തനായെങ്കില് മാത്രമേ ഇടത് മുന്നണിയിലേക്കുള്ള മാണിയുടെ പ്രവേശനം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് വിജിലന്‍സ് അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് മാണി ആവശ്യപ്പെടുന്നത്. മാണിയുടെ കടുംപിടുത്തത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് മേഖല ജാഥ മാറ്റിവക്കേണ്ടതായും വന്നു. എന്നാല്‍ മാണിയുടെ ഈ നീക്കം മണത്തറിഞ്ഞ കോണ്‍ഗ്രസ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.
കോഴ ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മാണിയെ എല്‍ഡിഎഫില്‍ കയറ്റുന്നത് എളുപ്പമല്ല. യുഡിഎഫ് ഭരണത്തില്‍ തന്നെ മാണിയെ ആരോപണവിമുക്തനാക്കിയാല് മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന് പറഞ്ഞുനില്ക്കാനും കഴിയും. നേരത്തെ മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തിയിരുന്നു. എന്നാല്‍ പാതിമനസ്സ് തുറന്ന മാണിക്ക് വിലങ്ങുതടിയായത് മകന് ജോസ് കെ.മാണിയാണ്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ ഭരണമായിരുന്നു അന്ന്. യുഡിഎഫില്‍ തന്നെ നിന്നാല്‍ എങ്ങനെയെങ്കിലും ഒരു കേന്ദ്രമന്ത്രി ആകാമെന്ന് ജോസ് കെ.മാണി കണക്കുകൂട്ടിയിരുന്നു.
അതിനുവേണ്ടിയുള്ള സമ്മര്‍ദ്ദങ്ങളും ചെലുത്തിയിരുന്നു. ഇന്ന് സ്ഥിതി മാറി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരാണ്. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തണമെന്നുമില്ല. അതുകൊണ്ടുതന്നെ അന്ന് തടസ്സം നിന്ന ജോസ് കെ.മാണി ഇപ്പോള്‍ മാണിക്കൊപ്പമാണ് ചിന്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: