കൊച്ചി: സരിതാ നായരില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 30 ലക്ഷം രൂപ വാങ്ങിയെന്ന് മുന്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്. സോളാര്‍ തട്ടിപ്പിന്റെ വിഹിതമായാണ് മുഖ്യമന്ത്രിക്ക് സരിത പണം നല്‍കിയത്. മുഖ്യമന്ത്രിയുടെ വീട്ടിലെത്തി പണം നല്കുമ്പോള് മുഖ്യമന്ത്രിയുടെ ഭാര്യ കൂടെയുണ്ടായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ മൊഴി നല്കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയുടെ തട്ടിപ്പിനിരയായ വ്യക്തി മുഖ്യമന്ത്രിയോട് പരാതി പറയാന്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ സരിതയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. 1.5 കോടി രൂപയാണ് ഇയാളില്‍ നിന്ന് സരിത തട്ടിച്ചിരുന്നത്.
സരിത തന്നെ കാണിച്ച കത്തില്‍ മുഖ്യമന്ത്രിയുടേയും ആര്യാടന്റേയും കെ. സി. ജോസഫിന്റേയും പേരുണ്ടായിരുന്നു. ആര്യാടനും മുഖ്യമന്ത്രിയും പണം പറ്റിയെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജോസഫ് പണം വാങ്ങിയതായി കത്തില്‍ പറയുന്നില്ല. സരിത കത്ത് ഉപയോഗിച്ച് പലരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട്. അവരുടെ കേസുകളെല്ലാം ഇത്തരം പണമുപയോഗിച്ചാണ് ഒതുക്കിതീര്ത്തതെന്ന് സംശയമുണ്ട്. സരിതയുടെ ആദ്യത്തെ കത്താണ് താന്‍ വായിച്ചത്. ജയിലില്‍ നിന്നും ലഭിച്ച പേപ്പര്‍ ഉപയോഗിച്ച് എഴുതിയ കത്തായിരുന്നു അത്.
അതില്‍ മുഖ്യമന്ത്രിയുടേയും ആര്യാടന് മുഹമ്മദിന്റേയും കെ.സി. ജോസഫിന്റേയും മുന്‍ മന്ത്രി ഗണേഷിന്റേയും പേരുണ്ട്. എന്നാല്‍ ബാലകൃഷ്ണ പിള്ളയ്ക്ക് സരിത നല്കിയ കത്തില്‍ ഗണേഷ് മാന്യനാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ അവരെ ഉപയോഗിച്ചവരുടെ പേരുകള്‍ വെച്ച് പിന്നീട് അവര്‍ പല കത്തുകള്‍ തയാറാക്കിയിട്ടുണ്ട്. ഈ കത്തൊന്നും ജയിലില്‍ നിന്നും ലഭിക്കുന്ന പേപ്പര്‍ ഉപയോഗിച്ച് എഴുതിയതല്ല. എന്നാല്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് യഥാര്‍ഥ കത്തായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അതേസമയം, ബാര്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ ആദ്യ ഗഡു പണം ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിക്കാതിരിക്കാന്‍ കെ.എം മാണി സരിതയ്ക്ക് നല്‍കിയതായി സംശയമുണ്ടെന്നും പി.സി ജോര്‍ജ് സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്കി. ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടെന്ന് താന്‍ കെ.എം മാണിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കരയില്‍ വെച്ച് കെ. എം. മാണി സരിതയെ കണ്ടത്. സരിതയുടെ കത്തില്‍ മുഖ്യമന്ത്രി, ആര്യാടന്, കെ. സി. ജോസഫ്, അഞ്ച് യുവ എം.എല്‍എമാര്‍, ജോസ് കെ മാണി എന്നിവരുടെ പേരുണ്ടെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു.
സരിതയുടെ കത്ത് കണ്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് താന്‍ ഇക്കാര്യം പറയുന്നത്. തന്റെ ബിസിനസ് ശരിയാണെന്ന് ശ്രീധരന് നായരെ ബോധ്യപ്പെടുത്താനാണ് അദ്ദേഹവുമൊത്ത് മുഖ്യമന്ത്രിയെ കാണാന്‍ ചെന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയ്ക്ക് ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ടീംസോളാറിന്റെ പല ഓഫീസുകളും ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിമാര്‍ പോയത്. പല ആളുകളില്‍ നിന്നും കോടികള്‍ വാങ്ങി സരിത മന്ത്രിമാര്‍ക്കും നേതാക്കന്മാര്ക്കും നല്‍കിയിട്ടുണ്ട്. സരിതയുടെ കയ്യിലുള്ള പണം നേതാക്കന്മാര് അടിച്ചുമാറ്റിയെന്നും അന്വേഷണ കമ്മീഷനു മുമ്പാകെ പി. സി. ജോര്‍ജ് പറഞ്ഞു.
സോളാര്‍ ഇടപാടിലൂടെ സരിതയേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആന്റോ ആന്റണി ചെയ്തിരുന്നത്. എന്നാല്‍ സോളാര്‍ പദ്ധതി വിവാദമായപ്പോള്‍ അതു ഉപേക്ഷിക്കുകയായിരുന്നു. സജി ചെറിയാനുമായി ആന്റോ ആന്റണിക്ക് പരിചയമില്ലെന്ന് പറയുന്നത് ശരിയല്ല.
ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഭാര്യയോടൊപ്പം ആന്റോ ആന്റണി കറങ്ങിയത് സജി ചെറിയാന്റെ പണമുപയോഗിച്ചാണ്. റൂം ബുക്ക് ചെയ്തതും മറ്റു ചെലവുകള്‍ വഹിച്ചതും സജി ചെറിയാനാണ്. സജി ചെറിയാന്റെ അക്കൗണ്ടില്‍ നിന്ന് ഇതിനായി ചെലവഴിച്ച പണത്തിന്റെ രേഖകള്‍ ജോര്‍ജ് കമ്മീഷന് കൈമാറി. സരിതയുടെ ഇടപാടുകള്‍ കമ്മീഷന് വ്യക്തമായി ബോധ്യപ്പെടാന്‍ മുഖ്യമന്ത്രി, ആര്യാടന്, കെ.സി ജോസഫ്, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന ജോപ്പന്, ജിക്കുമോന്, സലീംരാജ് എന്നിവരുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണം.
ഇതിനായി ഐടി വിദഗ്ധനായ കോഴിക്കോട് സ്വദേശി വിനോദ് ഭട്ടതിരിപ്പാടിന്റെ സഹായം കമ്മീഷന് തേടണം. ഒരു വര്‍ഷം മുമ്പുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന മൊബൈല്‍ കമ്പനികളുടെ അവകാശ വാദം ശരിയല്ല. എത്ര വര്‍ഷം മുമ്പുള്ള സംഭാഷണങ്ങളാണെങ്കിലും വീണ്ടെടുക്കാന്‍ വിനോദ് ഭട്ടതിരിപ്പാടിന് കഴിയും. പല കേസുകളും തെളിയിക്കാന്‍ സംസ്ഥാന പോലിസ് വിനോദിന്റെ സഹായം തേടിയിട്ടുണ്ട്. കമ്മീഷന് അദ്ദേഹത്തെ വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് വിനോദ് ഭട്ടതിരിപ്പാടിന്റെ നമ്പര്‍ കമ്മീഷനു കൈമാറി.
സഹകരണ സ്ഥാപനം വഴി കേരളത്തില്‍ മുഴുവന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സി. എല്‍. ആന്റോയുടെ പദ്ധതിക്ക് തുരങ്കം വെച്ചത് വഴി സംസ്ഥാന സര്‍ക്കാര്‍ രാജ്യ ദ്രോഹമാണ് നടത്തിയതെന്നും പി. സി. ജോര്‍ജ് പറഞ്ഞു. കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തൊട്ടാകെ പാനല്‍ സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ ആന്റോയുടെ സ്ഥാപനത്തിന് സഹകരണ സ്ഥാപനമെന്ന രജിസ്ട്രേഷന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഇതിലൂടെ വൈദ്യുതി വകുപ്പിന് ലഭിക്കേണ്ടിയിരുന്ന കോടികളുടെ ലാഭം ഇല്ലാതാക്കിയെന്നും ജോര്‍ജ് കമ്മീഷനു മുമ്പാകെ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: